പാപങ്ങള്‍ കഴുകിയ മോദിയെ കോണ്‍ഗ്രസ് അഭിനന്ദിക്കണമെന്ന് കേന്ദ്രമന്ത്രി

സ്വാതന്ത്ര്യത്തിനു മുന്‍പ് രാജ്യത്തെ രണ്ടായി വെട്ടിമുറിച്ചവരുടെ പാപത്തിനുള്ള പരിഹാരമാണ് പൗരത്വ ഭേദഗതി നിയമമെന്ന് കേന്ദ്രമന്ത്രി പ്രതാപ് ചന്ദ്ര സാരംഗി. തങ്ങളുടെ പാപങ്ങളെ കഴുകിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അവര്‍ അഭിനന്ദിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയുടെ സ്വാതന്ത്ര്യത്തേയും അഖണ്ഡതയേയും വന്ദേമാതരത്തേയും അംഗീകരിക്കാത്തവര്‍ക്ക് ഈ രാജ്യത്ത് ജീവിക്കാന്‍ അവകാശമില്ലെന്ന് സാരംഗി ആവര്‍ത്തിച്ചു. സിഎഎ 70 വര്‍ഷം മുമ്പ് നടപ്പാക്കേണ്ടതായിരുന്നു. രാജ്യം മതാടിസ്ഥാനത്തിലാണ് വിഭജിക്കപ്പെട്ടിരിക്കുന്നത്, രാഷ്ട്രീയമായും ഭൂമിശാസ്ത്രപരമായും സാമ്പത്തികമായും അല്ല. നമ്മള്‍ യുഗങ്ങളായി മുസ്ലിമുകള്‍ക്കൊപ്പമാണ് ജീവിക്കുന്നത്. അവര്‍ രാജ്യംവിട്ടുപോകാന്‍ പറഞ്ഞിട്ടില്ലെന്നും ഗുജറാത്തിലെ ഒരു ചടങ്ങില്‍ സാരഗി പറഞ്ഞു.

കോണ്‍ഗ്രസാണ് ദ്വിരാഷ്ട്ര സിദ്ധാന്തം രൂപീകരിച്ചത്. നെഹ്‌റുവാണ് ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്ക് മുന്‍കൈ എടുത്തത്. വിഭജനം അംഗീകരിക്കാന്‍ കഴിയാത്തതാണ്. ഈ രാജ്യം ആരുടേയും സ്വത്തല്ല. പൗരത്വ ഭേദഗതി നിയമത്തിന്റെ പേരില്‍ കോണ്‍ഗ്രസ് രാജ്യത്ത് തീകത്തിക്കാന്‍ ശ്രമിക്കുകയാണ്. അവരുടെ പാപങ്ങള്‍ കഴുകിക്കളഞ്ഞതിന് അവര്‍ തങ്ങളെ അഭിനന്ദിക്കുകയാണ് വേണ്ടത്.

വംശനാശത്തിന്റെ വക്കിലാണ് കോണ്‍ഗ്രസ് ഇതെല്ലാം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. വന്ദേമാതരം വിളിക്കാത്തവര്‍ക്ക് ഇന്ത്യയില്‍ ജീവിക്കാന്‍ അര്‍ഹതയില്ലെന്ന് നേരത്തെ സാരംഗി പാര്‍ലമെന്റില്‍ പറഞ്ഞിരുന്നു. ഇത് വിവാദമാകുകയും ചെയ്തു.

Similar Articles

Comments

Advertismentspot_img

Most Popular