നടിയെ അക്രമിച്ച കേസ് ; ദിലീപില്‍ നിന്ന് വിവാഹമോചനം നേടിയ അതേ കോടതിയില്‍ ഇന്ന് ദിലീപിനെതിരെ മഞ്ജു മൊഴി നല്‍കും

പ്രമുഖ നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ നടി മഞ്ജു വാരിയരെ അഡീഷനല്‍ സ്‌പെഷല്‍ സെഷന്‍സ് കോടതി ഇന്ന് വിസ്തരിക്കും. രാവിലെ 11 മണിക്ക് സാക്ഷിവിസ്താരം തുടങ്ങും.

ഇന്ന് ഹാജരാകാന്‍ നടന്‍ സിദ്ദീഖ്, നടി ബിന്ദു പണിക്കര്‍ എന്നിവര്‍ക്കും കോടതി നോട്ടിസ് നല്‍കിയിട്ടുണ്ട്. ഗീതു മോഹന്‍ദാസ്, സംയുക്ത വര്‍മ, കുഞ്ചാക്കോ ബോബന്‍ എന്നിവരെ നാളെയും സംവിധായകന്‍ ശ്രീകുമാര്‍ മേനോനെ മറ്റന്നാളും വിസ്തരിക്കും. വാനിന്റെ ഉടമയെ ഇന്നലെ കോടതി വിസ്തരിച്ചു. നടിയെ തട്ടിക്കൊണ്ടുപോകുന്നതിനു മുന്‍പു പ്രതികള്‍ ഈ വാന്‍ ഉപയോഗിച്ചിരുന്നു. നടിയെ തട്ടിക്കൊണ്ടു പോകുന്നതിനു മുന്‍പ് പള്‍സര്‍ സുനിയടക്കമുള്ള പ്രതികളെ കണ്ട 11 സാക്ഷികളെയും കോടതി ഇന്നലെ വിസ്തരിച്ചു.

അഞ്ചുവര്‍ഷം മുന്‍പ് ദിലീപില്‍ നിന്ന് വിവാഹമോചനം നേടിയ അതേ കോടതിയിലാണ് ദിലീപ് കേസില്‍ മൊഴി നല്‍കാന്‍ മഞ്ജു എത്തുന്നത് എന്ന യാദൃഛികതയും ഇന്നത്തെ നടപടിക്കുണ്ട്. കേസിലെ നിര്‍ണായക സാക്ഷിയാണ് മഞ്ജു വാര്യര്‍. കേസില്‍ ദിലീപ് പ്രതിയാകുന്നതിനു വളരെ മുന്‍പേ കേസില്‍ ഗൂഡാലോചന ഉണ്ടെന്ന് പരസ്യമായി പറഞ്ഞു. !പിന്നീട് ദിലീപ് പ്രതിയായി വന്നപ്പോള്‍ ആക്രമിക്കപ്പെട്ട നടിയോട് ദിലീപിന് വിരോധം ഉണ്ടെന്ന് വിശദീകരിച്ച് അതിനുള്ള കാരണങ്ങളും ചൂണ്ടിക്കാട്ടി പ്രോസിക്യൂഷന്റെ പ്രധാന സാക്ഷിയാകുകയും ചെയ്തു. അതിനാല്‍ മഞ്ജുവിന്റെ മൊഴി നിര്‍ണായകമാണ്.

Similar Articles

Comments

Advertismentspot_img

Most Popular