14 വയസ്സുള്ള പെണ്‍കുട്ടിക്ക് ഗര്‍ഭച്ഛിദ്രം നടത്താന്‍ ഹൈക്കോടതി അനുമതി

14 വയസ്സുള്ള പെണ്‍കുട്ടിക്ക് ഗര്‍ഭച്ഛിദ്രം നടത്താന്‍ ഹൈക്കോടതി അനുമതി

കൊച്ചി: 14 വയസ്സുള്ള പെണ്‍കുട്ടിക്ക് ഗര്‍ഭച്ഛിദ്രം നടത്താന്‍ ഹൈക്കോടതി അനുമതി നല്‍കി. പെണ്‍കുട്ടിയുടെ ഗര്‍ഭം 24 ആഴ്ച പിന്നിട്ടിരുന്നു. പെണ്‍കുട്ടിയുടെ അച്ഛനാണ് ഗര്‍ഭച്ഛിദ്രത്തിന് അനുമതി തേടി ഹൈക്കോടതിയെ സമീപിച്ചത്. പെണ്‍കുട്ടിയുടെ മാനസികശാരീരിക സ്ഥിതിയെക്കുറിച്ച് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാനായി മെഡിക്കല്‍ ബോര്‍ഡ് രൂപവത്കരിക്കാന്‍ കോടതി നിര്‍ദേശിച്ചു.

ഗര്‍ഭാവസ്ഥയുടെ കാര്യത്തില്‍ തീരുമാനം എടുക്കാന്‍ പെണ്‍കുട്ടിക്കുള്ള വ്യക്തിപരമായ സ്വാതന്ത്ര്യം ഭരണഘടന ഉറപ്പുനല്‍കുന്നത് ചൂണ്ടിക്കാട്ടിക്കൊണ്ടാണ് ജസ്റ്റിസ് എ.കെ. ജയശങ്കരന്‍ നമ്പ്യാരും ജസ്റ്റിസ് ഷാജി പി. ചാലിയും അടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്റെ സുപ്രധാന ഉത്തരവ്. 1971ലെ മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രഗനന്‍സി ആക്ട് പ്രകാരം 20 ആഴ്ച പിന്നിട്ടാല്‍ ഗര്‍ഭച്ഛിദ്രത്തിന് അനുമതി നല്‍കാറില്ല. എന്നാല്‍ ഇവിടത്തെ പ്രത്യേക സാഹചര്യം ചൂണ്ടിക്കാട്ടിക്കൊണ്ടാണ് കോടതി അനുമതി നല്‍കിയത്.

ഗര്‍ഭസ്ഥശിശു ജീവനോടെയാണ് ജനിക്കുന്നതെങ്കില്‍ അതിന്റെ ജീവന്‍ രക്ഷിക്കാനുള്ള എല്ലാ നടപടികളും സ്വീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഒരാളെ പോക്‌സോ നിയമ പ്രകാരം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ കേസിന്റെ ആവശ്യത്തിനായി ഗര്‍ഭസ്ഥ ശിശുവിന്റെ ഡി.എന്‍.എ. പരിശോധനയ്ക്കായി എടുക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

വിവാഹിതനയ യുവാവ് പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. രക്ഷിതാക്കള്‍ ഏറെ അന്വേഷിച്ചെങ്കിലും അഞ്ചുമാസം പിന്നിട്ട ശേഷമാണ് പെണ്‍കുട്ടിയെ കണ്ടെത്താനായത്. അപ്പോള്‍ പെണ്‍കുട്ടി ഗര്‍ഭിണിയായിരുന്നു. യുവാവിനെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. ഗര്‍ഭച്ഛിദ്രത്തിന് അനുമതി തേടി പിതാവ് സെഷന്‍സ് കോടതിയെ സമീപിച്ചെങ്കിലും അനുവദിച്ചില്ല. നിയമപരമായി ഗര്‍ഭച്ഛിദ്രത്തിന് അനുമതി നല്‍കാന്‍ കഴിയുന്ന 20 ആഴ്ച പിന്നിട്ടത് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതി വീഡിയോ കോണ്‍ഫറന്‍സിലൂടെ ഹര്‍ജി പരിഗണിക്കുകയായിരുന്നു.

14 വയസ്സ് മാത്രമുള്ള പെണ്‍കുട്ടിയുടെ ജീവനു പോലും ഗര്‍ഭം തുടരുന്നത് ഭീഷണിയാണെന്നായിരുന്നു മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ട്. അനുമതി നല്‍കുകയാണെങ്കില്‍ ഗര്‍ഭച്ഛിദ്രം ഉടന്‍ നടത്തണമെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. 14 വയസ്സുകാരി ജന്മം നല്‍കുന്ന കുട്ടിയുടെ ആരോഗ്യ സ്ഥിതിയെക്കുറിച്ചും മെഡിക്കല്‍ ബോര്‍ഡ് സംശയം പ്രകടിപ്പിച്ചിരുന്നു.

മെഡിക്കല്‍ ബോര്‍ഡ് അംഗമായ ഗൈനക്കോളജി ഡോക്ടറുടെ അഭിപ്രായം കോടതി വീഡിയോ കോണ്‍ഫറന്‍സിലൂടെ ആരാഞ്ഞിരുന്നു. 24 ആഴ്ച പിന്നിട്ടതിനാല്‍ ഗര്‍ഭച്ഛിദ്രത്തിന് അനുമതി നല്‍കാമോ എന്ന ചോദ്യവും ഉയര്‍ന്നു വന്നിരുന്നു. ഇക്കാര്യത്തില്‍ സുപ്രീംകോടതിയുടേതടക്കം മുന്‍കാല വിധികള്‍ ചൂണ്ടിക്കാട്ടിക്കൊണ്ടാണ് കോടതിയുടെ ഉത്തരവ്.

Similar Articles

Comments

Advertismentspot_img

Most Popular