അര്‍ധരാത്രിയില്‍ വഴിയിൽ കുടുങ്ങി പെൺകുട്ടികൾ; ഉറങ്ങിക്കിടന്ന മുഖ്യമന്ത്രിയെ വിളിച്ചുണര്‍ത്തി, പിന്നീട് സംഭവിച്ചത്…

കോഴിക്കോട്:അർധരാത്രിയിൽ പെരുവഴിയിലാവുമെന്ന ആശങ്കയിൽ 13 പെൺകുട്ടികളടങ്ങുന്ന സംഘം ഒടുവിൽ സഹായം തേടി മുഖ്യമന്ത്രി പിണറായിവിജയനെത്തന്നെ വിളിച്ചു. മറ്റു നിർവാഹമില്ലാതായപ്പോഴാണ് രാത്രി ഒന്നരമണിക്ക് മുഖ്യമന്ത്രിയെ വിളിച്ചുണർത്തിയത്. ശകാരിക്കുമോ എന്ന ഭയമുണ്ടായിരുന്നു. പക്ഷേ, രണ്ടാമത്തെ റിങ്ങിൽ അപ്പുറത്തുനിന്ന് വളരെ കരുതലോടെ പിണറായിയുെട ശബ്ദം. കാര്യം ചോദിച്ചറിഞ്ഞശേഷം മുഖ്യമന്ത്രിതന്നെ പരിഹാരം നിർദേശിച്ചു.

രാത്രി വൈകി കേരള-കർണാടക അതിർത്തിയായ തോൽപ്പെട്ടിയിൽ ഒറ്റപ്പെട്ടുപോയപ്പോൾ മുഖ്യമന്ത്രി പകർന്ന ധൈര്യവും കരുതലും മറക്കാനാവാത്ത അനുഭവമാണെന്ന് കോഴിക്കോട് പുതിയാപ്പ ശ്രീരത്നം വീട്ടിൽ എം.ആർ. ആതിര പറയുന്നു.ഹൈദരാബാദിലെ ടാറ്റാ കൺസൾട്ടൻസി സർവീസസിലെ ജീവനക്കാരായ ആതിരയടങ്ങുന്ന 14 പേർ ചൊവ്വാഴ്ച രാവിലെ ഏഴ് മണിക്കാണ് ടെമ്പോ ട്രാവലറിൽ നാട്ടിലേക്ക് തിരിച്ചത്. ഇതിൽ വിഷ്ണു ഒഴിച്ച് മറ്റെല്ലാവരും പെൺകുട്ടികൾ. കോഴിക്കോട്ട് എത്തിക്കുമെന്ന ഉറപ്പിലാണ് വാഹനത്തിൽ പുറപ്പെട്ടത്.

പക്ഷേ, രാത്രിയോടെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ ഡ്രൈവർ നിലപാട് മാറ്റി. അതിർത്തിയിൽ ഇറക്കാമെന്നും അവിടുന്ന് നാട്ടിലേക്ക് കേരളത്തിൽനിന്നുള്ള വണ്ടി പിടിക്കേണ്ടിവരുമെന്നും ഡ്രൈവർ പറഞ്ഞു. അപ്പോഴേക്കും മുത്തങ്ങ ചെക്പോസ്റ്റ് എത്താറായിരുന്നു. അർധരാത്രിയിൽ വനമേഖലയായ മുത്തങ്ങയിൽ ഇറങ്ങുന്നത് സുരക്ഷിതമല്ലെന്ന് പറഞ്ഞ് വണ്ടി തോൽപ്പെട്ടി ഭാഗത്തേക്ക് വിട്ടു. ഈ സമയം എന്തു ചെയ്യണമെന്നറിയാതെ സഹായത്തിനായി പലരെയും വിളിച്ചു.

പരിചയമുള്ള പല ഉന്നത ഉദ്യോഗസ്ഥരെ വിളിച്ചെങ്കിലും വഴികളൊന്നും തുറന്നുകിട്ടിയില്ല. അപ്പോഴേക്കും സമയം ഒരുമണി കഴിഞ്ഞു. മറ്റൊരുമാർഗവുമില്ലെന്നായപ്പോൾ മുഖ്യമന്ത്രിയെ വിളിച്ച് സഹായം തേടാമെന്ന് കൂട്ടത്തിലെ ചിലർ പറഞ്ഞു. ഭയന്നുകൊണ്ട് മുഖ്യമന്ത്രിയെ ആതിര വിളിച്ചപ്പോഴായിരുന്നു മുഖ്യമന്ത്രി നിർദേശങ്ങൾ നൽകിയത്.

ഉടനെ വയനാട് കളക്ടറെയും എസ്.പി.യെയും വിളിക്കാൻ പറഞ്ഞു. ആവശ്യമായ നിർദേശം നൽകാമെന്ന് അദ്ദേഹം ഉറപ്പുനൽകി. കളക്ടറുടെയും എസ്.പി.യുടെയും മൊബൈൽ നമ്പറും മുഖ്യമന്ത്രി പറഞ്ഞുകൊടുത്തു. ആദ്യം കിട്ടിയത് എസ്.പി.യെയാണ്.

തോൽപ്പെട്ടിയിൽ വാഹനം എത്തുമ്പോഴേക്കും തുടർന്നുള്ള യാത്രയ്ക്ക് പകരം സംവിധാനം ഏർപ്പാടാക്കാമെന്ന് എസ്.പി. ഉറപ്പുനൽകി. തോൽപ്പെട്ടിയിൽ വാഹനം ഇറങ്ങിയ ഉടൻ കൈകഴുകി, പനിയുണ്ടോ എന്ന് പരിശോധിച്ചു. 20 മിനിറ്റ് കാത്തുനിന്നപ്പോഴേക്കും കോഴിക്കോട്ടേക്ക് പോവാനുള്ള വാഹനവുമായി തിരുനെല്ലി എസ്.ഐ. എ.യു. ജയപ്രകാശ് എത്തി. ബുധനാഴ്ച രാവിലെയോടെ 14 പേരും സുരക്ഷിതരായി വീടുകളിലെത്തി. സർക്കാർ മുന്നിലുണ്ടെന്ന പിണറായിയുടെ വാക്കുകൾ വെറുംവാക്കല്ലെന്ന് വ്യക്തമായെന്ന് ആശ്വാസത്തോടെ ആതിര പറയുന്നു.

Similar Articles

Comments

Advertismentspot_img

Most Popular