ന്യൂനപക്ഷ തടവുകാരുടെ അവയവങ്ങള്‍ നിര്‍ബന്ധിച്ച് പറിച്ചെടുക്കുന്നു; കോടികള്‍ കൊയ്യുന്ന ചൈനയുടെ കച്ചവടം

വികസനത്തിന്റെ കാര്യത്തില്‍ ചൈനയെ കണ്ടുപഠിക്കണം എന്നാണ് എല്ലാവരും പറയുന്നത്. വ്യാവസായിക വാണിജ്യ രംഗത്തെ ചൈനയുടെ കുതിപ്പ് കണ്ട് ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ അന്തംവിട്ടുനില്‍ക്കാറുണ്ട്. ആരോഗ്യരംഗത്തും ചൈന മുന്‍പന്തിയിലാണെന്നത് ഏവരെയും അമ്പരപ്പിച്ചിരുന്നു. ഇതെല്ലാംകൊണ്ട് ചൈനയങ്ങനെ തഴച്ചുവളരുകയാണ്. എന്നാല്‍ ഇതിനിടെ പുറത്തുവരുന്നത് ആരോഗ്യരംഗത്ത് ചൈന നടത്തുന്ന കണ്ണില്‍ ചോരയില്ലാത്ത ക്രൂരതകളാണ്. ചൈനയില്‍ തടവുകാരില്‍നിന്നു വ്യാപകമായി അവയവങ്ങള്‍ നീക്കം ചെയ്യുന്നതായും വില്‍പനയ്ക്കായി നിരവധി തടവുകാരെ കൊലപ്പെടുത്തുന്നതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. ഇന്ത്യയെ പോലുള്ള രാജ്യങ്ങളില്‍ അവയവ മാറ്റത്തിനായി മാസങ്ങളും വര്‍ഷങ്ങളും കാത്തിരിക്കേണ്ടി വരുമ്പോഴാണ് ഒന്നോ രണ്ടോ ആഴ്ചകൊണ്ട് ചൈന ഇത് നടത്തുന്നത്. അവയവമാറ്റം കഴിഞ്ഞ് വളരെ പെട്ടന്ന് ചൈനീസ് ആശുപത്രികളില്‍നിന്ന് ആരോഗ്യം വീണ്ടെടുക്കാം എന്നു കേട്ടാല്‍ പിന്നെ എല്ലാവരും ചൈന തന്നെ ഇതിനായി തെരഞ്ഞെടുക്കും. അവയവ മാറ്റത്തിലൂടെ കോടികള്‍ കിലുങ്ങുന്ന കച്ചവടം ചൈനയില്‍ തഴച്ചു വളരുന്നതിനൊപ്പം അവയവങ്ങള്‍ക്കായി ജീവന്‍ നഷ്ടപ്പെടുന്ന നിരപരാധികളുടെയും എണ്ണം വര്‍ധിക്കുകയാണ്.

ദി ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്‍ഫോര്‍മേഷന്‍ ഓണ്‍ ദ ക്രൈം ഓഫ് കമ്യൂണിസം എന്ന സന്നദ്ധ സംഘടന പുറത്തുവിട്ട ഗവേഷണ റിപ്പോര്‍ട്ടിലാണു ചൈനയ്‌ക്കെതിരേ ഗുരുതരമായ പരമാര്‍ശങ്ങള്‍ ഉള്ളത്. എന്നാല്‍ വധശിക്ഷയ്ക്കു വിധേയരാക്കിയ തടവുകാരുടെ അവയവങ്ങള്‍ നിര്‍ബന്ധിച്ചു ദാനം ചെയ്യിക്കുന്നത് അവസാനിപ്പിച്ചു എന്നാണ് ചൈനയുടെ അവകാശവാദം.

യുഎസ്, യുകെ, സ്വിറ്റ്സര്‍ലന്‍ഡ് രാജ്യങ്ങള്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ബഹുരാഷ്ട്ര കുത്തക കമ്പനികളെ കൂട്ടുപിടിച്ചാണു ചൈനയുടെ നരഹത്യ. ന്യൂനപക്ഷങ്ങളെയും രാഷ്ട്രീയ തടവുകാരെയും വന്‍തോതില്‍ അവയവമാറ്റത്തിനായി ചൈന കൊലപ്പെടുത്തുന്നതായി കാലങ്ങളായി ഉയരുന്ന ആരോപണമാണ്. 1999 മുതല്‍ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി കൂട്ടത്തോടെ വംശഹത്യയ്ക്കു വിധേയരാക്കുന്നവരില്‍ ന്യൂനപക്ഷങ്ങളും ഉള്‍പ്പെടുന്നു. അവയവ കച്ചവടത്തിനായി ചൈനയില്‍ ഉപയോഗിക്കുന്നത് വിദേശരാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന അത്യാധുനിക ഉപകരണങ്ങളാണ്. ബഹുരാഷ്ട്ര കുത്തക കമ്പനികളുടെ ഉത്പന്നങ്ങള്‍ പരീക്ഷിക്കുന്നത് തടവുകാരിലാണെന്നതും ഞെട്ടിപ്പിക്കുന്നതാണ്.

അവയവമാറ്റ ശസ്ത്രക്രിയയ്ക്കായി യുഎസ്, കാനഡ, യുകെ, ഓസ്‌ട്രേലിയ തുടങ്ങി ഇരുപതോളം രാജ്യങ്ങളില്‍ നിന്ന് ചൈനയിലേക്ക് രോഗികള്‍ എത്തുന്നുണ്ട്. ചൈനയില്‍ അവയവം മാറ്റിവയ്ക്കുക എന്നത് ഒന്നോ രണ്ടോ ആഴ്ചക്കുള്ളില്‍ നടക്കുന്ന നിസാരകാര്യമാണത്രെ. ഇത്രയും ചുരുങ്ങിയ സമയത്തിനുള്ളില്‍ എങ്ങനെയാണ് അവയവമാറ്റ ശസ്ത്രക്രിയ നടത്താനാകുകയെന്ന ചോദ്യം ഉയരുന്നുണ്ട്. എന്നാല്‍ ചൈനയില്‍ അനധികൃതമായി ഒന്നും തന്നെ നടക്കുന്നില്ലെന്നും ലോകാരോഗ്യ സംഘടനയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കുന്നു എന്നുമാണ് ഭരണകൂടത്തിന്റെ വിശദീകരണം.

ചൈനയുടെ കണക്കനുസരിച്ച് വര്‍ഷത്തില്‍ 10,000 അവയവമാറ്റ ശസ്ത്രക്രിയയാണു രാജ്യത്തു നടക്കുന്നത്. എന്നാല്‍ സന്നദ്ധ സംഘടനകളുടെ കണക്കനുസരിച്ച് അത് 60,000 മുതല്‍ ഒരു ലക്ഷം വരെയാണ്. ചൈനീസ് സര്‍ക്കാരിന്റെ കണക്കുപ്രകാരം നൂറോളം ആശുപത്രികള്‍ക്കാണ് അവയവമാറ്റ ശസ്ത്രക്രിയക്ക് അനുവാദം ഉള്ളത്. എന്നാല്‍ 712 ആശുപത്രികളിലാണ് ഇത്തരം ശസ്ത്രക്രിയകള്‍ നടത്തുന്നതെന്നു ലോകാരോഗ്യ സംഘടന പറയുന്നു.

ചൈനയിലെ ലക്ഷക്കണക്കിനു മുസ്ലിംകളും സര്‍ക്കാരിന്റെ കൊടുംപീഡനങ്ങള്‍ക്കു വിധേയരാവുകയാണെന്ന് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചിന്റെയും മറ്റു സ്വതന്ത്ര സന്നദ്ധ സംഘടനകളുടെയും റിപ്പോര്‍ട്ടുണ്ടായിരുന്നു.
ചൈനയിലാണ് ഓരോ വര്‍ഷവും ഏറ്റവും കൂടുതല്‍ ആള്‍ക്കാരെ വധശിക്ഷയ്ക്ക് വിധേയമാക്കുന്നത്. വധശിക്ഷ നടപ്പാക്കുന്നവരില്‍ നിന്നാണ് കൂടുതലായും അവയവങ്ങള്‍ നീക്കം ചെയ്യുന്നത്.
എന്തായാലും ഏകദേശം 7105 കോടി രൂപയാണ് അവയവ കച്ചവടത്തിലൂടെ പ്രതിവര്‍ഷം ചൈന നേടുന്നതെന്നു റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

Similar Articles

Comments

Advertismentspot_img

Most Popular