വീട്ടില്‍നിന്ന് പുറത്തിറങ്ങാതെ 150 കോടി ജനങ്ങള്‍…

കൊറോണ ലോകത്തെയാകെ ഭീതിയില്‍ ആഴ്ത്തിയിരിക്കുകയാമ്. ഈ സമയംവീടുകളില്‍ സ്വയം സമ്പര്‍ക്കവിലക്കില്‍ കഴിയുന്നത് ലോകജനസംഖ്യയുടെ അഞ്ചിലൊന്ന് ശതമാനം പേരാണെന്ന് റിപ്പോര്‍ട്ട്.

കോവിഡ് അതിന്റെ വ്യാപനശേഷിയുടെ ഏറ്റവും മൂര്‍ധന്യത്തില്‍ നില്‍ക്കുന്ന ഘട്ടത്തില്‍ ലോകരാജ്യങ്ങളെല്ലാം തന്നെ കടുത്ത നിയന്ത്രണങ്ങളിലേക്ക് കടക്കേണ്ടതുണ്ടെന്ന് കഴിഞ്ഞ ദിവസം ലോകാരോഗ്യ സംഘടന മുന്നറിയിപ്പു നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് വിവിധ സര്‍ക്കാരുകള്‍ എടുത്ത നടപടിയുടെ ഭാഗമായാണ് ലോകത്താകമാനം 150 കോടി ജനങ്ങള്‍ വീടുകളില്‍ കഴിയുന്നത്.

കോവിഡിനു മുന്നില്‍ നമ്മളാരും തന്നെ നിസ്സഹായരായി നോക്കി നില്‍ക്കുകയൊന്നുമല്ലെന്ന് ലോകാരോഗ്യ സംഘടന തലവന്‍ ടെഡ്രോസ് അദാനം ഗബ്രിയേസിസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ന്യൂയോര്‍ക്കില്‍ മാത്രം 12000 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 84ലക്ഷം പേര്‍ അധിവസിക്കുന്ന ഈ പ്രദേശം കോവിഡിന്റെ ഹോട്ടസ്‌പോട്ടുകളിലൊന്നായാണ് നിലവില്‍ കണക്കാക്കുന്നത്. 100 പേരാണ് ഇതിനോടകം ന്യൂയോര്‍ക്കില്‍ മരണപ്പെട്ടത്.

ന്യൂയോര്‍ക്ക് സിറ്റി കണ്‍വെന്‍ഷന്‍ സെന്ററിനെ 1000 ബെഡ്ഡുകളുള്ള ആശുപത്രി സംവിധാനത്തിലേക്ക് മാറ്റാനുള്ള ഒരുക്കങ്ങള്‍ തകൃതിയായി നടക്കുന്നുണ്ട്. ‘കാര്യങ്ങള്‍ മെച്ചപ്പെടുന്നതിന് പകരം അതീവഗുരുതരമാകാനാണ് പോകുന്നത്. ഒരു വലിയ ചുഴലിക്കാറ്റിനു മുമ്പുള്ള ശാന്തത മാത്രമാണ് ഇപ്പോഴുള്ളതെന്നാണ്’ ന്യൂയോര്‍ക്ക് ഗവര്‍ണര്‍ കഴിഞ്ഞ ദിവസം പറഞ്ഞത്.

ഇറ്റലിയില്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി പുതിയ കേസുകളില്‍ നേരിയ കുറവുണ്ടായത് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. 6000 പേരുടെ ജീവനാണ് ഇറ്റലിയില്‍ കോവിഡെടുത്തത്. കോവിഡ് മൂലം ഏറ്റവും അധികം ആളുകള്‍ മരണപ്പെട്ടതും ഇറ്റലിയിലാണ്. 18 ഡോക്ടര്‍മാരാണ് ഇറ്റലിയില്‍ രോഗബാധിതരായി മരിച്ചത്. സ്‌പെയിനില്‍ 3900ത്തോളം ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം പിടിപെട്ടു.

മാസ്‌കുകളുടെ എണ്ണം കുറഞ്ഞതിനാല്‍ വിപണിയിലെത്തിക്കാതെ മാസ്‌കുകള്‍ സ്‌റ്റോക്ക് ചെയ്യുന്ന സ്ഥാപനങ്ങള്‍ക്കെതിരേ ക്രിമിനല്‍ കുറ്റത്തിന് കേസെടുക്കുമെന്ന് ട്രംപ് അറിയിച്ചിട്ടുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular