കുമ്മനവും സുരേന്ദ്രനും സ്ഥാനാര്‍ഥികളാവും

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവില്‍ കുമ്മനം രാജശേഖരനും കോന്നിയില്‍ ജനറല്‍സെക്രട്ടറി കെ. സുരേന്ദ്രനും ഉപതിരഞ്ഞെടുപ്പില്‍ ബി.ജെ.പി. സ്ഥാനാര്‍ഥികളാകും. മത്സരിക്കാനില്ലെന്നുപറഞ്ഞ് മാറിനില്‍ക്കുകയായിരുന്നു രണ്ടുപേരും. ഇരുവരെയും സ്ഥാനാര്‍ഥികളാക്കാന്‍ ആര്‍.എസ്.എസ്. സമ്മതം മൂളിയതോടെ തീരുമാനം മാറുകയായിരുന്നു.

ബി.ജെ.പി. കേന്ദ്രഘടകത്തിന്റെ മുന്നിലാണ് ഇവരടക്കം നാലുമണ്ഡലങ്ങളിലെയും സ്ഥാനാര്‍ഥികളുടെ ചുരുക്കപ്പട്ടികയുള്ളത്. അരൂരില്‍ ബി.ഡി.ജെ.എസ്. മത്സരിക്കാന്‍ തയ്യാറായില്ലെങ്കില്‍ ആ സീറ്റ് ബി.ജെ.പി ഏറ്റെടുക്കും. അരൂരിലെ സാമുദായിക സമവാക്യങ്ങള്‍ പരിഗണിച്ച് യുവനേതാവിനെ ബി.ജെ.പി. കണ്ടെത്തിയിട്ടുണ്ട്.

കുമ്മനം രാജശേഖരനെ മത്സരിപ്പിക്കാന്‍ ആര്‍.എസ്.എസ്. മുന്‍കൈയെടുക്കാതിരുന്നതാണ് പ്രശ്‌നമായത്. തിരുവനന്തപുരത്ത് ലോക്സഭാ തിരഞ്ഞെടുപ്പില്‍ കുമ്മനത്തിനുണ്ടായ പരാജയം ആര്‍.എസ്.എസിനെ രണ്ടാമതൊന്നാലോചിക്കാന്‍ പ്രേരിപ്പിച്ചു. വട്ടിയൂര്‍ക്കാവിലേക്ക് തിരുവനന്തപുരം മേയര്‍ വി.കെ. പ്രശാന്തിനെ ഇടതുമുന്നണി സ്ഥാനാര്‍ഥിയാക്കിയതും മുന്‍ എം.എല്‍.എ. കെ. മോഹന്‍കുമാറിനെ പരിഗണിക്കാന്‍ യു.ഡി.എഫ്. തീരുമാനിക്കുകയും ചെയ്തതോടെ ശക്തനായ സ്ഥാനാര്‍ഥി വേണമെന്നു ബി.ജെ.പിയും തീരുമാനിച്ചു.

ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ കുമ്മനം രാജശേഖരന്‍ രണ്ടാമതെത്തിയതിനാല്‍ ഇത്തവണ വട്ടിയൂര്‍ക്കാവില്‍ ജയിക്കാമെന്ന ഉറച്ച കണക്കുകൂട്ടലിലാണ് ബി.ജെ.പി. ഈ നിഗമനത്തോട് ആര്‍.എസ്.എസിനു യോജിക്കേണ്ടിവന്നു. കുമ്മനത്തിന് ലോക്സഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫുമായുള്ള വോട്ടുവ്യത്യാസം തീരെ കുറവുമായിരുന്നു. ഇതും കുമ്മനത്തിന് അനുകൂല നിലപാട് എടുക്കാന്‍ ആര്‍.എസ്.എസിനെ പ്രേരിപ്പിച്ചു. കുമ്മനത്തിന്റെ അനുമതിയോടെയാണ് അദ്ദേഹത്തിന്റെ പേരുള്‍പ്പെടുത്തി സാധ്യതാപട്ടിക കേന്ദ്രനത്തിനയച്ചതും.

ലോക്സഭാ തിരഞ്ഞെടുപ്പില്‍ പത്തനംതിട്ടയിലെ മികച്ച മുന്നേറ്റമാണ് കോന്നിയില്‍ കെ. സുരേന്ദ്രനെ തുടക്കത്തില്‍ത്തന്നെ പരിഗണിക്കാനുള്ള കാരണം. എന്നാല്‍, പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷപദവി പ്രതീക്ഷിക്കുന്ന സുരേന്ദ്രന്‍ മത്സരിക്കാന്‍ ഒട്ടും സന്നദ്ധനായില്ല. മറ്റൊരു ജനറല്‍ സെക്രട്ടറി ശോഭാസുരേന്ദ്രനെയാണ് അടുത്തതായി പാര്‍ട്ടി പരിഗണിച്ചിരുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular