ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ഏകദിനം; തകര്‍ച്ചയില്‍നിന്ന് ഇന്ത്യ കരകയറുന്നു

മുംബൈ: ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ഏകദിനത്തില്‍ തുടക്കത്തിലെ തകര്‍ച്ചയ്ക്കുശേഷം ഇന്ത്യ തിരിച്ചുകയറുന്നു. രണ്ടാം വിക്കറ്റില്‍ അര്‍ധസെഞ്ചുറി കൂട്ടുകെട്ടു തീര്‍ത്ത ശിഖര്‍ ധവാന്‍ ലോകേഷ് രാഹുല്‍ സഖ്യമാണ് ഇന്ത്യയ്ക്ക് കരുത്തായത്. 53 പന്തില്‍നിന്നാണ് ഇവരുടെ സഖ്യം അര്‍ധസെഞ്ചുറി കൂട്ടുകെട്ടു പിന്നിട്ടത്. 14 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 66 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. ശിഖര്‍ ധവാന്‍ (37), ലോകേഷ് രാഹുല്‍ (16) എന്നിവര്‍ ക്രീസില്‍. ഓപ്പണര്‍ രോഹിത് ശര്‍മയാണ് (10) പുറത്തായത്. മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പന്തില്‍ ഡേവിഡ് വാര്‍ണര്‍ ക്യാച്ചെടുത്തു. 15 പന്തില്‍ രണ്ടു ഫോറുകള്‍ സഹിതമാണ് രോഹിത് ശര്‍മ 10 റണ്‍സെടുത്തത്.

മിച്ചല്‍ സ്റ്റാര്‍ക്ക് എറിഞ്ഞ ആദ്യ ഓവറില്‍ രണ്ടു ഫോറുകള്‍ സഹിതം മികച്ച തുടക്കമിട്ട ശേഷമാണ് രോഹിത് പുറത്തായത്. തുടര്‍ച്ചയായി ഒന്‍പതു പന്തുകള്‍ റണ്ണില്ലാതെ പോയതിന്റെ സമ്മര്‍ദ്ദത്തില്‍ അനാവശ്യ ഷോട്ടിനു ശ്രമിച്ചായിരുന്നു രോഹിതിന്റെ മടക്കം. സ്റ്റാര്‍ക്കിന്റെ പന്ത് ബൗണ്ടറി കടത്താനുള്ള ശ്രമം മിഡ് ഓഫില്‍ ഡേവിഡ് വാര്‍ണറിന്റെ കൈകളില്‍ അവസാനിച്ചു. ഇതിനു പിന്നാലെ പാറ്റ് കമിന്‍സിന്റെ പന്തില്‍ ധവാനെതിരെ എല്‍ബി അപ്പീലുമായി ഓസീസ് താരങ്ങള്‍ ഡിആര്‍എസ് എടുത്തെങ്കിലും അതു നിഷ്ഫലമായി.

നേരത്തെ, ടോസ് നേടിയ ഓസ്‌ട്രേലിയന്‍ നായകന്‍ ആരോണ്‍ ഫിഞ്ച് ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യന്‍ നിരയില്‍ രോഹിത് ശര്‍മയ്‌ക്കൊപ്പം ശിഖര്‍ ധവാനാണ് ഓപ്പണറുടെ റോളിലെത്തിയത്. ലോകേഷ് രാഹുല്‍ മൂന്നാമനായി. ഇതോടെ വിരാട് കോലി നാലാം നമ്പറിലേക്കും മാറി. ശ്രയേസ് അയ്യര്‍, ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ, ഷാര്‍ദുല്‍ താക്കൂര്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, ജസ്പ്രീത് ബുമ്ര എന്നിവരാണ് ടീമിലെ മറ്റംഗങ്ങള്‍.

Similar Articles

Comments

Advertismentspot_img

Most Popular