ആറ് വിദ്യാര്‍ഥികളുടെ മാറിടം മുറിച്ചു മാറ്റി

അഡിസ് അബാബ : ‘ആ കുട്ടികള്‍ക്ക് എന്താണു സംഭവിച്ചതെന്ന് എനിക്കറിയില്ല, ഏത് അജ്ഞാത ശക്തികളാണ് അവരെ തടവില്‍ പാര്‍പ്പിച്ചതെന്നു പറയാന്‍ എന്റെ കയ്യില്‍ തെളിവുകളില്ല’– വംശീയ കലാപം രൂക്ഷമായ വടക്കന്‍ ഇത്യോപ്യയിലെ അംഹാര പ്രവിശ്യയില്‍നിന്നു ഭീകരര്‍ തട്ടിക്കൊണ്ടു പോയ 17 വിദ്യാര്‍ഥികളെക്കുറിച്ച് മറുപടി പറയുമ്പോള്‍ അദ്ദേഹത്തിന്റെ സ്വരമിടറി. എറിട്രിയയുമായുള്ള പതിറ്റാണ്ടുകള്‍ നീണ്ട അതിര്‍ത്തി സംഘര്‍ഷം അവസാനിപ്പിച്ച, സമാധാന നൊബേലില്‍ മുത്തമിട്ട ഇത്യോപ്യയിലെ ഏക്കാലത്തെയും കരുത്തനായ യുവപ്രധാനമന്ത്രി അബി അഹമദ് അലി പോലും നിശബ്ദനായ നിമിഷം

ഡിസംബര്‍ നാലിന് ഒറോമിയ മേഖലയിലെ ഡെംബിഡോലോയില്‍ നിന്ന് 18 വിദ്യാര്‍ഥികളെയാണു സായുധസംഘം ബന്ദികളാക്കിയത്. അസ്മിര ഷുമിയെ എന്ന പെണ്‍കുട്ടി ഭീകരരില്‍ നിന്നു രക്ഷപ്പെട്ടതോടെയാണു കൊടുംക്രൂരത പുറംലോകം അറിഞ്ഞത്. 17 പേരില്‍ 13 പേര്‍ സ്ത്രീകളാണ്. ഭീകരര്‍ ഈ പെണ്‍കുട്ടികളെ ആവര്‍ത്തിച്ച് ബലാത്സംഗം ചെയ്തിട്ടുണ്ടെന്നാണു പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. ആറ് വിദ്യാര്‍ഥികളുടെ മാറിടം മുറിച്ചു മാറ്റിയതായും വാര്‍ത്തകളുണ്ട്. വിദ്യാര്‍ഥികളെ നിര്‍ബന്ധിച്ച് പാചകം അടക്കമുള്ള ജോലികള്‍ ചെയ്യിപ്പിക്കുന്നു, ക്രൂരമായ മര്‍ദനത്തിന് ഇരയാക്കുന്നു. റിപ്പോര്‍ട്ടുകള്‍ സര്‍ക്കാര്‍ സ്ഥിരീകരിക്കുകയോ പ്രതികരിക്കുകയോ ചെയ്തിട്ടില്ല.

‘ഞങ്ങളുടെ കരച്ചില്‍ നില്‍ക്കുന്നില്ല. ഭക്ഷണം തൊണ്ടയില്‍നിന്ന് ഇറങ്ങുന്നില്ല. കരഞ്ഞുകരഞ്ഞു കണ്ണീര്‍ വറ്റിയിരിക്കുന്നു. ഓരോ നിമിഷവും അവളെ പറ്റി തന്നെയാണു ഞങ്ങളുടെ ചിന്ത. എന്തൊരു മിടുക്കിയിയായിരുന്നു അവള്‍. ഒരുപാടു ത്യാഗങ്ങള്‍ സഹിച്ചാണു പൊന്നുമോളെ ഞാന്‍ വളര്‍ത്തിയെടുത്തത്. ജീവനോടെ ഉണ്ടോയെന്നു പോലും അറിയാതെ 104 ദിവസങ്ങള്‍ പിന്നിട്ടിരിക്കുന്നു’– മാരെ അബിബേ എന്ന അമ്മ ഉച്ചത്തില്‍ നിലവിളിക്കുകയാണ്. ഒന്നാം വര്‍ഷ സാമ്പത്തിക ബിരുദ വിദ്യാര്‍ഥി ബിലയനേഷ് മെക്കോനെന്റെ തിരോധാനം ആ കുടുംബത്തെ അത്രയധികം ഉലച്ചിരിക്കുന്നു.

ഡെംബിഡോലോയില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെയുള്ള വിജനമായ പ്രദേശത്ത് വാഹനങ്ങള്‍ കുറെകെയിട്ടാണു ഭീകരര്‍ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച വാഹനം തടഞ്ഞത്. ഞങ്ങള്‍ക്കു നിങ്ങളുമായി യാതൊരു തരത്തിലുള്ള വിരോധവും ഇല്ല. ഞങ്ങളുടെ സമരം സര്‍ക്കാരുമായിട്ടാണ്– ഭീകരരിലൊരാള്‍ ആവര്‍ത്തിച്ചു പറഞ്ഞതായി സംഘത്തില്‍ നിന്ന് ഓടിരക്ഷപ്പെട്ട വിദ്യാര്‍ഥിനി അസ്മിര ഷുമിയെ രാജ്യാന്തര മാധ്യമങ്ങളോട് പറഞ്ഞു. ഭൂരിപക്ഷ വിഭാഗങ്ങളായ ഒറോമോ, അംഹാര വംശജര്‍ തമ്മിലുള്ള വംശീയ കലാപം ഏറ്റവും രൂക്ഷമായ മേഖലയാണ് അംഹാര പ്രവിശ്യ. ഒറോമോ തീവ്രവാദികളാണ് കുട്ടികളെ തട്ടിക്കൊണ്ടു പോയതെന്നു രാജ്യാന്തര മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ പ്രത്യക്ഷപ്പെട്ടുവെങ്കിലും ഇത്യോപ്യ ഭരണകൂടം ആ വിവരം സ്ഥിരീകരിച്ചില്ല.

അഫാന്‍ ഒറോമോ ഭാഷയിലാണു ഭീകരര്‍ സംസാരിച്ചിരുന്നതെന്നു അസ്മിര ഷുമിയെ പറയുന്നു. സര്‍ക്കാരുമായി വിലപേശാന്‍ ഞങ്ങളെ ആയുധമാക്കരുതെന്ന് അവരുടെ കാലില്‍ പിടിച്ച് യാചിച്ചിട്ടും രക്ഷയുണ്ടായില്ല. അവരുടെ ഒളിസങ്കേതത്തിലേക്കു കിലോമീറ്ററുകളോളം നടത്തിയാണു കൊണ്ടു പോയത്. പലരും അവശരായി തളര്‍ന്നു വീണു. ഒളിസങ്കേതത്തിലേക്കുള്ള വഴിമധ്യേ വിദ്യാര്‍ഥികള്‍ വീണതോടെ വനമധ്യത്തില്‍ തമ്പടിക്കാന്‍ ഭീകരര്‍ തീരുമാനിച്ചതാണ് അസ്മിരയ്ക്കു തുണയായത്. ഞൊടിയിടയ്ക്കുള്ളില്‍ നഗരത്തെ ലക്ഷ്യമാക്കി ഓടുകയായിരുന്നു അവള്‍. ഭീകരര്‍ തനിക്കു പുറകെയുണ്ടോയെന്നു പോലും അവള്‍ ശ്രദ്ധിച്ചില്ല, അതിജീവനമായിരുന്നു ലക്ഷ്യം.

വനത്തില്‍ കുടുങ്ങി പട്ടിണി കിടന്നു മരിക്കേണ്ടി വരുമോയെന്നു ഭയപ്പെട്ടു. വന്യമൃഗങ്ങള്‍ക്കു ഇരയാകുമോ എന്നു പോലും ശങ്കിച്ചു. പ്രായമായ ഒരു മനുഷ്യനെ കണ്ടുമുട്ടിയതാണു രക്ഷയായത്. നഗരത്തെയും വനത്തെയും ബന്ധിപ്പിക്കുന്ന പാതയോരത്ത് അഭയമൊരുക്കിയത് അയാളായിരുന്നു. കുറച്ചധികം നേരത്തെ ശ്രമങ്ങള്‍ക്കു ശേഷം ലഭിച്ച ഒരു വാഹനത്തില്‍ അവളെ കയറ്റിവിട്ടു. തട്ടിക്കൊണ്ടു പോയതിന്റെ മൂന്നാംനാള്‍ വരെ മകന്‍ തന്നെ ഫോണില്‍ വിളിച്ചിരുന്നതായി ഹബെറ്റെ ഡഗ്‌ന്യൂ എന്ന വിദ്യാര്‍ഥിയുടെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞു. തട്ടിക്കൊണ്ടു പോയവരുടെ ഫോണില്‍ നിന്നാകാം അവന്‍ വിളിച്ചത്.

നിര്‍ഭൗഗ്യവശാല്‍ ആ ഫോണ്‍ നമ്പര്‍ പിന്തുടരാന്‍ പൊലീസിനു കഴിഞ്ഞുമില്ല. അവനു വേണ്ടി ചെരുവിരല്‍ അനക്കാന്‍ പോലും എനിക്ക് കഴിഞ്ഞില്ലല്ലോ എന്ന ദുഃഖമാണ് ബാക്കി. അവനു മുന്‍പേ ഞാന്‍ മരിക്കണമെന്ന ചിന്ത മാത്രമേ ഇപ്പോള്‍ എനിക്കുള്ളൂ, ഡഗ്‌ന്യൂവിന്റെ പിതാവ് ഗ്രിമ ഹബെറ്റ പറയുന്നു. ഇത്യോപ്യന്‍ സര്‍ക്കാര്‍ വിദ്യാര്‍ഥികളുടെ മാതാപിതാക്കളെ നേരില്‍ കണ്ടു അവരെ ഉടന്‍ തന്നെ രക്ഷപ്പെടുത്തുമെന്നു വാക്കു നല്‍കിയെങ്കിലും ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. കുട്ടികളെ തട്ടിക്കൊണ്ടു പോയശേഷം ഒരു മാസമെടുത്തു ആ വിവരം സര്‍ക്കാര്‍ ഔദ്യോഗികമായി സ്ഥിരീകരിക്കാന്‍ തന്നെ. സര്‍ക്കാരുമായുള്ള പോരാട്ടത്തില്‍ എന്തിനു വിദ്യാര്‍ഥികളെ കരുവാക്കണമെന്നാണു ബന്ധുക്കള്‍ ഉയര്‍ത്തുന്ന ചോദ്യം.

വംശീയ കലാപങ്ങളാണു കുട്ടികളുടെ തിരോധാനത്തിനു പിന്നിലെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നു. രാജ്യത്ത് അംഹാര പ്രവിശ്യയിലാണ് ഒറോമോ, അംഹാര വംശജരര്‍ തമ്മിലുള്ള വംശീയ സംഘര്‍ഷം രൂക്ഷം. വംശീയ കലാപത്തില്‍ സര്‍ക്കാര്‍ അംഹാര വംശജരുടെ കൂടെയാണെന്ന പരാതി ഒറോമോ വംശജര്‍ കാലങ്ങളായി ഉയര്‍ത്തുന്നതാണ്. ഇത്യോപ്യയില്‍ നിലനില്‍ക്കുന്ന 80 ഓളം വംശീയ വിഭാഗത്തില്‍ ഏറ്റവും പ്രപല വിഭാഗമാണ് ഒറോമോ. ഇത്യോപ്യയുടെ ജനസംഖ്യയുടെ മൂന്നിലൊന്ന് ഇവരാണ്. ജാല്‍ മാരോ എന്ന പേരില്‍ അറിയപ്പെടുന്ന കൊടുംകുറ്റവാളി കുമ്‌സ ഡിറിബ നേതൃത്വം നല്‍കുന്ന ഒറോമോ വിമതരാണ് വിദ്യാര്‍ഥികളുടെ തിരോധാനത്തിനു പിന്നിലെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടെങ്കിലും സര്‍ക്കാര്‍ സ്ഥിരീകരിച്ചിട്ടില്ല.

കുപ്രസിദ്ധമായ ഒറോമോ തീവ്രവാദ ഗ്രൂപ്പായ ഷീനെ, ഒറോമോ ലിബ്രേഷന്‍ ഫ്രണ്ട് തുടങ്ങിയവയുടെ പേരുകളും പ്രതിപക്ഷ കക്ഷികള്‍ ഉയര്‍ത്തുണ്ടെങ്കിലും സര്‍ക്കാര്‍ മൗനം പാലിക്കുകയാണ്. ഇത്യോപ്യന്‍ സര്‍ക്കാരിന്റെ മൗനത്തിനെതിരെ വന്‍പ്രക്ഷോഭമാണ് രാജ്യമെമ്പാടും നടക്കുന്നത്. #ആൃശിഴആമരസഛൗൃടൗേറലിെേ, #ആൃശിഴആമരസഛൗൃഏശൃഹ െഎന്ന ഹാഷ്ഗാടില്‍ സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധം നിറയുന്നു. ഐക്യരാഷ്ട്ര ഏജന്‍സികള്‍, രാജ്യാന്തര മനുഷ്യാവകാശ സംഘടനകള്‍ എന്നിവര്‍ വിഷയത്തില്‍ ഇടപെടണമെന്നാണു പ്രതിഷേധക്കാരുടെ ആവശ്യം.

ഭീകരര്‍ തട്ടിക്കൊണ്ടു പോയ കുട്ടികളുടെ എണ്ണത്തില്‍ പോലും സര്‍ക്കാരിന് അവ്യക്തതയുണ്ടെന്നാണ് ആരോപണം. ജനുവരി ആറിന് ഇത്യോപ്യയില്‍ ക്രിസ്മസ് ദിനത്തിന്റെ തലേന്നാണ് അംഹാരയിലെ പ്രാദേശിക ഭരണകൂടം വിഷയത്തെ കുറിച്ച് ഔദ്യോഗികമായി സംസാരിക്കാന്‍ തയാറായത്. 18 കുട്ടികളെ തട്ടിക്കൊണ്ടു പോയതായി പ്രാദേശിക ഭരണകൂടം സമ്മതിച്ചതിന്റെ അഞ്ചാംനാള്‍ പ്രധാനന്ത്രിയുടെ ഓഫിസ് തട്ടിക്കൊണ്ടു പോയത് 21 വിദ്യാര്‍ഥികളെയാണെന്നും 6 പേരെ ഒഴിച്ച് ബാക്കിയുള്ളവരെ മോചിപ്പിച്ചുവെന്നും വാര്‍ത്തക്കുറിപ്പില്‍ പറഞ്ഞത് ആശയക്കുഴപ്പം ഉണ്ടാക്കുകയും ചെയ്തു.

Similar Articles

Comments

Advertismentspot_img

Most Popular