വിക്കറ്റ് കീപ്പര്‍ക്ക് പിന്നാലെ പരിശീലകരും പിന്മാറി; പാക് പര്യടനത്തിനുള്ള ബംഗ്ലാദേശ് ടീമില്‍ കൊഴിഞ്ഞു പോക്ക്

പാക്കിസ്ഥാന്‍ പര്യടനത്തില്‍നിന്ന് ബംഗ്ലാദേശ് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ മുഷ്ഫിഖര്‍ റഹീം പിന്‍മാറിയത് കഴിഞ്ഞ ദിവസം വാര്‍ത്തയായിരുന്നു. ഇതിനു പിന്നാലെ പാക്കിസ്ഥാനിലേക്കില്ലെന്ന് ബംഗ്ലദേശ് ക്രിക്കറ്റ് ടീമിന്റെ പരിശീലകരും വ്യക്തമാക്കിയിരിക്കുന്നു. ബംഗ്ലദേശ് ബാറ്റിങ് പരിശീലകന്‍ നെയ്ല്‍ മകെന്‍സി, ഫീല്‍ഡിങ് പരിശീലകന്‍ റയാന്‍ കുക്ക് എന്നിവര്‍ ട്വന്റി20 പരമ്പരയ്ക്കു പാക്കിസഥാനിലേക്കു പോകുന്ന ടീമിനൊപ്പമുണ്ടാകില്ലെന്ന് ബംഗ്ലദേശ് ക്രിക്കറ്റ് ബോര്‍ഡ് പ്രതികരിച്ചു. പരിശീലകരുള്‍പ്പെടെ അഞ്ച് പേര്‍ ഇല്ലാതെയായിരിക്കും ടീം പാക്കിസ്ഥാനിലേക്കു പോകുകയെന്ന് ബിസിബി ക്രിക്കറ്റ് ഓപറേഷന്‍സ് ചെയര്‍മാന്‍ അക്രം ഖാന്‍ വ്യക്തമാക്കി.

ബാറ്റിങ്, ഫീല്‍ഡിങ് പരിശീലകര്‍ സ്വയം ഒഴിഞ്ഞതോടെ ബോളിങ് പരിശീലകനായ ഡാനിയല്‍ വെറ്റോറിയെയും പാക്കിസ്ഥാനിലേക്കു വിളിക്കേണ്ടതില്ലെന്ന് ബംഗ്ലദേശ് ക്രിക്കറ്റ് ബോര്‍ഡ് തീരുമാനിച്ചു. ഇന്ത്യന്‍ പൗരനായ ടീം അനലിസ്റ്റ് ശ്രീനിവാസ് ചന്ദ്രശേഖരനും മറ്റൊരു പരിശീലകനായ മരിയോ വില്ലവരായനും ബംഗ്ലദേശ് ടീമിനൊപ്പമുണ്ടാകില്ല. കൈയ്ക്ക് പരുക്കേറ്റതിനാലാണ് മരിയോ വിട്ടുനില്‍ക്കുന്നത്. അതേസമയം ശ്രീനിവാസിന്റെ സേവനം ഓണ്‍ലൈനായി ലഭ്യമാക്കുമെന്നാണു ടീം പറയുന്നത്.

റയാന്‍ കുക്കിനു പകരം സോഹല്‍ ഇസ്‌ലാമും മരിയോയ്ക്കു പകരം തുഷാര്‍ കാന്തി ഹൗലാദറും ബംഗ്ലദേശ് ടീമിനൊപ്പം പാക്കിസ്ഥാനിലേക്കു പോകും. സ്ഥിരം ഉദ്യോഗസ്ഥരില്‍ ജൂലിയന്‍ കാലെഫാറ്റോ മാത്രമാകും പ്രധാന പരിശീലകനായ റസല്‍ ഡൊമിങ്കോയോടൊപ്പം പാക്കിസ്ഥാനിലുണ്ടാകുകയെന്നും വിവരമുണ്ട്. ജനുവരി -ഏപ്രില്‍ മാസങ്ങളിലായി മൂന്ന് ട്വന്റി20, രണ്ട് ടെസ്റ്റ്, ഒരു ഏകദിന മത്സരങ്ങളാണ് ബംഗ്ലദേശ് പാക്കിസ്ഥാനില്‍ കളിക്കുക. പാക്കിസ്ഥാനില്‍ ടെസ്റ്റ് കളിക്കാന്‍ വിസമ്മതിച്ചിരുന്ന ബംഗ്ലദേശ് ക്രിക്കറ്റ് ബോര്‍ഡ് നീണ്ട ചര്‍ച്ചകള്‍ക്കു ശേഷമാണ് ടീമിനെ അയയ്ക്കാന്‍ തയാറായത്.

Similar Articles

Comments

Advertismentspot_img

Most Popular