കൊറോണയെ ‘കൊല്ലാന്‍’ ശ്രീരാം വെങ്കിട്ടരാമന്‍..!!! പുതിയ നിയമനം ആരോഗ്യ വകുപ്പില്‍

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീര്‍ കാറിടിച്ച് കൊല്ലപ്പെട്ട കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമനെ സര്‍ക്കാര്‍ സര്‍വീസില്‍ തിരിച്ചെടുത്തു. ആരോഗ്യവകുപ്പിലാണ് നിയമനം. കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ചുമതല നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനമെന്ന് അറിയുന്നു.

ഡോക്ടര്‍ കൂടിയാണെന്നതു പരിഗണിച്ചാണ് ആരോഗ്യ വകുപ്പിലേക്കു നിയമിക്കാന്‍ ഒരുങ്ങുന്നത്. ഇതു സംബന്ധിച്ച് ഉത്തരവ് ഇറങ്ങിയിട്ടില്ല. ജനുവരി അവസാനം ഇദ്ദേഹത്തെ സര്‍വീസില്‍ തിരിച്ചെടുക്കാന്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉദ്യോഗസ്ഥ സമിതി ശുപാര്‍ശ ചെയ്തിരുന്നെങ്കിലും വിവാദമായതോടെ സസ്‌പെന്‍ഷന്‍ മൂന്നു മാസത്തേക്കു കൂടി നീട്ടാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 3നു രാത്രി 12.55നാണു ബഷീര്‍ കാറിടിച്ചു കൊല്ലപ്പെട്ടത്. അന്നു ശ്രീറാം സര്‍വേ ഡയറക്ടറായിരുന്നു.

പത്രപ്രവര്‍ത്തക യൂണിയനുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് ശ്രീറാമിനെ തിരിച്ചെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ശ്രീറാമിന്റെ സസ്‌പെന്‍ഷന്‍ നീട്ടിയാല്‍ ബാധ്യതയാകുമെന്നും കോടതിയില്‍നിന്ന് അടക്കം തിരിച്ചടി നേരിടേണ്ടി വരുമെന്നു പത്രപ്രവര്‍ത്തക യൂണിയനുമായുള്ള ചര്‍ച്ചയില്‍ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് തിരിച്ചെടുക്കാനുള്ള തീരുമാനം.

കെഎം ബഷീര്‍ കൊല്ലപ്പെട്ട കേസില്‍ പ്രതിയായതോടെ 2019 ഓഗസ്റ്റ് അഞ്ചിനാണ് അന്വേഷണ വിധേയമായി ശ്രീറാമിനെ സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തത്. ശ്രീരാമിനെ സര്‍വീസില്‍ തിരിച്ചെടുത്തതില്‍ കടുത്ത വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്…

Similar Articles

Comments

Advertismentspot_img

Most Popular