ന്യൂസിലന്‍ഡ് ടെസ്റ്റ് ആദ്യദിനം അവസാനിക്കുമ്പോള്‍ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 122 റണ്‍സ്

വെല്ലിംഗ്ടണ്‍: ന്യൂസിലന്‍ഡിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച. ആദ്യ ദിനം അവസാനിക്കുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 122 റണ്‍സാണ് ഇന്ത്യയ്ക്ക് എടുക്കാനായത്. അജിങ്ക്യ രഹാനെ, ഋഷഭ് പന്ത് എന്നിവരാണ് ക്രീസില്‍. ന്യൂസിലന്‍ഡിനായി അരങ്ങേറ്റക്കാരന്‍ കെയില്‍ ജെമീസണ്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി.

പുല്‍മൈതാനം ഒരുക്കിയിരുന്ന വെല്ലിംഗ്ടണിലെ പിച്ചില്‍ പ്രവചനങ്ങള്‍ പുലരുന്ന കാഴ്ചയാണ് കണ്ടത്. പേസും ബൗണ്‍സും ഒരുപോലെ സമ്മേളിച്ച പിച്ചില്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍ക്ക് പിടിച്ചു നില്‍ക്കാനായില്ല അഞ്ചാം ഓവറില്‍ പൃഥ്വി ഷാ (16) യുടെ വിക്കറ്റോടെയാണ് ഇന്ത്യയുടെ തകര്‍ച്ച തുടങ്ങുന്നത്. ഷായെ ടിം സൗത്തി ക്ലീന്‍ ബൗള്‍ദാക്കി. ഇന്ത്യയുടെ ഏറ്റവും മികച്ച രണ്ട് ബാറ്റ്‌സ്മാന്മാരായ ചേതേശ്വര്‍ പൂജാര (11), വിരാട് കോലി (7) എന്നിവരെ പുതുമുഖം കെയില്‍ ജെമീസണ്‍ പുറത്താക്കി. പൂജാരയെ വാറ്റ്‌ലിംഗ് പിടികൂടിയപ്പോള്‍ കോലി റോസ് ടെയ്‌ലറുടെ കൈകളില്‍ അവസാനിച്ചു.

നാലാം വിക്കറ്റില്‍ മായങ്ക് അഗര്‍വാള്‍അജിങ്ക്യ രഹാനെ സഖ്യം 48 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 34 റണ്‍സെടുത്ത അഗര്‍വാളിനെ ജെമീസണിന്റെ കൈകളിലെത്തിച്ച ട്രെന്റ് ബോള്‍ട്ട് ആ കൂട്ടുകെട്ട് തകര്‍ത്തു. ഹനുമ വിഹാരി (7)ക്കും പിടിച്ചു നില്‍ക്കാനായില്ല. ജെമീസണു മൂന്നാം വിക്കറ്റ് സമ്മാനിച്ച വിഹാരി വാറ്റ്‌ലിംഗിന്റെ കൈകളില്‍ അവസാനിച്ചു. ആറാം വിക്കറ്റില്‍ ഋഷഭ് പന്ത്അജിങ്ക്യ രഹാനെ സഖ്യം 21 റണ്‍സ് കൂട്ടിച്ചേര്‍ക്കവേ മഴ എത്തി. ഇതോടെ ആദ്യ ദിവസത്തെ കളി അവസാനിപ്പിക്കാന്‍ അമ്പയര്‍മാര്‍ തീരുമാനിക്കുകയായിരുന്നു. രഹാനെ (38), പന്ത് (10) എന്നിവര്‍ ക്രീസില്‍ തുടരുകയാണ്. ആദ്യ ദിനം 55 ഓവറുകള്‍ മാത്രമാണ് എറിഞ്ഞത്.

അതേസമയം ലോക ഒന്നാം നമ്പര്‍ താരമായ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെ മോശം ഫോം തുടരുകയാണ്. ന്യൂസീലന്‍ഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ദിനം വെറും രണ്ടു റ ണ്‍സ് മാത്രമാണ് കോഹ് ലി എടുത്തത്. ഇതോടെ കരിയറില്‍ ഒന്നാം നമ്പറില്‍ നിന്ന് താഴെയ്ക്ക് ഇറങ്ങുകയാണ് താരം. 2014ലെ ‘കുപ്രസിദ്ധമായ’ ഇംഗ്ലണ്ട് പര്യടനത്തിനുശേഷം കോലി ഇത്രയും മോശം ഫോമിലേക്കു പതിക്കുന്നത് ഇതാദ്യം. ഇതോടെ, ഒരു സെഞ്ചുറി പോലും നേടാനാകാതെ തുടര്‍ച്ചയായ 19–ാം ഇന്നിങ്‌സാണ് വെല്ലിങ്ടനില്‍ കോലി പൂര്‍ത്തിയാക്കിയത്.

വെല്ലിങ്ടണ്‍ ക്രിക്കറ്റ് ടെസ്റ്റില്‍ നാലാമനായി ക്രീസിലെത്തിയ കോലി പതിവില്ലാത്ത വിധം തീര്‍ത്തും അലക്ഷ്യമായ ഷോട്ടിലൂടെയാണ് പുറത്തായത്. ന്യൂസീലന്‍ഡിനായി ടെസ്റ്റ് അരങ്ങേറ്റം കുറിച്ച ഉയരക്കാരന്‍ ബോളര്‍ കൈല്‍ ജാമിസന്റെ നിരുപദ്രവകരമെന്ന് തോന്നിച്ച പന്തില്‍ ബാറ്റുവച്ച കോലി സ്ലിപ്പില്‍ റോസ് ടെയ്!ലറിന്റെ കൈകളിലൊതുങ്ങി. ടെസ്റ്റ്, ഏകദിന, ട്വന്റി20 ഫോര്‍മാറ്റുകളില്‍ 100 മത്സരം പൂര്‍ത്തിയാക്കുന്ന ആദ്യ താരമെന്ന നേട്ടത്തിലേക്ക് കാലെടുത്തുവച്ച ടെയ്!ലറിന്, ചരിത്രനേട്ടം ഓര്‍മിക്കത്തക്കതാക്കാനൊരു ഉജ്വല ക്യാച്ച്.

ന്യൂസീലന്‍ഡ് പര്യടനത്തില്‍ തീര്‍ത്തും മോശം ഫോം തുടരുന്ന കോലി ട്വന്റി20, ഏകദിന, ടെസ്റ്റ് മത്സരങ്ങളിലായി ഇതുവരെ കളിച്ച എട്ട് ഇന്നിങ്‌സുകളില്‍നിന്ന് നേടിയത് ഒരേയൊരു അര്‍ധസെഞ്ചുറി മാത്രം. കഴിഞ്ഞ വര്‍ഷം നവംബറില്‍ ബംഗ്ലദേശിനെതിരെ 136 റണ്‍സ് നേടിയ ശേഷം 19 ഇന്നിങ്‌സുകളില്‍ കളത്തിലിറങ്ങിയെങ്കിലും കോലിക്ക് ഒരു സെഞ്ചുറി പോലും നേടാനായിട്ടില്ല.
11 വര്‍ഷം പിന്നിടുന്ന രാജ്യാന്തര കരിയറില്‍ കോലി ഇത്രയേറെ സെഞ്ചുറി വരള്‍ച്ച നേരിട്ടത് രണ്ടു തവണ മാത്രമാണ്. 19 ഇന്നിങ്‌സിലധികം സെഞ്ചുറിയില്ലാതെ പോയത് ആദ്യം 2011 ഫെബ്രുവരി മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവിലാണ്. നീണ്ട 24 ഇന്നിങ്‌സുകളാണ് കോലി സെഞ്ചുറിയില്ലാതെ പിന്നിട്ടത്. ലോകകപ്പിന്റെ സമയത്ത് 48നു മുകളിലുണ്ടായിരുന്ന കോലിയുടെ ശരാശരി ഏഴു മാസത്തിനിടെ 39ന് താഴേക്കു ചുരുങ്ങുകയും ചെയ്തു.

മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷം കോലി വീണ്ടും സമാനമായ സെഞ്ചുറി വരള്‍ച്ച നേരിട്ടു. അന്ന് ഇംഗ്ലണ്ട് പര്യടനത്തില്‍ ഉള്‍പ്പെടെ 25 ഇന്നിങ്‌സുകളാണ് ഒരു സെഞ്ചുറി പോലുമില്ലാതെ കോലി പിന്നിട്ടത്. കൃത്യമായി പറഞ്ഞാല്‍ 2014 ഫെബ്രുവരി മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവില്‍. അന്ന് ഇംഗ്ലണ്ട് പര്യടനത്തിലെ അഞ്ച് ടെസ്റ്റുകളില്‍നിന്ന് വെറും 134 റണ്‍സ് മാത്രം നേടിയ കോലിയുടെ പ്രകടനം കുപ്രസിദ്ധമാണ്.

ബംഗ്ലദേശിനെതിരായ ടെസ്റ്റ് പരമ്പര വരെയുള്ള കാലയളവില്‍ ആറ് ഇന്നിങ്‌സില്‍ ഒന്ന് എന്ന നിലയിലാണ് കോലി സെഞ്ചുറി നേടിയിരുന്നത്. അര്‍ധസെഞ്ചുറികള്‍ നേടുന്ന കാര്യത്തിലും കോലി പതിവില്ലാത്ത പിശുക്കാണ് കാട്ടുന്നത്. കഴിഞ്ഞ 19 ഇന്നിങ്‌സില്‍ ആകെ നേടിയത് ആറ് അര്‍ധസെഞ്ചുറികള്‍. 2014ല്‍ 25 ഇന്നിങ്‌സുകളില്‍നിന്ന് കോലി നേടിയതും ആറ് അര്‍ധസെഞ്ചുറികളായിരുന്നു. 2011ല്‍ ഇത് നാലെണ്ണം മാത്രം

Similar Articles

Comments

Advertismentspot_img

Most Popular