ഗുരുതര വീഴ്ച; മാർഗനിർദേശം മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ബാധകമല്ലേ..? കൊറോണ പടർന്നു പിടിക്കുന്നത് കാര്യമാക്കാതെ വിവാഹത്തിൽ പങ്കെടുത്തത് മുഖ്യമന്ത്രിയും മന്ത്രിമാരും ഉൾപ്പെടെ 2000 പേർ

ബെംഗളൂരു: വിവാഹങ്ങളിൽ ജനക്കൂട്ടം പങ്കെടുക്കരുതെന്ന കോവിഡ് പ്രതിരോധ നിർദേശത്തെ കാറ്റിൽ പറത്തി, വമ്പൻ ആഘോഷവുമായി ബിജെപി നേതാവിന്റെ മകളുടെ വിവാഹം. കർണാടക നിയമസഭാ കൗൺസിൽ അംഗം മഹന്തേഷ് കവതഗിമഠിന്റെ മകളുടെ കല്യാണത്തിൽ പങ്കെടുത്തത് മുഖ്യമന്ത്രിയും മന്ത്രിമാരും ഉൾപ്പെടെ രണ്ടായിരത്തോളം പേർ.

ഇതിനെതിരെ സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ വിമർശനം ഉയരുന്നു. കോവിഡിനെ തുടർന്നുള്ള സർക്കാർ മാർഗനിർദേശം മുഖ്യമന്ത്രിക്കും ഭരണകക്ഷിക്കും ബാധകമല്ലേ എന്നാണ് ഒരു ചോദ്യം. ബെളഗാവി ഉയദംബാഗ് വ്യവസായ മേഖലയിലെ ഷാഗുൻ ഗാർഡൻസിൽ നടന്ന വിവാഹത്തിനു മുഖ്യമന്ത്രി യെഡിയൂരപ്പയും ആഭ്യന്തര മന്ത്രി ബസവരാജ് ബൊമ്മൈയും സന്നിഹിതരായിരുന്നു.

ജനം ഒത്തു കൂടുന്ന മാളുകളും മൾട്ടിപ്ലക്സ് തിയറ്ററുകളും ഒരാഴ്ചത്തേക്ക് അടച്ചിട്ട് പാർട്ടികളും കൺവൻഷനുകളും ഉപേക്ഷിക്കാൻ ആവശ്യപ്പെട്ടിരിക്കുന്ന സമയത്ത് നടന്ന വിവാഹത്തിലെ ജനബാഹുല്യമാണ് വലിയ ചർച്ചയായത്. ബെംഗളൂരുവിൽ നടക്കുന്ന വിവാഹപാർട്ടികളിൽ 100 പേരിലധികം പങ്കെടുക്കാൻ പാടില്ലെന്ന് കമ്മിഷണർ ബി.എച്ച്. അനിൽ കുമാർ സർക്കുലറും പുറത്തിറക്കിയിട്ടുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular