ബജറ്റ് 2020: ആദായ നികുതിയില്‍ ഇളവ്; 5 ലക്ഷം വരെ നികുതിയില്ല

ആദായ നികുതി ഘടനയില്‍ മാറ്റം വരുത്തി രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ സമ്ബൂര്‍ണ ബജറ്റ്. 5 മുതല്‍ 7.5 ലക്ഷം വരെ വരുമാനമുള്ളവര്‍ക്ക് 10 ശതമാനമാക്കി നികുതി കുറച്ചു. നേരത്തേ ഇത് 20 ശതമാനം ആയിരുന്നു. 10 മുതല്‍ 12.5 ലക്ഷം വരെ വരുമാനമുള്ളവര്‍ക്ക് 30 ശതമാനം നികുതിയെന്നത് 20 ശതമാനം നികുതിയായി കുറഞ്ഞു.
അതേസമയം, 5 ലക്ഷം രൂപ വരെ വരുമാനമുള്ളവര്‍ക്ക് നികുതിയില്ല. 15 ലക്ഷത്തിനു മുകളില്‍ വരുമാനമുള്ളവര്‍ 30 ശതമാനം നികുതി നല്‍കണം. ബാങ്കുകളിലെ നിക്ഷേപം സുരക്ഷിതമെന്ന് ധനമന്ത്രി. 5 ലക്ഷം രൂപ വരെയുള്ള ബാങ്ക് നിക്ഷേപങ്ങള്‍ക്ക് ഡിപ്പോസിറ്റ് ഇന്‍ഷൂറന്‍സ് ഏര്‍പ്പെടുത്തും. നടപ്പുസാമ്ബത്തിക വര്‍ഷം പ്രതീക്ഷിക്കുന്ന ധനക്കമ്മി 3.8 %.

ആദായനികുതി ഇളവിലൂടെ 15 ലക്ഷം വരുമാനമുള്ളവര്‍ക്ക് നിയമപ്രകാരമുള്ള ഇളവുകള്‍ കൂടാതെ 78,000 രൂപയുടെ നേട്ടം.

ആദായനികുതി ഇളവ് നടപ്പാക്കുന്നതിലൂടെ സര്‍ക്കാരിന് 40,000 കോടി രൂപയുടെ വരുമാനനഷ്ടമെന്ന് ധനമന്ത്രി.

പുതിയ നികുതി നിരക്ക് ഇപ്രകാരം:

അഞ്ച് ലക്ഷം വരെ (നികുതി നല്‍കണ്ട)

5 മുതല്‍ 7.5 ലക്ഷം വരെ 10 ശതമാനമാക്കി കുറച്ചു (നിലവില്‍ 20 ശതമാനം)
7.5 ലക്ഷം മുതല്‍ 10 ലക്ഷം വരെ 15 ശതമാനമാക്കി കുറച്ചു (നിലവില്‍ 30 ശതമാനം)
10 ലക്ഷം മുതല്‍ 12.5 ലക്ഷം വരെ 20 ശതമാനമാക്കി (നിലവില്‍ 30 ശതമാനം)
12.5 ലക്ഷം മുതല്‍ 15 ലക്ഷം വരെ 25 ശതമാനം (നിലവില്‍ 30 ശതമാനം)

15 ലക്ഷം മുകളില്‍ 30 ശതമാനം (നിലവില്‍ 30 തന്നെ)

ജലദൗര്‍ലഭ്യം നേരിടുന്ന രാജ്യത്തെ ജില്ലകളില്‍ 100 ജില്ലകള്‍ക്കായി പ്രത്യേക പദ്ധതി നടപ്പാക്കും. കര്‍ഷകര്‍ക്കായി 20 ലക്ഷം സൗരോര്‍ജ പമ്ബുകള്‍ക്കായി പദ്ധതി നടപ്പാക്കും. തരിശുഭൂമിയില്‍ സോളര്‍ പവര്‍ പ്ലാന്റുകള്‍ സ്ഥാപിക്കും. 2020 ല്‍ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണ്. മത്സരാധിഷ്ഠിത കാര്‍ഷിക രംഗമുണ്ടാക്കുകയെന്നത് സര്‍ക്കാരിന്റെ പ്രതീക്ഷ. ഇതിലൂടെ കാര്‍ഷിക രംഗത്ത് കാര്യമായ മാറ്റം സംഭവിക്കുമെന്നാണ് പ്രതീക്ഷ.

ഉപഭോഗ ശേഷി വര്‍ധിപ്പിക്കാനുള്ള നടപടികള്‍ക്ക് ബജറ്റില്‍ ഊന്നല്‍ നല്‍കുമെന്ന് ധനമന്ത്രി അറിയിച്ചു. ജനവിധി മാനിച്ചുളള സാമ്ബത്തിക നയങ്ങള്‍ നടപ്പാക്കും. രാജ്യത്തെ 27.1 കോടി ജനത്തെ ദാരിദ്രത്തില്‍ നിന്ന് മോചിപ്പിക്കാന്‍ സര്‍ക്കാരിനായെന്ന് ധനമന്ത്രി ബജറ്റ് ആമുഖ പ്രസംഗത്തില്‍ അറിയിച്ചു. ബജറ്റ് ആമുഖ പ്രസംഗത്തില്‍ അന്തരിച്ച മുന്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയുടെ ഓര്‍മ പുതുക്കാനും ധനമന്ത്രി മറന്നില്ല.

11 മണിക്കാണ് ബജറ്റ് അവതരണം ആരംഭിച്ചത്. ബജറ്റ് അവതരണം നേരില്‍ കാണാന്‍ ധനമന്ത്രിയുടെ കുടുംബവും പാര്‍ലമെന്‍റിലെത്തിയിട്ടുണ്ട്. അതീവസുരക്ഷയോടെയാണ് ബജറ്റ് രേഖകള്‍ പാര്‍ലമെന്റിന് അകത്തേക്ക് എത്തിച്ചത്.

Similar Articles

Comments

Advertismentspot_img

Most Popular