വിചാരണ തടവുകാര്‍ക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്ത് വിചാരണത്തടവുകാര്‍ക്കും റിമാന്‍ഡ് പ്രതികള്‍ക്കും ഏപ്രില്‍ 30 വരെ ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി ഫുള്‍ ബെഞ്ച് ഉത്തരവ്. പരമാവധി ഏഴു വര്‍ഷത്തില്‍ താഴെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങള്‍ ചുമത്തപ്പെട്ടിട്ടുള്ളവര്‍ക്കാണ് ജാമ്യം ലഭിക്കുക. അതത് ജയില്‍ സൂപ്രണ്ടുമാര്‍ക്കാണ് കോടതി ഉത്തരവ് അനുസരിച്ച് അര്‍ഹരായ തടവുകാരെ മോചിപ്പിക്കുന്നതിനുള്ള ചുമതല.

രാജ്യം ലോക്ഡൗണില്‍ ആയ പശ്ചാത്തലത്തിലാണ് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുന്നത്. പ്രതികള്‍ ജാമ്യം ലഭിച്ച് താമസ സ്ഥലത്ത് എത്തിയാല്‍ ഉടന്‍ ലോക്കല്‍ പൊലീസ് സ്‌റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യണം. ജാമ്യത്തിലിറങ്ങുന്നവര്‍ ലോക്ഡൗണ്‍ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതുണ്ട്. ഏതെങ്കിലും കാരണവശാല്‍ ജാമ്യം ലഭിച്ചവര്‍ സര്‍ക്കാര്‍ നിര്‍ദേശം ലംഘിച്ച് പുറത്തിറങ്ങിയാല്‍ ഇപ്പോള്‍ അനുവദിക്കപ്പെട്ടിട്ടുള്ള ഇടക്കാല ജാമ്യം റദ്ദാക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം സ്ഥിരം കുറ്റവാളികള്‍ക്ക് ഇടക്കാല ജാമ്യത്തിന് അര്‍ഹത ഉണ്ടാകില്ലെന്ന് ഉത്തരവില്‍ പറയുന്നു. ഇപ്പോള്‍ ജാമ്യത്തില്‍ ഇറങ്ങുന്ന പ്രതികള്‍ കാലാവധി കഴിയുമ്പോള്‍ ബന്ധപ്പെട്ട കോടതികളില്‍ ഹാജരാകണം. ജാമ്യം തുടരണോ എന്ന കാര്യത്തില്‍ വിചാരണക്കോടതിക്ക് തീരുമാനം എടുക്കാമെന്നും ഉത്തരവില്‍ പറയുന്നു.

Similar Articles

Comments

Advertismentspot_img

Most Popular