പൗരത്വ നിയമ ഭേദഗതി: നാലാഴ്ചയ്ക്കകം കേന്ദ്രം മറുപടി നല്‍കണം; സ്റ്റേ ഇല്ല, കോടതി മുറിയില്‍ വന്‍ തിരക്ക്

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതി സ്‌റ്റേ ചെയ്യാന്‍ സുപ്രീം കോടതി തയാറായില്ല. നിയമ ഭേദഗതിയെ ചോദ്യം ചെയ്തു കൊണ്ടുള്ള ഹര്‍ജികളില്‍ കേന്ദ്രത്തിന് മറുപടി നല്‍കാന്‍ നാലാഴ്ചത്തെ സമയം സുപ്രീം കോടതി നല്‍കി. പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ഹൈക്കോടതികള്‍ വാദം കേള്‍ക്കേണ്ടതില്ലെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു. 140 ഹര്‍ജികളാണ് ഇന്ന് സുപ്രീം കോടതിയുടെ പരിഗണനയ്ക്ക് വന്നത്. 60 ഹര്‍ജികളില്‍ മാത്രമാണ് കേന്ദ്രം എതിര്‍ സത്യവാങ്മൂലം നല്‍കിയത്. 80 ഹര്‍ജികളില്‍ മറുപടി നല്‍കാന്‍ ആറാഴ്ചത്തെ സമയം വേണമെന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍ ആവശ്യപ്പെട്ടു. ഇത് പരിഗണിച്ചു കൊണ്ടാണ് സുപ്രീം കോടതി നാലാഴ്ചത്തെ സമയം നല്‍കിയത്.

നാലാഴ്ചക്ക് ശേഷം ഉത്തരവുകള്‍ ലിസ്റ്റ് ചെയ്യുമെന്ന് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അറിയിച്ചു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചില്‍ ജസ്റ്റിസുമാരായ അബ്ദുള്‍ നസീര്‍, സഞ്ജീവ് ഖന്ന എന്നിവരും ഉണ്ടായിരുന്നു.

സ്റ്റേ വേണമെന്ന് ആവശ്യപ്പെടുന്നില്ലെങ്കിലും പൗരത്വ നിയമ ഭേദഗതി നടപ്പിലാക്കരുതെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടണമെന്ന് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ കപില്‍ സിബല്‍ നിര്‍ദേശിച്ചു. അറ്റോര്‍ണി ജനറല്‍ ഇത് എതിര്‍ത്തു. സ്റ്റേക്ക് തുല്യമാണ് ഈ നിര്‍ദേശമെന്നായിരുന്നു എജിയുടെ വാദം. 80 അധിക ഹര്‍ജികള്‍ക്ക് മറുപടി നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിന് ആറാഴ്ചത്തെ സമയം വേണമെന്ന് അറ്റോര്‍ണി ജനറല്‍ ആവശ്യപ്പെട്ടു. ഇതിനിടെ അസം, ത്രിപുര വിഷയങ്ങള്‍ പ്രത്യേകമായി പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു.

അഭൂതപൂര്‍വ്വമായ തിരക്കാണ് ഹര്‍ജി പരിഗണിക്കുന്ന ഒന്നാം നമ്പര്‍ കോടതി മുറിക്കുള്ളിലുണ്ടായിരുന്നത്. 140 ഹര്‍ജിക്കാര്‍ ഉള്ളതിനാലാണ് തിരക്കെന്നും കോടതിയില്‍ പ്രവേശനങ്ങള്‍ക്ക് നിയന്ത്രണം വേണമെന്നും ചീഫ് ജസ്റ്റിസിനോട് അറ്റോര്‍ണി ജനറല്‍ ആവശ്യപ്പെട്ടു. യുഎസ്, പാകിസ്താന്‍ സുപ്രീം കോടതികളില്‍ ഇത്തരത്തില്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ ഇതിനെ പിന്തുണച്ചു. ഇക്കാര്യത്തില്‍ എന്തെങ്കിലും ചെയ്യുമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

Similar Articles

Comments

Advertismentspot_img

Most Popular