സംസ്ഥാനത്തെ എംപിമാര്‍ നീരീക്ഷണത്തില്‍ കഴിയണം

തിരുവനന്തപുരം: സംസ്ഥാനത്തു നിന്നുള്ള എംപിമാരോട് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദേശം. ഡല്‍ഹിയില്‍ നിന്ന് എയര്‍ ഇന്ത്യാ വിമാനത്തില്‍ യാത്ര ചെയ്തവര്‍ക്കാണ് നിര്‍ദേശം ലഭിച്ചത്. ഡിഎംഒമാരാണ് നിര്‍ദേശം നല്‍കിയത്.

അതേസമയം കോവിഡ് 19 രോഗബാധയുടെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ കര്‍ശന നിയന്ത്രണങ്ങള്‍ പാലിക്കാന്‍ ജനങ്ങള്‍ സ്വയം സന്നദ്ധരാകണമെന്ന് മന്ത്രി വി.എസ് സുനില്‍കുമാര്‍ പറഞ്ഞു. രോഗത്തിന്റെ സമൂഹവ്യാപനം ഉണ്ടായാല്‍ വന്‍ ഭവിക്ഷത്ത് സംഭവിക്കുമെന്നും ഇത് തടയുന്നതിനായി വീടിനകത്തും പുറത്തും ജനങ്ങള്‍ ഒരുപോലെ ജാഗ്രത പുലര്‍ത്തണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഗ്രാമപ്രദേശങ്ങളിലും മറ്റും ജനങ്ങള്‍ കൂട്ടംകൂടുന്നതായ വാര്‍ത്തകള്‍ ശ്രദ്ധയില്‍പെട്ടതായി പറഞ്ഞ മന്ത്രി ജില്ലയില്‍ പ്രഖ്യാപിച്ചിട്ടുള്ള നിരോധനാജ്ഞ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി.

പോലീസിന്റെയും ആരോഗ്യപ്രവര്‍ത്തകരുടെയും നിര്‍ദ്ദേശങ്ങള്‍ ജനങ്ങള്‍ പൂര്‍ണ്ണമായും അനുസരിക്കണം. ജില്ലയില്‍ രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളവരുടെ എണ്ണം 16 ആണ്. ഇതില്‍ ഏഴ് പേര്‍ വിദേശികളും അഞ്ച് പേര്‍ കണ്ണൂര്‍ സ്വദേശികളും എറണാകുളം സ്വദേശികള്‍ മൂന്ന് പേരും ഒരാള്‍ മലപ്പുറം സ്വദേശിയുമാണ്. രോഗബാധിതരായ എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണ്. എറണാകുളം മെഡിക്കല്‍ കോളേജ് കോവിഡ് 19 രോഗപ്രതിരോധത്തിനായി പൂര്‍ണ്ണമായും ഏറ്റെടുത്തു.

അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിക്കുന്നുണ്ട്. ഇവയുടെ ലഭ്യതയില്‍ ഒരുതരത്തിലും കുറവ് സംഭവിക്കുകയില്ല. ആളുകള്‍ ആവശ്യത്തിലധികം സാധനങ്ങള്‍ വാങ്ങികൂട്ടുന്നത് ഒഴിവാക്കണമെന്നും മന്ത്രി പറഞ്ഞു. ജില്ലയിലെ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമായാണ് പുരോഗമിക്കുന്നതെന്ന് പറഞ്ഞ മന്ത്രി ഹോട്ടികോര്‍പ്പിന്റെയും കൃഷിവകുപ്പിന്റെയും സഹകരണത്തോടെ ജനങ്ങള്‍ക്കാവശ്യമായ പഴങ്ങളും പച്ചക്കറികളും ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായി പറഞ്ഞു. ഓണ്‍ലൈന്‍ വിതരണ കമ്പനികളുമായി ഇതിനായുള്ള ശ്രമങ്ങള്‍ ജില്ലയില്‍ ആരംഭിച്ചിട്ടുണ്ട്.

ഇന്ന് മുതല്‍ എല്ലാ ദിവസവും വൈകീട്ട് ജില്ല കളക്ടറുടെ ഫെയ്‌സ് ബുക്ക് പേജില്‍ കോവിഡ് 19 രോഗബാധയെ സംബന്ധിച്ചുള്ള ജനങ്ങളുടെ സംശയങ്ങള്‍ക്ക് ഡോക്ടര്‍മാര്‍ മറുപടി നല്‍കുന്ന സംവിധാനം ഒരുക്കും. ഇന്ന് വൈകീട്ട് 4.30ന് ഡോക്ടര്‍മാര്‍ വിവിധ സംശയങ്ങള്‍ക്ക് മറുപടി നല്‍കും. അതാത് ദിവസത്തെ സമയം മുന്‍കൂട്ടി അറിയിക്കും. ജില്ലയില്‍ പൂര്‍ണ്ണമായും ഭാഗികമായും പ്രവര്‍ത്തനം അവസാനിപ്പിച്ച ആശുപത്രികളിലെ സംവിധാനങ്ങള്‍ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗപ്പെടുത്തും. അടിയന്തരസാഹചര്യം കണക്കിലെടുത്ത് ജില്ലയിലെ എല്ലാ ടോള്‍ പ്ലാസകളുടെയും പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ കളക്ടര്‍ ഉത്തരവിട്ടിട്ടുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular