ഇഷാന്തിന് മുന്നില്‍ പകച്ച് ബംഗ്ലാദേശ്; ഇന്നിങ്‌സ് തോല്‍വി ഒഴിവാക്കാന്‍ ശ്രമം

പിങ്ക് ക്രിക്കറ്റ് ടെസ്റ്റില്‍ ബംഗ്ലാദേശിനെതിരെ ഇന്നിംഗ്‌സ് ജയം ലക്ഷ്യിമിട്ട് ഇന്ത്യ. 241 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ് വഴങ്ങിയ ബംഗ്ലാദേശ് രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സെന്ന നിലയിലാണ്. ഇന്നിംഗ്‌സ് തോല്‍വി ഒഴിവാക്കാന്‍ ബംഗ്ലാദേശിന് ഇനിയും 89 റണ്‍സ് കൂടി വേണം. 59 റണ്‍സുമായി ക്രീസിലുള്ള മുഷ്ഫീഖുര്‍ റഹീമിലാണ് ബംഗ്ലാദേശിന്റെ അവസാന പ്രതീക്ഷകള്‍.

ആദ്യ ഇന്നിംഗ്‌സിലേതിന് സമാനമായി രണ്ടാം ഇന്നിംഗ്‌സിലും ബംഗ്ലാദേശിനെ എറിഞ്ഞിട്ട ഇഷാന്ത് ശര്‍മ തന്നെയാണ് ഇന്ത്യക്ക് മേല്‍ക്കൈ നേടിത്തന്നത്. തുടക്കത്തില്‍ 13/4 ലേക്ക് കൂപ്പുകുത്തിയ ബംഗ്ലാദേശിനെ നാലാം വിക്കറ്റില്‍ മുഷ്ഫീഖുറും മെഹമദ്ദുള്ളയും(39) ചേര്‍ന്ന് 120 റണ്‍സ് കൂട്ടുകെട്ടിലൂടെ കരകയറ്റുമെന്ന് കരുതിയെങ്കിലും മഹമ്മദുള്ള പരിക്കേറ്റ് മടങ്ങിയത് സന്ദര്‍ശകര്‍ക്ക് തിരിച്ചടിയായി. മെഹ്ദി ഹസനുമൊത്ത്(15) കൂട്ടുകെട്ടുയര്‍ത്താനുള്ള ബംഗ്ലാദേശിന്റെ ശ്രമം ഇഷാന്ത് തന്നെ തകര്‍ത്തു. തൈജുള്‍ ഇസ്ലാമിനെ(11) വീഴ്തത്തി ഉമേഷ് ബംഗ്ലാദേശിന്റെ തകര്‍ച്ച പൂര്‍ണമാക്കി.

ആദ്യ ഇന്നിംഗ്‌സിന്റെ തനിയാവര്‍ത്തനമായിരുന്നു ബംഗ്ലാദേശിന്റെ രണ്ടാം ഇന്നിംഗ്‌സും. സ്‌കോര്‍ ബോര്‍ഡിര്‍ റണ്ണെത്തും മുമ്പെ ഷദ്മാന്‍ ഇസ്ലാമിനെ വിക്കറ്റിന് മുന്നില്‍ കുടുക്കിയ ഇഷാന്ത് തൊട്ടു പിന്നാലെ ക്യാപ്റ്റന്‍ മോനിമുള്‍ ഹഖിനെ(0) വൃദ്ധിമാന്‍ സാഹയുടെ കൈകളില്‍ എത്തിച്ചു. മൊഹമ്മദ് മിഥുനെ(6) ഉമേഷും പുറത്താക്കി. പിന്നാലെ ഇമ്രുള്‍ കെയ്‌സിനെ(5) സ്ലിപ്പില്‍ കോലിയുടെ കൈകളിലെത്തിച്ച് ഇഷാന്ത് വീണ്ടും ആഞ്ഞടിച്ചു. പിന്നീടായിരുന്നു 120 റണ്‍സിന്റെ കൂട്ടുകെട്ടിലൂടെ മുഷ്ഫീഖുറും മെഹമദ്ദുള്ളയും ചേര്‍ന്ന് ബംഗ്ലാ സ്‌കോറിന് അല്‍പമെങ്കിലും മാന്യത പകര്‍ന്നത്. ഇതിനിടെ അശ്വിന്റെ പന്തില്‍ മുഷ്ഫീഖുര്‍ നല്‍കിയ അനായാസ ക്യാച്ച് രഹാനെ സ്ലിപ്പില്‍ കൈവിടുകയും ചെയ്തു.

നേരത്തെ 241 റണ്‍സിന്റെ ലീഡ് നേടിയ ഇന്ത്യ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 347 റണ്‍സടിച്ച് ഒന്നാം ഇന്നിംഗ്ല് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ വിരാട് കോലി (136)യാണ് ഇന്ത്യക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ചേതേശ്വര്‍ പൂജാര (55), അജിന്‍ക്യ രഹാനെ (51) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. ബംഗ്ലാദേശിനായി അല്‍ അമീന്‍ ഹുസൈന്‍, ഇബാദത്ത് ഹുസൈന്‍ എന്നിവര്‍ മൂന്ന് വീതം വിക്കറ്റ് വീഴ്ത്തി.

ക്യാപ്റ്റന്‍ വിരാട് കോലിയുടെ 27ാം ടെസ്റ്റ് സെഞ്ചുറിയായിരുന്നു രണ്ടാം ദിവസത്തെ ഹൈലൈറ്റ്സ്. 194 പന്തില്‍ 18 ബൗണ്ടറകള്‍ ഉള്‍പ്പെടുന്നതാണ് കോലിയുടെ ഇന്നിങ്സ്. രഹാനെയ്ക്കൊപ്പം കൂട്ടിച്ചേര്‍ത്ത 99 റണ്‍സാണ് ഇന്ത്യന്‍ ഇന്നിങ്സിലെ ഉയര്‍ന്ന കൂട്ടുകെട്ട്. മൂന്നിന് 174 എന്ന നിലയിലാണ് ഇന്ത്യ രണ്ടാംദിനം ആരംഭിച്ചത്. എന്നാല്‍ അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കിയ ഉടനെ രഹാനെ മടങ്ങി. രഹാനെയെ തയ്ജുല്‍ ഇസ്ലാമിന്റെ പന്തില്‍ ഇബാദത്ത് ഹുസൈന്‍ ക്യാച്ചെടുത്ത് പുറത്താക്കി. ഏഴ് ഫോര്‍ അടങ്ങുന്നതാണ് രഹാനെയുടെ ഇന്നിങ്സ്.

പിന്നാലെ എത്തിയവരില്‍ ആര്‍ക്കും പിങ്ക് പന്തില്‍ പിടിച്ചുനില്‍ക്കാനായില്ല. രവീന്ദ്ര ജഡേജ (12), ആര്‍ അശ്വിന്‍ (9), ഉമേഷ് യാദവ് (0), ഇശാന്ത് ശര്‍മ (0) എന്നിവര്‍ പെട്ടന്ന് മടങ്ങി. മായങ്ക് അഗര്‍വാള്‍ (14), രോഹിത് ശര്‍മ (21), ചേതേശ്വര്‍ പൂജാര എന്നിവരുടെ വിക്കറ്റുകള്‍ ഇന്നലെ നഷ്ടമായിരുന്നു. വൃദ്ധിമാന്‍ സാഹ (17), മുഹമ്മദ് ഷമി (10) എന്നിവര്‍ പുറത്താവാതെ നിന്നു.

Similar Articles

Comments

Advertismentspot_img

Most Popular