ഇത് ശരിയാണോ… പോലീസേ…? പൊലീസിന്റെ നടപടിക്കെതിരേ പ്രതിഷേധം ഉയരുന്നു

കാസര്‍ ഗോഡ് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ആശുപത്രിയിലേക്കും, ഡിഎംഓ ഓഫിസ് ഉള്‍പ്പടെയുള്ള വിവിധ ആരോഗ്യ സ്ഥാപനങ്ങളിലേക്ക് ജോലിക്ക് പോകുന്ന ഡോക്ടര്‍മാരെയും മറ്റു ജീവനക്കാരെയും പോലീസ് തടയുകയും മര്‍ദ്ദിക്കുകയും ചെയ്യുന്നതില്‍ പ്രതിഷേധം ഉയരുന്നു.

ഇത്തരത്തില്‍ നിരവധി സംഭവങ്ങള്‍ ഉയര്‍ന്നതിനാല്‍ കെജിഎംഒഎ പ്രതിഷേധമറിയിച്ച് നേതാക്കള്‍ രംഗത്തെത്തി. ആശുപത്രിയില്‍ പോകുന്ന ജീവനക്കാരെ തടഞ്ഞു കൊണ്ട് പോലിസുകാര്‍ കൊറൊണ വ്യാപനത്തെ എങ്ങനെ തടയുമെന്ന് മനസ്സിലാകുന്നില്ലെന്ന് കെജിഎംഒഎ പ്രസിഡന്റ് ഡോ. ജോസഫ് ചാക്കോ, ജനറല്‍ സെക്രട്ടറി ഡോ. ജി.എസ്. വിജയകൃഷ്ണന്‍ എന്നിവര്‍ പറഞ്ഞു.

ഇതുമായി ബന്ധപ്പെട്ട് ഇന്ന് ബദിയടുക്ക സി എച്ച് സി.യിലെ ഡോ. അരവിന്ദനെ വിദ്യാനഗര്‍ ബി സി റോഡില്‍ വെച്ച് പോലിസുകാര്‍ തടയുകയും മര്‍ദ്ദിക്കുകയും ചെയ്തു. ഇത് തീര്‍ത്തും അപലനീയവും പ്രതിഷേധാര്‍ഹവുമാണ്. കാസറഗോഡ് ഒരു പ്രതിസന്ധി നേരിടുന്ന ഈ ഘട്ടത്തില്‍ ആത്മാര്‍ത്ഥമായി ജോലി ചെയ്യുന്ന ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും മനോവീര്യം കെടുത്തുന്നതും ആത്മവിശ്വാസം ചോര്‍ത്തുന്നതുമാണ്.

ഈ സംഭവത്തില്‍ ഉത്തരാവാദിയായ പോലീസ് ഓഫീസര്‍ക്കെതിരെ കര്‍ശനമായ നടപടി ഉണ്ടാകണമെന്ന് സംഘടന ആവശ്യപ്പെടുന്നതായി സംഘടന നേതാക്കള്‍ അറിയിച്ചു.

ലോക്ക് ഡൗണ്‍ കര്‍ശനമാക്കിയതിന് പിന്നാലെ പൊലീസിനെതിരേ നിരവധി ആരോപണങ്ങള്‍ ഉയരുന്നുണ്ട്. മലപ്പുറത്ത് നിന്നും രാവിലെ പൊലീസ് നടപടിക്കെതിരായ ഒരു വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.

അമിത വില ഈടാക്കി വില്‍പന നടത്തുന്നത് തടയാന്‍ പരിശോധനക്ക് ഇറങ്ങിയ കൊണ്ടോട്ടി നഗരസഭാ ഉദ്യോഗസ്ഥര്‍ക്ക് പൊലീസിന്റെ മര്‍ദനമെന്നു പരാതി. നഗരസഭാ അധ്യക്ഷ കെ.സി. ഷീബ, സെക്രട്ടറി ബാബു, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അനില്‍കുമാര്‍ എന്നിവര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയെത്തി.

കൊണ്ടോട്ടി മുണ്ടപ്പലം പെട്രോള്‍ പമ്പിന് സമീപത്തെ കടയില്‍ മുന്നറിയിപ്പ് നല്‍കി കൊണ്ടിരിക്കുമ്പോള്‍ വ്യാഴാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം. നഗരസഭയുടെ വാഹനം തൊട്ടടുത്തുതന്നെ ഉണ്ടായിരുന്നുവെന്നും നഗരസഭാ സെക്രട്ടറിയും ഉദ്യോഗസ്ഥരും ആണെന്നു പറഞ്ഞിട്ടും അടിച്ചോടിച്ചു എന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

അമിതവില ഈടാക്കുന്നത് തടയാനുള്ള സര്‍ക്കാര്‍ നടപടികളുടെ ഭാഗമായാണു സ്‌ക്വാഡ് രൂപീകരിച്ചത്. കൊണ്ടോട്ടി നഗരസഭയില്‍ പലയിടത്തും കച്ചവടക്കാര്‍ പല തരത്തിലുള്ള വിലയാണ് ഈടാക്കുന്നത് എന്ന ആക്ഷേപം ഉണ്ടായിരുന്നു.

അതനുസരിച്ചാണ് കടകളില്‍ പരിശോധനയ്ക്ക് എത്തിയതെന്നും പൊലീസിന്റെ ഭാഗത്ത്‌നിന്നു നല്ല സമീപനം അല്ല ഉണ്ടായത് എന്നതിനാല്‍ സ്‌ക്വാഡ് പ്രവര്‍ത്തനം നിര്‍ത്തുകയാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ആരാണെന്നു നോക്കാതെയാണ് പൊലീസ് ഇടപെടുന്നതെന്നു നഗരസഭാ അധികൃതര്‍ പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular