രണ്ടാം ഏകദിനം; ഓസ്‌ട്രേലിയക്കെതിരേ ഇന്ത്യ ഭേദപ്പെട്ട നിലയില്‍

ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യന്‍ സ്‌കോര്‍ മെച്ചപ്പെടുത്തുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്യുന്ന ഇന്ത്യ 45 ഓവറുകള്‍ പിന്നിടുമ്പോള്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 287 റണ്‍സെന്ന നിലയിലാണ്. ക്യാപ്റ്റന്‍ വിരാട് കോലിയും 78, കെ.എല്‍. രാഹുലും ധവാനും അര്‍ധ സെഞ്ച്വറി നേടി. അതേസമയം സെഞ്ചുറിക്കു നാലു റണ്‍സ് മാത്രം പിന്നില്‍ നില്‍ക്കെ ഓപ്പണര്‍ ശിഖര്‍ ധവാന്‍ പുറത്തായത് ഇന്ത്യയ്ക്കു ക്ഷീണമായി. 90 പന്തില്‍ 13 ഫോറും 1 സിക്‌സുമുള്‍പ്പെടെ 96 റണ്‍സെടുത്ത ധവാനെ കെയ്ന്‍ റിച്ചാര്‍ഡ്‌സന്റെ പന്തില്‍ മിച്ചല്‍ സ്റ്റാര്‍ക്ക് ക്യാച്ചെടുത്താണു പുറത്താക്കിയത്.

ഓപ്പണര്‍ രോഹിത് ശര്‍മ (44 പന്തില്‍ 42), ശ്രേയസ് അയ്യര്‍ (17 പന്തില്‍ 7) എന്നിവരാണു ആദ്യം പുറത്തായവര്‍. ഓസീസ് സ്പിന്‍ ബോളര്‍ ആദം സാംപയാണ് ഇരുവരെയും പുറത്താക്കിയത്. ടോസ് നേടിയ ഓസ്‌ട്രേലിയ ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ഓപ്പണര്‍മാര്‍ മികച്ച തുടക്കം തന്നെ ഇന്ത്യയ്ക്കു നല്‍കി. 81 റണ്‍സ് കൂട്ടുകെട്ടിനു ശേഷമാണ് ധവാന്‍ രോഹിത് സഖ്യം പൊളിക്കാന്‍ ഓസ്‌ട്രേലിയയ്ക്കു സാധിച്ചത്. വിരാട് കോലിയെ കൂട്ടുപിടിച്ച് ധവാന്‍ ഇന്ത്യന്‍ സ്‌കോര്‍ 150 കടത്തി. ധവാന്റെ ഏകദിന കരിയറിലെ 18ാം സെഞ്ചുറി പ്രതീക്ഷിച്ചിരിക്കെയായിരുന്നു അപ്രതീക്ഷിത പുറത്താകല്‍. ശ്രേയസ് അയ്യര്‍ക്കു കാര്യമായൊന്നും ചെയ്യാന്‍ സാധിച്ചില്ല.

ടോസ് നേടിയ ഓസീസ് ക്യാപ്റ്റന്‍ ആരണ്‍ ഫിഞ്ച് ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. ടീമില്‍ മാറ്റങ്ങളില്ലാതെയാണ് ആദ്യ മത്സരം ജയിച്ച ഓസ്‌ട്രേലിയ രണ്ടാം പോരാട്ടത്തിന് ഇറങ്ങുന്നത്. അതേസമയം ഇന്ത്യന്‍ ടീമില്‍ രണ്ട് മാറ്റങ്ങളുണ്ട്. പരുക്കേറ്റു പുറത്തായ ഋഷഭ് പന്തിനു പകരം മനീഷ് പാണ്ഡെ ടീമിലെത്തി. ഷാര്‍ദൂല്‍ ഠാക്കൂറിനു പകരം ഡല്‍ഹി പേസ് ബോളര്‍ നവ്ദീപ് സെയ്‌നിയും ഇന്ത്യയ്ക്കായി കളിക്കുന്നു. പരമ്പര പ്രതീക്ഷ നിലനിര്‍ത്തണമെങ്കില്‍ ഇന്ത്യയ്ക്കു ജയിച്ചേ തീരു. ഇന്നും തോറ്റാല്‍ പരമ്പര ഓസീസ് നേടും. കഴിഞ്ഞ രണ്ട് തവണ രാജ്‌കോട്ടില്‍ നടന്ന മത്സരങ്ങളില്‍ ഇന്ത്യയ്ക്കു വിജയിക്കാന്‍ സാധിച്ചിരുന്നില്ല. 2013ല്‍ രാജ്‌കോട്ടില്‍ ഇംഗ്ലണ്ടിനോട് 9 റണ്‍സിനും 2015ല്‍ ദക്ഷിണാഫ്രിക്കയോട് 18 റണ്‍സിനും ഇന്ത്യ തോറ്റു.

Similar Articles

Comments

Advertismentspot_img

Most Popular