ബംഗളൂരുവില്‍ നിന്ന് വന്ന് കൊച്ചി കീഴടക്കിയ മലയാളി സൂപ്പര്‍മോഡല്‍

മോഡലിംഗ് ഇന്നും മലയാളികള്‍ക്ക് അത്ര ദഹിക്കാത്ത ജോലിയാണ്. ഫാഷന്‍, മോഡലിംഗ്, ക്യാറ്റ് വാക്ക് എന്നൊക്കെ കേള്‍ക്കുമ്പോള്‍ അറിയാതെ മലയാളിയുടെ മനസില്‍ നിന്ന് സദാചാരഭൂതം പുറത്ത് ചാടും. അതുകൊണ്ടുതന്നെ മോഡലാകണമെന്ന് ആഗ്രഹമുള്ളവര്‍ കേരളം വിട്ട് ബംഗളൂരൂ, ഡല്‍ഹി, മുംബൈ പോലുള്ള നഗരത്തിലേക്ക് ചേക്കേറും. എന്നാല്‍ കേരളത്തില്‍ മോഡലിംഗിന്റെ അനന്തസാധ്യതകള്‍ മനസിലാക്കി തിരികെയെത്തുന്നവര്‍ വിരളമാണ്. പറഞ്ഞ് വരുന്നതെന്തെന്ന് വച്ചാല്‍ ഈ സാധ്യത മനസിലാക്കി കൃത്യമായ ലക്ഷ്യത്തോടെ കേരളത്തില്‍ തിരിച്ചെത്തി സൂപ്പര്‍ മോഡലായി തീര്‍ന്ന തിരുവല്ലക്കാരി നേഹ റോസിനെക്കുറിച്ചാണ്. നേഹ ഇന്ന് തിരക്കുള്ള മോഡല്‍ മാത്രമല്ല നടി കൂടിയാണ്. അവസരങ്ങള്‍ തേടി നടന്ന കാലത്ത് പുറംതിരിഞ്ഞ് നിന്നവരോടും അവഗണിച്ചവരോടും മധുരപ്രതികാരം വീട്ടിയാണ് ഈ തിരിച്ച് വരവ് നേഹ ആഘോഷിക്കുന്നത്.

എച്ച്ആറില്‍ നിന്ന് മോഡലിലേക്ക്

എംബിഎ പഠനശേഷം ബംഗളൂരില്‍ ഒരു മള്‍ട്ടി നാഷണല്‍ കമ്പനിയില്‍ എച്ച്ആര്‍ എക്‌സിക്യൂട്ടീവ് ആയി ജോലി ചെയ്യുന്നതിനിടയിലാണ് മോഡലിംഗ് എന്ന സ്വപനം തലപൊക്കുന്നത്. ചെറുപ്പത്തില്‍ ടിവിയില്‍ പരസ്യം കാണുമ്പോള്‍ വലുതാകുമ്പോള്‍ മോഡലാകുമെന്ന് മാതാപിതാക്കളോട് പറയുവായിരുന്നെങ്കിലും വലുതായതോടെ ആ സ്വപ്നം എവിടെയോ പോയിമറഞ്ഞു. എന്നാല്‍ ജോലിക്കിടെ അപ്രതീക്ഷതമായി ഒരു ഫാഷന്‍ ഷോ കാണുവാന്‍ ഇടയായതാണ് ജീവിതത്തെ മാറ്റിമറിച്ച ട്വിസ്റ്റിന് കരണം. അവിടെനിന്നു മോഡലിംഗ് സ്വപ്നവുമായി നടന്ന ഒരുകൂട്ടുകാരിയെയും കിട്ടി. അവരുടെ ബന്ധു ഒരു ഫോട്ടോഗ്രാഫര്‍ വഴിയാണ് ഫാഷന്‍ ലോകത്തേയ്ക്ക് ആദ്യമായി ചുവടുവയ്ക്കുന്നത്. ഒരു വര്‍ഷത്തോളം ജോലിക്കൊപ്പംതന്നെ മോഡലിംഗ് ചെയ്തെങ്കിലും പിന്നീട് എച്ച്ആര്‍ എക്‌സിക്യൂട്ടീവ് ജോലി ഉപേക്ഷിച്ച് മോഡലിംഗിനു പുറകെ പോവുകയായിരുന്നു. ജോലി രാജിവച്ച് മോഡലാകുവാന്‍ തീരുമാനിച്ചിടത്തു നിന്നാണ് കഷ്ടകാലം ആരംഭിക്കുന്നത്. വിചാരിച്ചപോലെ അത്ര എളുപ്പമുള്ള ജോലിയല്ലായിരുന്നു മോഡലിംഗ്. ചിരിച്ചുകൊണ്ട് കുതികാല്‍ വെട്ടുന്നവരുടെയും അവസരങ്ങള്‍ തട്ടിയെടുക്കുന്നവരുടെയും ലോകമായിരുന്നു അത്. ബംഗളൂരും കൊച്ചിയിലും പലരുടെയും അടുത്ത് അവസരങ്ങള്‍ തേടി നടന്നു. പക്ഷേ, അവഗണന മാത്രമായിരുന്നു മറുപടി. ജോലിയുമില്ല വരുമാനവുമില്ലാത്ത അവസ്ഥ. നല്ലൊരു ജോലി കളഞ്ഞ് മോഡലിംഗിന് പോയതിന് വീട്ടുകാരുടെയും ബന്ധുക്കളുടെയും ശകാരങ്ങളും പരിഹാസങ്ങളും. സാമ്പത്തികമായി തകര്‍ന്ന കാലത്ത് സഹായിക്കാനായി എത്തിയത് പഴയ ഏതാനും കൂട്ടുകാര്‍ മാത്രമായിരുന്നു. എന്നാല്‍ തോറ്റുകൊടുക്കാന്‍ മനസില്ലായിരുന്നു. അവഗണിച്ചവരെയും പരിഹസിച്ചവരെയും ഡേയിറ്റിനായി പുറകെ നടത്തിക്കുമെന്ന് മനസില്‍ കുറിച്ചിട്ടു. പിന്നീട് അങ്ങോട്ട് കഠിനാധ്വാനത്തിന്റെ കാലങ്ങളായിരുന്നു. ചെറിയ ഫാഷന്‍ ഷോകള്‍ ചെയ്ത് പതിയെ പതിയെ ഫാഷന്‍ ലോകത്തെ വരുതിയിലാക്കി. 2013ല്‍ നടന്ന മിസ് ബാംഗ്ലൂര്‍ സൗന്ദര്യമത്സരത്തില്‍ ആ വര്‍ഷത്തെ മിസ് ബാംഗ്ലൂര്‍ ഫൈനലിസ്റ്റ് ആയി. അതായിരുന്നു മോഡലിംഗ് കരിയറിലെ ടേണിങ് പോയിന്റ്. തുടര്‍ന്ന് നിരവധി ഫാഷന്‍ ഷോകളുടെയും പരസ്യചിത്രങ്ങളുടെയും ഭാഗമായി.


അപകടം തകര്‍ത്തത് കരിയര്‍

പ്രതീക്ഷിച്ചതിലും വേഗത്തില്‍ തന്നെ ബംഗളൂരു, ഹൈദ്രാബാദ്, കൊച്ചി, ഗോവ തുടങ്ങിയയിടങ്ങളില്‍ അറിയപ്പെട്ടു തുടങ്ങി. ഇന്ത്യയിലെ ടോപ് ഡിസൈന്‍മാര്‍ക്കൊപ്പം നിരവധി തവണ ബാംഗ്ലൂര്‍, ചെന്നൈ, കൊച്ചി സിറ്റികളില്‍ റാമ്പില്‍ ക്യാറ്റ് വാക്ക് നടത്തി. ഒപ്പം ഇന്ത്യയൊട്ടാകെ നടക്കുന്ന പ്രശസ്തമായ പല ഇന്റര്‍നാഷണല്‍ ഫാഷന്‍ ഷോകളിലും സ്ഥിരസാന്നിധ്യമായി. ഫാഷന്‍ ഷോകള്‍, പരസ്യചിത്രങ്ങള്‍, ഷോട്ട്ഫിലുമുകള്‍ തുടങ്ങി, കരിയറില്‍ തിരക്കായിത്തുടങ്ങിയപ്പോഴാണ് നിര്‍ഭാഗ്യം അപകടം രൂപത്തില്‍ വരുന്നത്. ഒരു ഫാഷന്‍ ഷോയ്ക്ക് ഇടയില്‍ ബാക്ക്‌സ്റ്റേജില്‍ വീണ് വലത് ഷോള്‍ഡറിന് പരിക്ക് പറ്റി. തുടര്‍ന്ന് ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം നാലു മാസം റെസ്റ്റ് എടുക്കേണ്ടി വന്നു. ആ നാലു മാസം യോഗയും ഡയറ്റിങ്ങും തെറ്റിയതോടുകൂടി തടികൂടി. തടികൂറച്ച് തിരികെ ഫാഷന്‍ ലോകത്തേയ്ക്ക് എത്തുന്നതിനിടെ ഒരു സുഹൃത്തിന്റെ അശ്രദ്ധമൂലം ഇടതുകണ്ണിനു മാരകമായി പരിക്കേറ്റു. തുടര്‍ന്ന് മാസങ്ങളോളം പുറത്ത് ഇറങ്ങാതെ വീടിനുള്ളില്‍ കഴിയേണ്ടി വന്നു. കണ്ണില്‍ ശക്തിയായ വെളിച്ചം തട്ടിയാല്‍ കാഴ്ച നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്ന് ഡോക്ടര്‍ പറഞ്ഞതോടെ ഫ്‌ളാഷ് വെളിച്ചത്തില്‍ മിന്നിമറിയുന്ന കരിയര്‍ ഉപേക്ഷിക്കേണ്ട അവസ്ഥയിലെത്തി. കഠിനാധ്വാനത്തിലൂടെ ഉണ്ടാക്കിയെടുത്ത കരിയറും പ്രശസ്തിയും ഉപേക്ഷിക്കേണ്ടി വരുന്ന കാര്യമോര്‍ത്തപ്പോള്‍ മാനസികമായി തകര്‍ന്നു. മനസില്ലാമനസോടെ മോഡലിംഗ് ഉപേക്ഷിച്ച് വീണ്ടും തിരികെ എച്ച്.ആര്‍ ജോലിയില്‍ പ്രവേശിച്ചു.


തൊട്ടതെല്ലാം പെന്നാക്കി തിരിച്ചുവരവ്

ജോലി ചെയ്യുമ്പോഴും മനസ് നിറയെ ഫാഷന്‍ലോകമായിരുന്നു. ഫാഷനുമായി ബന്ധപ്പെട്ടു എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹം മനസില്‍ തെളിഞ്ഞു. മോഡലുകളെ റിക്രൂട്ട് ചെയ്യുന്ന മുംബൈ ബേസിഡായിട്ടുള്ള ഒരു ഫാഷന്‍ ഇവന്‍സ് കമ്പനിയുമായി സഹകരിക്കാന്‍ തീരുമാനിച്ചതും അതുകൊണ്ടാണ്. അവിടെ ബിസിനസ് മാനേജരായിട്ട് ഒരുവര്‍ഷം കഴിച്ചുകൂട്ടി. കണ്ണിന്റെ കാര്യത്തില്‍ ഡോക്ടറുടെ ഗുഡ് സര്‍ട്ടിഫിക്കറ്റ് കിട്ടിയതോടെ ഒരു വര്‍ഷത്തതിന് ശേഷം ജോലി മതിയാക്കി റാമ്പിലേക്ക് തിരികെയെത്തി. വീണ്ടും ഫാഷന്‍ ലോകത്ത് സജീവമായി. മോഡലാകുവാനും നടിയാകുവാനും മറ്റ് സംസ്ഥാനത്ത് നിന്നുള്ളവര്‍ ബംഗളൂരും മുംബൈയിലും പോയി ജീവിതം കളയുന്നത് കണ്ടപ്പോഴാണ് സ്വന്തം നാട്ടിലെ സാധ്യതകളെക്കുറിച്ച് ചിന്തിക്കുന്നത്. പിന്നെ നേരേ കൊച്ചിയിലേക്ക് വണ്ടിപിടിച്ചു. കേരളത്തിലെത്തിയ ശേഷം കരിയറിലെ വളര്‍ച്ച വളരെ പെട്ടന്നായിരുന്നു. ബിക്കിനി ഷൂട്ട്, കോണ്ടത്തിന്റെ പരസ്യം, ലിപ് ലോക്ക് പോലുള്ള സദാചാരപ്രശ്‌നങ്ങള്‍ ഉയര്‍ത്തുന്ന കേരളത്തിലെ മറ്റു മോഡലുകള്‍ ചെയ്യാന്‍ മടിക്കുന്ന വിഷയങ്ങളില്‍ വളരെ ബോള്‍ഡായി അഭിനയിച്ചു. പല പ്രമുഖചാനലുകളിലും സദാചാര വിഷയങ്ങള്‍ ചര്‍ച്ച ചെയ്ത ഷോകളില്‍ ഗസ്റ്റായി വിളിച്ചു. കേരളത്തില്‍ തന്നെ അമ്പതിലേറെ പരസ്യചിത്രങ്ങളിലും മൂന്നു ഷോര്‍ട്ഫിലിമുകളിലും അഭിനയിച്ചു. ഇപ്പോള്‍ നായിക പ്രധാന്യമുള്ള വേഷങ്ങളില്‍ കന്നട, മലയാളം സിനിമകളില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചിട്ടുണ്ട്. ഫാഷന്‍ ലോകത്ത് സുമിന്‍ റോസ് എന്നറിയപ്പെട്ടിരുന്നതെങ്കിലും സുമിന്‍ അന്‍ തോമസ് എന്നായിരുന്നു പേര്. ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന മലയാള ചിത്രത്തിലെ സംവിധായകന്റെ നിര്‍ദ്ദേശപ്രകാരമാണ് ഈ അടുത്തകാലത്ത് പേര് നേഹ റോസ് എന്നാക്കി മാറ്റിയത്. പല ഭാഷയില്‍ അഭിനയിക്കുമ്പോള്‍ ശ്രദ്ധിക്കപ്പെടുന്ന പേര് എന്ന നിലയിലാണ് നേഹ എന്ന പേര് തെരഞ്ഞെടുത്തത്. സൗന്ദര്യ മത്സരങ്ങളോട് പണ്ടേ താത്പര്യമില്ലായിരുന്നു. അതില്‍ സത്യമുണ്ടെന്ന് വിശ്വസിക്കുന്നില്ല. ഇപ്പോള്‍ ഫാഷന്‍ ഷോകളെക്കാളും പരസ്യചിത്രങ്ങളിലും സിനിമകളിലുമാണ് ശ്രദ്ധകേന്ദ്രികരിച്ചിരിക്കുന്നത്. തൊട്ടതെല്ലാം പൊന്നായി മാറിയതുകൊണ്ട് ബോളിവുഡ് എന്ന സ്വപ്നം വിദൂരമല്ലെന്ന് വിശ്വസിക്കുന്നു. കഥയെഴുതുന്ന ശീലമുള്ളതുകൊണ്ട് ഭാവിയില്‍ ഒരു തിരക്കഥാകൃത്താകാനും ആഗ്രഹമുണ്ട്.

കടപ്പാട് -ഞാന്‍ മലയാളി

Similar Articles

Comments

Advertismentspot_img

Most Popular