വീടുകളില്‍ സാധനങ്ങള്‍ എത്തിച്ചു കൊടുക്കണം ; ഭക്ഷ്യസാധനങ്ങളുടെ വിതരണം മുടക്കമില്ലാതെ നടത്തും

കോവിഡ് വ്യാപനം തടയന്നതിന് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന സാഹചര്യത്തില്‍ ഭക്ഷ്യവസ്തുക്കളുടെയും മറ്റ് അവശ്യ വസ്തുക്കളുടെയും ലഭ്യത ഉറപ്പാക്കുന്നതിന് വ്യാപാരി-വ്യവസായി സംഘടനാ പ്രതിനിധികളുമായി വിഡീയോ കോണ്‍ഫറന്‍സ് വഴി മുഖ്യമന്ത്രി പിണറായി വിജയന്‍ ചര്‍ച്ച നടത്തി. 14 ജില്ലകളിലെ സംഘടനാ പ്രതിനിധികള്‍ പങ്കെടുത്തു.

ഏത് പ്രതികൂല സാഹചര്യത്തിലും ഭക്ഷ്യസാധനങ്ങളുടെ വിതരണം മുടക്കമില്ലാതെ നടത്തുന്നതിന് ആവശ്യമായ സംവിധനം ഒരുക്കാനാണ് സര്‍ക്കാര് ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ സ്വീകരിക്കുന്ന എല്ലാ നടപടികള്‍ക്കും സംഘടനാ പ്രതിനിധികള്‍ പൂര്‍ണ പിന്തുണ അറിയിച്ചു.

ഇതു വരെ ഒരു തരത്തിലുള്ള ആക്ഷേപവും ഈ രംഗത്ത് ഉണ്ടായിട്ടില്ല. സാമൂഹ്യപ്രതിബദ്ധതയോടെയാണ് വ്യാപാരി-വ്യവസായി സമൂഹം പ്രവര്‍ത്തിക്കുന്നത്. കരിഞ്ചന്തയും പൂഴ്ത്തിവെയ്പ്പും ഒഴിവാക്കി നിലവിലുള്ള സാഹചര്യം നിലനിര്‍ത്തണം.

ജനങ്ങള്‍ക്ക് കടയില്‍ വന്നു സാധനങ്ങള്‍ വാങ്ങാന്‍ ബുദ്ധിമുട്ട് നേരിടും. ഈ സാഹചര്യത്തില്‍ വീടുകളില്‍ സാധനങ്ങള്‍ എത്തിച്ചു കൊടുക്കണം. ഓരോ പ്രദേശത്തും കച്ചവടക്കാര്‍ കൂടി ഉള്‍കൊള്ളുന്ന പ്രാദേശിക പൊതുസംവിധാനം ഇതിനുവേണ്ടി ഒരുക്കണം.

ഓണ്‍ലൈന്‍  വഴിയോ വാട്സ്ആപ്പ് വഴിയോ വീട്ടുകാരുടെ ഓര്‍ഡര്‍ സ്വീകരിക്കുകയും അതനുസരിച്ച് വീടുകളില്‍ സാധനങ്ങള്‍ എത്തിച്ചു കൊടുക്കുകയും ചെയ്യുന്ന സംവിധാനം ഉണ്ടാക്കണം. ഡെലിവറിക്ക് പ്രത്യേകം ആളുകളെ നിയോഗിക്കണം. അയല്‍ സംസ്ഥാനങ്ങളിള്‍ നിന്ന് ചരക്ക് ലോറി വരുന്നതിനുള്ള തടസ്സങ്ങള്‍ സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അത് പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടും.

പൊതു ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളില്‍ വാടകയ്ക്ക് കട നടത്തുന്നവരുടെ വാടക ഇളവിന്‍റെ കാര്യം സര്‍ക്കാര്‍ ആലോചിക്കും. വ്യാപാരി സംഘടനകളുടെ കെട്ടിടങ്ങളാണെങ്കില്‍ അത് സംഘടനകള്‍ പരിഗണിക്കണം.

അരി, പയര്‍വര്‍ഗങ്ങള്‍, പഞ്ചസാര, ഉപ്പ് മുതലായ അവശ്യ വസ്തുക്കളുടെ വില നിയന്ത്രിച്ച് നിര്‍ത്തണം. മാസ്ക്, സാനിറ്റൈസര്‍ എന്നിവയ്ക്ക് കേന്ദ്രസര്‍ക്കാര്‍ വില നിശ്ചയിച്ചിട്ടുണ്ട്. അതിലധികരിക്കാന്‍ പാടില്ല. അവശ്യ സാധനങ്ങളുടെ സ്റ്റോക്ക് വ്യാപാരികള്‍ ഉറപ്പാക്കണം. ചുരുങ്ങിയത് രണ്ടാഴ്ചത്തേക്കുള്ള സ്റ്റോക്ക് ചെയ്യണം.

നിര്‍മാണ പ്രവൃത്തികള്‍ക്ക് ഒരു തടസ്സവും ഉണ്ടാകില്ല. എന്നാല്‍ പൊതുവായ ക്രമീകരണങ്ങള്‍ ഇതിനും ബാധകമായിരിക്കും. അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് ലോറി വരുന്നതിന് തടസ്സമുള്ള സാഹചര്യത്തില്‍ കേരളത്തില്‍ മറ്റാവശ്യങ്ങള്‍ക്ക് ഓടുന്ന ലോറികള്‍ അവശ്യസാധനങ്ങള്‍ എത്തിക്കാന്‍ ഉപയോഗിക്കാവുന്നതാണ്. അതിന് സംഘടനകള്‍ മുന്‍കൈയെടുക്കണം.

അതിഥിതൊഴിലാളികള്‍ക്ക് ആരോഗ്യസുരക്ഷയുള്ള താമസ കേന്ദ്രങ്ങളൊരുക്കണം. വൈദ്യപരിശോധനയില്‍ മറ്റ് സഹായം ഉറപ്പാക്കണം.

അന്തര്‍സംസ്ഥാന ചരക്ക് ഗതാഗതം സുഗമമാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി ട്രക്ക് ഡ്രൈവര്‍മാര്‍ക്ക് താമസം, ആഹാരം മുതലായ അത്യാവശ്യ കാര്യങ്ങള്‍ ഉറപ്പാക്കണം.

വീഡിയോ കോണ്‍ഫറന്‍സില്‍ മന്ത്രിമാരായ ഇ.പി. ജയരാജന്‍, ഇ. ചന്ദ്രശേഖരന്‍, പി. തിലോത്തമന്‍ എന്നിവരും ചീഫ് സെക്രട്ടറി ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരും പങ്കെടുത്തു.

Similar Articles

Comments

Advertismentspot_img

Most Popular