കൈവിട്ടു പോകുമോ..? കാസര്‍ഗോഡ് വിദ്യാര്‍ഥിനിക്കും കൊറോണ; സഹപാഠികളെല്ലാം നിരീക്ഷണത്തില്‍ കഴിയണം

കാസര്‍കോട് പത്താം ക്ലാസ് വിദ്യാര്‍ഥിക്ക് കൊറോണ സ്ഥിരീകരിച്ചു. കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍സെക്കന്ററി സ്‌കൂളില്‍ പരീക്ഷ എഴുതിയ വിദ്യാര്‍ഥിക്കാണ് കൊറോണ സ്ഥിരീകരിച്ചത്. വ്യാഴാഴ്ച മൂന്നു പേര്‍ക്ക് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചിരുന്നു. ഇതില്‍ ഒരാളുടെ മകള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്

പത്ത് എഫ് ഡിവിഷനിലാണ് കുട്ടി പഠിക്കുന്നത്. എന്നാല്‍ പത്ത് എ ക്ലാസിലാണ് കുട്ടി പരീക്ഷ എഴുതിയത്. ഈ ക്ലാസില്‍ പരീക്ഷ എഴുതിയ എല്ലാ കുട്ടികളും സഹപാഠികളും നിരീക്ഷണത്തില്‍ കഴിയണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദ്ദേശിക്കുന്നു.

പ്രാഥമിക സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട കുട്ടിക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. അതേസമയം കഴിഞ്ഞ ദിവസം കാസര്‍കോട് ജില്ലയില്‍ പതിനൊന്നിനും അമ്പത്തിയാറ് വയസിനും ഇടയിലുള്ള 34 പേര്‍ക്ക് കൊറോണ ബാധ സ്ഥിരീകരിച്ചിരുന്നു.

അതിനിടെ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കൊച്ചിയില്‍ തെരുവില്‍ കഴിഞ്ഞിരുന്ന സ്ത്രീകളും കുട്ടികളുമടക്കം മുന്നൂറ്റി അമ്പതോളം പേരെ ക്യാമ്പിലേക്ക് മാറ്റി. വെള്ളിയാഴ്ച രാത്രി തന്നെ തെരുവില്‍ കഴിഞ്ഞിരുന്നവരെ എസ് ആര്‍ വി ഹൈസ്‌കൂളിലെ ക്യാമ്പിലേക്ക് മാറ്റുകയായിരുന്നു. സബ് കളക്ടര്‍ സ്‌നേഹില്‍കുമാര്‍ സിങിന്റെ ഉത്തരവിനെ തുടര്‍ന്നാണ് നടപടി. ഇവര്‍ക്കു വേണ്ടുന്ന പ്രാഥമിക സൗകര്യങ്ങള്‍ ഒരുക്കിയതായി കോര്‍പറേഷന്‍ സെക്രട്ടറി മാതൃഭൂമി ഡോട്ട് കോമിനോട് പ്രതികരിച്ചു.

ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷമാണ് തെരുവില്‍ കഴിഞ്ഞിരുന്നവരെ സ്‌കൂളിലേക്ക് മാറ്റി പാര്‍പ്പിച്ചത്. ഇവര്‍ക്ക് ആവശ്യമായ ഭക്ഷണം, കിടക്ക, കുടിവെള്ളം, മറ്റ് സൗകര്യങ്ങള്‍ എന്നിവ ഒരുക്കിയിട്ടുണ്ട്. ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് വേണ്ടുന്ന ഭക്ഷണം സ്‌പോണ്‍സര്‍ഷിപ്പ് വഴിയാണ് ലഭ്യമാക്കുന്നത്. സുരക്ഷയ്ക്കായി വനിതാ പോലീസിനെയടക്കം നിയോഗിച്ചിട്ടുണ്ടെന്നും കൊച്ചി കോര്‍പറേഷന്‍ സെക്രട്ടറി ആര്‍.എസ്.അനു മാതൃഭൂമി ഡോട്ട് കോമിനോട് വ്യക്തമാക്കി.

അതേസമയം അതിഥി തൊഴിലാളികളെ മാത്രം പ്രത്യേക ക്യാമ്പുകളിലേക്ക് മാറ്റണമോ എന്നുള്ള കാര്യങ്ങള്‍ ചര്‍ച്ചചെയ്യുകയാണെന്നും സെക്രട്ടറി വ്യക്തമാക്കി.

കൊച്ചി കോര്‍പ്പറേഷന്‍ പരിധിയില്‍ തെരുവില്‍ കഴിയുന്ന ഭവനരഹിതരെ ക്യാമ്പുകളിലേക്ക് മാറ്റാന്‍ കോവിഡ് ഇന്‍സിഡന്റ് കമാന്‍ഡറായ സബ് കളക്ടര്‍ സ്‌നേഹില്‍കുമാര്‍ സിങ് ഉത്തരവിട്ടിരുന്നു. കൊച്ചി കോര്‍പ്പറേഷന്‍ സെക്രട്ടറിക്കായിരുന്നു ദുരന്ത നിവാരണ നിയമപ്രകാരമുള്ള ഉത്തരവ് നടപ്പിലാക്കേണ്ടതിന്റെ ചുമതല. വൃത്തി, ശുചിത്വം, സുരക്ഷിതത്വം, വൈദ്യസഹായം എന്നിവ ക്യാമ്പുകളില്‍ ഉറപ്പാക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular