വിലക്ക് ലംഘിച്ച് ആയിരക്കണക്കിന് തൊഴിലാളികള്‍ തെരുവിലിറങ്ങി; നാട്ടില്‍ പോകണമെന്ന് ആവശ്യം; ഡല്‍ഹിക്ക് സമാനമായി കേരളത്തിലും

ലോക്ഡൗണ്‍ വിലക്ക് ലംഘിച്ച് ചങ്ങനാശേരി പായിപ്പാട് കവലയില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ തടിച്ചു കൂടുന്നു. ആയിരക്കണക്കിന് തൊഴിലാളികളാണ് തെരുവിലിറങ്ങി പ്രതിഷേധിക്കുന്നത്. ഭക്ഷണവും വെള്ളവും കിട്ടുന്നില്ലെന്നാണ് ഇവരുടെ പരാതി. നാട്ടിലേക്കു തിരികെ പോകാന്‍ വാഹനസൗകര്യം ഒരുക്കണമെന്നും ആവശ്യമുണ്ട്. പൊലീസ് സ്ഥലത്തെത്തി ഇവരെ അനുനയിപ്പിക്കാന്‍ ശ്രമങ്ങള്‍ തുടരുന്നു.

ഡല്‍ഹിയില്‍നിന്നും തൊഴിലാളികള്‍ അവരവരുടെ ദേശങ്ങളിലേക്ക് മടങ്ങിയ കാഴ്ചയ്ക്ക് സമാനമായ സംഭവമാണ് കേരളത്തിലും നടക്കുന്നത്. ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ പൊതുഗതാഗത സംവിധാനങ്ങള്‍ മൂന്നാഴ്ചത്തേക്കു റദ്ദാക്കിയതിനെ തുടര്‍ന്നു നാട്ടിലേക്കു മടങ്ങുന്ന ആയിരക്കണക്കിനു തൊഴിലാളികളുടെ ഹൃദയഭേദകമായ കാഴ്ചയാണു കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പുറത്തുവരുന്നത്. ഡല്‍ഹിയില്‍ ജോലി ചെയ്തിരുന്ന പതിനായിരക്കണക്കിന് ആളുകള്‍ നഗരത്തില്‍ കുടുങ്ങുകയും പലരും ആഗ്ര, ഝാന്‍സി, കാന്‍പുര്‍ തുടങ്ങിയ സ്ഥലങ്ങളിലേക്കു കാല്‍നടയായി യാത്ര തിരിക്കുകയും ചെയ്ത വാര്‍ത്തകള്‍ പുറത്തെത്തിയതോടെ ഇവര്‍ക്കായി യുപി–ഡല്‍ഹി സര്‍ക്കാരുകള്‍ 1000 ബസുകള്‍ ക്രമീകരിച്ചു. സാമൂഹ്യഅകലം പാലിക്കണമെന്നു നിര്‍ദേശം നിലനില്‍ക്കുമ്പോഴും തിങ്ങിനിറഞ്ഞ ബസ്സുകളില്‍ എങ്ങനെയും വീടുപറ്റാനാണ് ഇവര്‍ ശ്രമിക്കുന്നത്.

കഴിഞ്ഞ മൂന്ന് ദിവസങ്ങളായി യുപിയില്‍ മടങ്ങിയെത്തിയ ഒന്നര ലക്ഷത്തോളം തൊഴിലാളികളെ നിരീക്ഷണത്തില്‍ വയ്ക്കണമെന്നു മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍ദേശം നല്‍കി. അവരെ സംസ്ഥാനം ക്രമീകരിച്ച ക്യാംപുകളില്‍ ക്വാറന്റീനില്‍ വയ്ക്കണമെന്നും ആവശ്യമായ ഭക്ഷണവും മറ്റു സൗകര്യങ്ങളും ഒരുക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. തൊഴിലാളികളുടെ പേരും മറ്റു വിവരങ്ങളും അധികൃതര്‍ക്കു കൈമാറുകയും അവരെ നിരീക്ഷിക്കാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്.

എന്നാല്‍ കഴിഞ്ഞ ദിവസം യുപിയിലെ ദിയോറിയ ജില്ലയില്‍ എത്തിയ തൊഴിലാളികളെ തെര്‍മല്‍ സ്‌കാനിങ്ങിന് വിധേയമാക്കിയ ശേഷം രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരെ വീടുകളിലേക്ക് അയച്ചു. രാത്രി വൈകിയും നടത്തിയ സ്‌കാനിങ്ങില്‍ ആര്‍ക്കും രോഗം കണ്ടെത്താനായില്ലെന്നാണു വിവരം.

Similar Articles

Comments

Advertismentspot_img

Most Popular