മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ അഡ്വ. പി. ശങ്കരന്‍ അന്തരിച്ചു

കോഴിക്കോട്: മുന്‍ മന്ത്രിയും യു.ഡി.എഫ് ജില്ലാ ചെയര്‍മാനും കോണ്‍ഗ്രസ് നേതാവുമായ അഡ്വ. പി. ശങ്കരന്‍ (72) അന്തരിച്ചു. കോഴിക്കോട് എം.വി.ആര്‍ ക്യാന്‍സര്‍ സെന്ററില്‍ കാന്‍സര്‍ രോഗത്തിന് ചികിത്സയിലായിരുന്നു.കേരള രാഷ്ട്രീയത്തില്‍ കെ.കരുണാകരന്റെ വിശ്വസ്തന്‍ എന്ന നിലയിലാണ് ശങ്കരന്‍ ശ്രദ്ധേയനായത്. പത്തു വര്‍ഷത്തോളം കോഴിക്കോട് ഡി.സി.സി അധ്യക്ഷനായിരുന്ന ശങ്കരന്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു.

പേരാമ്പ്ര കടിയങ്ങാട് സ്വദേശിയായ ശങ്കരന്‍ ഏറെക്കാലമായി സിവില്‍ സ്റ്റേഷന് സമീപത്തെ ‘രാജീവം’ വസതിയിലായിരുന്നു താമസം. 2001-ല്‍ കൊയിലാണ്ടിയില്‍നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുപ്പെട്ടു. എ.കെ ആന്റണി മന്ത്രിസഭയില്‍ ആരോഗ്യം, ടൂറിസം വകുപ്പുകളുടെ മന്ത്രിയായിരുന്നു. 1998-ല്‍ കോഴിക്കോട്ടുനിന്ന് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.1975ല്‍ കാലിക്കറ്റ് സര്‍വകലാശാല സിന്‍ഡിക്കേറ്റിലെ ആദ്യ വിദ്യാര്‍ത്ഥി പ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടു.

സ്വാതന്ത്ര്യസമരസേനാനിയായ കേളുനായരുടെയും മാക്കം അമ്മയുടെയും പുത്രനായി കടിയങ്ങാട് പുതിയോട്ടില്‍ വീട്ടില്‍ 1947 ഡിസംബര്‍ രണ്ടിനായിരുന്നു ജനനം. പേരാമ്പ്ര ഹൈസ്‌കൂളില്‍നിന്ന് എസ്.എസ്.എല്‍.സി പൂര്‍ത്തിയാക്കി. മട്ടന്നൂര്‍ പഴശ്ശിരാജ എന്‍.എസ്.എസ് കോളജില്‍ പ്രീഡിഗ്രിക്ക് പഠിക്കുമ്പോള്‍ കെ.എസ്.യു യൂനിറ്റ് സെക്രട്ടറിയായി പൊതുരംഗത്തെത്തി.

തവനൂര്‍ റൂറല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ പഠനകാലത്ത് കെ.എസ്.യു പൊന്നാനി താലൂക്ക് പ്രസിഡന്റായി. തൃശൂര്‍ കേരളവര്‍മ്മ കോളജില്‍നിന്ന് ബിരുദാനന്തര ബിരുദം നേടി. കേരള വര്‍മ്മയില്‍ യൂനിയന്‍ ചെയര്‍മാനായിരുന്നു.

1973-ല്‍ കാലിക്കറ്റ് സര്‍വകലാശാല യൂനിയന്‍ വൈസ് ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടു. കോഴിക്കോട് ഗവ. ലോ കോളജില്‍നിന്ന് നിയമബിരുദം നേടി. പഠനകാലത്തുതന്നെ പേരാമ്പ്രയില്‍ യുവത എന്ന പേരില്‍ പാരലല്‍ കോളജ് നടത്തി. നിയമബിരുദം നേടിയ ശേഷം പേരാമ്പ്ര കോടതിയില്‍ അഭിഭാഷനായി പ്രാക്ടീസ് ആരംഭിച്ചതോടെ രാഷ്ട്രീയ തട്ടകം പേരാമ്പ്രയായി.

1978-ല്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റായി. 1980 മുതല്‍ 91 വരെ ഡി.സി.സി ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. 1991-ലാണ് ഡി.സി.സി പ്രസിഡന്റായത്. 2001ല്‍ മന്ത്രിയായതോടെയാണ് ഈ പദവി ഒഴിഞ്ഞത്. 1991-ല്‍ ബാലുശ്ശേരിയിലായിരുന്നു നിയമസഭയിലേക്കുള്ള കന്നി മത്സരം. എ.സി ഷണ്‍മുഖദാസിനോട് പരാജയപ്പെട്ടു. 1996-ല്‍ കൊയിലാണ്ടിയില്‍ മത്സരിച്ചെങ്കിലും വിജയിക്കാനായില്ല. 1998-ല്‍ കോഴിക്കോട് മണ്ഡലത്തില്‍ നിന്ന് എം.പി വീരേന്ദ്രകുമാറിനെ പരാജയപ്പെടുത്തി ലോക്സഭാംഗമായി.

1999- ല്‍ ലോക്സഭ പിരിച്ചുവിട്ടതോടെ വീണ്ടും തെരഞ്ഞെടുപ്പ് നടന്നെങ്കിലും കെ. മുരളീധരന് വേണ്ടി മാറിക്കൊടുത്തു. 2001-ല്‍ കൊയിലാണ്ടിയില്‍ സിറ്റിങ് എം.എല്‍.എ പി വിശ്വനെ പരാജയപ്പെടുത്തിയാണ് നിയമസഭയിലെത്തിയത്. എ.കെ ആന്റണി മന്ത്രിസഭയില്‍ ആരോഗ്യ വകുപ്പും പിന്നീട് ടൂറിസം വകുപ്പും കൈകാര്യം ചെയ്തു. കോണ്‍ഗ്രസിലെ വിഭാഗീയതയെ തുടര്‍ന്ന് 2005 ജൂലൈ ഒന്നിന് രാജിവച്ചു.

കാലാവധി പൂര്‍ത്തിയാക്കുന്നതിന് മുന്‍പ് നിയമസഭാംഗത്വവും രാജിവച്ചു. കെ.കരുണാകരനൊപ്പം ഡി.ഐ.സിയില്‍ ചേര്‍ന്നു. 2006-ല്‍ കൊയിലാണ്ടിയില്‍ യു.ഡി.എഫ് പിന്തുണയോടെ ഡി.ഐ.സി സ്ഥാനാര്‍ഥിയായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. പിന്നീട് കരുണാകരനൊപ്പം കോണ്‍ഗ്രസില്‍ തിരിച്ചെത്തി.

ഭാര്യ: പ്രഫ. വി സുധ (റിട്ട. പ്രിന്‍സിപ്പല്‍, കോഴിക്കോട് ഗവ. ആര്‍ട്സ് ആന്റ്സ് സയന്‍സ് കോളജ്). മക്കള്‍: രാജീവ് എസ് മേനോന്‍ (എന്‍ജിനീയര്‍, ദുബൈ), ഇന്ദു പാര്‍വതി, ലക്ഷ്മി പ്രിയ. മരുമക്കള്‍: രാജീവ്, ദീപക് (ഇരുവരും ഐ.ടി എന്‍ജിനീയര്‍, അമേരിക്ക), ദീപ്തി.

Similar Articles

Comments

Advertismentspot_img

Most Popular