കേന്ദ്ര സര്‍ക്കാരിന്റെ വഴിയേ പിണറായിയും

കൊച്ചി: ആധാര്‍ കാര്‍ഡ് സംവിധാനത്തിനെതിരേ പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ച സിപിഎം നിലപാട് മാറ്റുന്നു. ഇപ്പോള്‍ ആധാറിനെ കൂട്ടുപിടിച്ച് പിണറായി സര്‍ക്കാരും പുതിയ തീരുമാനങ്ങളെടുത്തിരിക്കുന്നു. സംസ്ഥാനത്തെ ഭൂഉടമകളുടെ ആധാര വിവരങ്ങള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്നു സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവ്. ഭൂഉടമകളുടെ തണ്ടപ്പേരാണ് ആധാറുമായി ബന്ധിപ്പിക്കേണ്ടത്. ഇതോടെ ഒരാള്‍ക്ക് സംസ്ഥാനത്ത് എവിടെയൊക്കെ, എത്ര അളവില്‍, ഭൂമിയുണ്ടെന്ന കൃത്യമായ വിവരം സര്‍ക്കാരിനു ലഭിക്കും. ദേശീയതലത്തില്‍ തണ്ടപ്പേര്‍ ആധാറുമായി ബന്ധിപ്പിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവ്.

റീസര്‍വേയിലൂടെ ഭൂമി അളന്നു തിട്ടപ്പെടുത്തിയ ഘട്ടത്തില്‍ സര്‍വേ നമ്പറുകളും മറ്റും മാറ്റി ഉദ്യോഗസ്ഥരെ സ്വാധീനിച്ചു പലരും ഉടമസ്ഥതയിലുള്ള ഭൂമി അളവില്‍ കൃത്രിമം കാണിച്ചെന്നു കണ്ടെത്തിയിരുന്നു. ആധാരവും ഭൂഉടമയുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങളും ഓണ്‍െലെനില്‍ ശേഖരിച്ച് സൂക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഡിജിറ്റെലെസേഷന്‍ റീസര്‍വേ നടത്തിയത്. ആധാരത്തിലെ തണ്ടപ്പേര്‍ ആധാറുമായി ബന്ധിപ്പിക്കുന്നതോടെ റീസര്‍വേയിലെ തെറ്റായ വിവരങ്ങള്‍ കണ്ടെത്താന്‍ സാധിക്കുമെന്നുംസര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു.

ഒരു പൗരനെ സംബന്ധിച്ച എല്ലാ വിവരങ്ങളും ഒരു കാര്‍ഡിലേക്കൊതുക്കുന്ന സവിശേഷ തിരിച്ചറിയല്‍ കാര്‍ഡ് എന്ന നിലയ്ക്കാണ് കേന്ദ്രസര്‍ക്കാര്‍ ആധാര്‍ കാര്‍ഡ് വ്യാപകമാക്കുന്നതുമായി ബന്ധപ്പെട്ട നടപടി െകെക്കൊണ്ടത്. യു.പി.എ.സര്‍ക്കാരാണ് ആധാര്‍ നടപ്പാക്കിയതെങ്കിലും മോഡി സര്‍ക്കാര്‍ സമസ്ത മേഖലയിലേക്കും വ്യാപിപ്പിച്ചതോടെ എതിര്‍പ്പുമായി പ്രതിപക്ഷം രംഗത്തിറങ്ങി. പൗരന്റെ മൗലികാവകാശങ്ങള്‍ ഹനിക്കുന്നതാണ് ആധാറെന്നാണ് സി.പി.എം അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണം. ഇതോടെ ആധാര്‍ കോടതി കയറുകയും ചെയ്തു. ഇതിനിടെയാണ് ഭൂ ഇടപാടിലെ കള്ളക്കളികള്‍ കണ്ടുപിടിക്കാന്‍ ആധാറിനെ പിണറായി സര്‍ക്കാര്‍ കൂട്ടുപിടിച്ചത്.

റീ സര്‍വേയുമായി ബന്ധപ്പെട്ടു വ്യാപക ആരോപണമുയര്‍ന്നതോടെ ഇതേക്കുറിച്ച് അന്വേഷിച്ച സംസ്ഥാന ലാന്‍ഡ് ബോര്‍ഡ് കമ്മിഷണറുടെ റിപ്പോര്‍ട്ട് പ്രകാരമാണ് സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവ്. വില്ലേജുകളില്‍ സൂക്ഷിക്കുന്ന ഭൂമിരജിസ്റ്ററില്‍ വ്യക്തിയുടെ തണ്ടപ്പേരാണ് ചേര്‍ക്കുക. ആധാറുമായി ബന്ധിപ്പിക്കുക വഴി സംസ്ഥാനത്തെ ഏതു വില്ലേജിലേയും തണ്ടപ്പേരുകള്‍ ഏകീകരിക്കപ്പെടും. വ്യക്തിയുടെ പേരിലുള്ള ഭൂവിസ്തൃതിയും െകെമാറ്റ വിവരങ്ങളും ഇതുവഴി ആധാര്‍ വിവരത്തിലൂടെ വ്യക്തമാകും.

Similar Articles

Comments

Advertismentspot_img

Most Popular