കൊറോണ; പ്ലസ് ടു വിദ്യാര്‍ഥിനി 2.5 ലക്ഷം നല്‍കിയപ്പോള്‍.. 800 കോടി രൂപ ആസ്തിയുള്ള ധോണി നല്‍കിയത് ഒരു ലക്ഷം രൂപ, താരത്തിനെതിരെ വിമര്‍ശം

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലോകവ്യാപകമായി കായിക താരങ്ങള്‍ സഹായഹസ്തവുമായി രംഗത്തെത്തുന്നതിനിടെ, സമാന നടപടിയുമായി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണിയും. എന്നാല്‍ ധോണി നല്‍കിയ സാഹായം പോരെന്നാണ് സമൂഹമാധ്യമങ്ങളില്‍ നടക്കുന്ന ചര്‍ച്ച. ഇന്ത്യയില്‍ത്തന്നെ വൈറസ് ബാധ ഏറ്റവും പ്രത്യാഘാതം സൃഷ്ടിച്ചിട്ടുള്ള മഹാരാഷ്ട്രയിലെ പുണെയില്‍, കൂലിപ്പണിക്കാരായ 100 കുടുംബങ്ങളെ സഹായിക്കാനായി ഒരു ലക്ഷം രൂപയാണ് ധോണി സംഭാവന ചെയ്തത്. ‘ക്രൗഡ് ഫണ്ടിങ്’ വെബ്‌സൈറ്റായ ‘കേട്ടോ’ വഴി മുകുള്‍ മാധവ് ഫൗണ്ടേഷനിലേക്കാണ് ധോണി ഒരു ലക്ഷം രൂപ സംഭാവന നല്‍കിയത്.

‘ക്രൗഡ് ഫണ്ടിങ്’ വെബ്‌സൈറ്റിലേക്ക് സംഭാവന നല്‍കിയതിന്റെ രസീത് സഹിതം കൂടുതല്‍ ആളുകള്‍ സഹായവുമായി രംഗത്തെത്താന്‍ ആഹ്വാനം ചെയ്ത് ധോണിയുടെ ഭാര്യ സാക്ഷി സിങ് ഇന്‍സ്റ്റഗ്രാമില്‍ ലഘു കുറിപ്പും പോസ്റ്റ് ചെയ്തു. നഗരത്തിലെ 100 കുടുംബങ്ങളെ സഹായിക്കാനുള്ള ഉദ്യമത്തിലൂടെ 12.5 ലക്ഷം രൂപയാണ് ഇവര്‍ ശേഖരിക്കാന്‍ ലക്ഷ്യമിടുന്നത്. നിലവില്‍ ധോണിയാണ് ഈ ഫണ്ടിലേക്ക് ഏറ്റവും ഉയര്‍ന്ന തുക സംഭാവന ചെയ്തത്.

അതേസമയം പുണെയിലെ ആളുകളെ സഹായിക്കാന്‍ ധോണി ഒരു ലക്ഷം രൂപ സംഭാവന നല്‍കിയെന്ന വാര്‍ത്തയ്ക്കു പിന്നാലെ, താരത്തെ അനുകൂലിച്ചും വിമര്‍ശിച്ചും ഒട്ടേറെപ്പേര്‍ ട്വിറ്ററിലൂടെ രംഗത്തെത്തി. ധോണിയുടെ നടപടി മറ്റുള്ളവരേയും ഉദാരമായി സംഭാവന നല്‍കാന്‍ പ്രേരിപ്പിക്കുന്നതാണെന്ന് ഒരു കൂട്ടര്‍ വാദിക്കുമ്പോള്‍, 800 കോടിയില്‍പ്പരം രൂപയുടെ ആസ്തിയുള്ള ധോണി കൊറോണ വൈറസിനെതിരായ പോരാട്ടത്തിന് നല്‍കിയ സംഭാവന കുറഞ്ഞുപോയെന്ന വിമര്‍ശനമാണ് മറുഭാഗം ഉയര്‍ത്തുന്നത്.

ന്യൂഡല്‍ഹിയിലെ സംസ്‌കൃതി എന്ന പ്ലസ് ടു വിദ്യാര്‍ഥിനി തന്റെ സമ്പാദ്യത്തില്‍നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് 2.5 ലക്ഷം രൂപ സംഭാവന നല്‍കുന്നതായി ഇന്നലെ ട്വീറ്റ് ചെയ്തിരുന്നു. ഈ ട്വീറ്റ് സഹിതമാണ് വിമര്‍ശകര്‍ ധോണിയെ കടന്നാക്രമിക്കുന്നത്. പ്ലസ് ടു വിദ്യാര്‍ഥിനിക്ക് 2.5 ലക്ഷം നല്‍കാമെങ്കില്‍ ധോണി എന്തുകൊണ്ട് ഒരു ലക്ഷത്തില്‍ ഒതുങ്ങുന്നു എന്നാണ് ഇവരുടെ ചോദ്യം. അതേസമയം, 12.5 ലക്ഷം രൂപ സമാഹരിക്കാന്‍ ലക്ഷ്യമിട്ടുള്ള ക്രൗഡ് ഫണ്ടിങ്ങിന് ഒരു ലക്ഷം രൂപ ഒറ്റയടിക്ക് നല്‍കിയ ധോണിയുടെ നടപടി മാതൃകാപരമാണെന്നാണ് ആരാധകരുടെ വാദം. മാത്രമല്ല, കൊറോണ വൈറസ് ബാധിതര്‍ക്കായി താരം നടത്തുന്ന സേവനങ്ങള്‍ എല്ലാം പരസ്യമാക്കണമെന്നില്ലല്ലോ എന്നും ഇവര്‍ ചോദിക്കുന്നു.

Similar Articles

Comments

Advertismentspot_img

Most Popular