ശ്രീറാം വെങ്കിട്ടരാമന്‍ കേസ് : അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി

തിരുവനന്തപുരം: ഐ.എ.എസ്. ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്‍ മദ്യലഹരിയില്‍ കാറിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ കെ.എം.ബഷീര്‍ കൊലപ്പെട്ട കേസില്‍ തിരുവനന്തപുരം സിറ്റി നര്‍ക്കോട്ടിക്ക് സെല്‍ അസിസ്റ്റന്റ് കമ്മിഷണര്‍ ഷീന്‍ തറയിലിനെ അന്വേഷണ ചുമതലയില്‍ നിന്നും മാറ്റി. അന്വേഷണസംഘത്തിലെ എസ്.പി. എ.ഷാനവാസിനാണ് പകരം ചുമതല. ചുമതല കൈമാറിയെങ്കിലും പ്രത്യേക അന്വേഷണസംഘത്തില്‍ ഷീന്‍ തറയില്‍ തുടരും.

പ്രത്യേക അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിച്ച ഇടക്കാല റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ വിവാദമായതിന് പിന്നാലെയാണ് അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റുന്നത്. അന്വേഷണത്തിന്റെ ആദ്യഘട്ടം പൂര്‍ത്തിയായ വേളയിലാണ് ഡിവൈ.എസ്.പി. റാങ്കിലെ ഉദ്യോഗസ്ഥനില്‍ നിന്നും ചുമതല എസ്.പി. റാങ്കിലുള്ള ഉദ്യോഗസ്ഥന് കൈമാറുന്നത്. ക്രമസമാധാനപാലന ചുമതലയുള്ള എ.ഡി.ജി.പി. ഷെയ്ക്ക് ദര്‍വേഷ് സാഹിബിനാണ് അന്വേഷണത്തിന്റെ മേല്‍നോട്ടം.

അതേസമയം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ശ്രീറാം വെങ്കിട്ടരാമന് നല്‍കിയ ചികിത്സയില്‍ കേസ് ഷീറ്റടക്കമുള്ള രേഖകള്‍ പ്രത്യേക അന്വേഷണസംഘം ആവശ്യപ്പെട്ടു. അപകടത്തിനുശേഷം പ്രാഥമിക ചികിത്സ തേടിയ ശ്രീറാം വെങ്കിട്ടരാമന് നിസാര പരിക്കുകള്‍ മാത്രമാണുണ്ടായിരുന്നതെന്ന് കിംസ് ആശുപത്രിയിലെ അത്യാഹിതവിഭാഗം ഡോക്ടര്‍മാര്‍ മൊഴി നല്‍കിയിരുന്ന സാഹചര്യത്തിലാണ് പ്രത്യേക അന്വേഷണസംഘം മെഡിക്കല്‍ കോളേജില്‍ നിന്ന് വിശദാംശങ്ങള്‍ തേടുന്നത്. കേസ് ഡയറി സമര്‍പ്പിക്കുന്നതിന് മുമ്പ് ശ്രീറാമിന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ച ചികിത്സകളും സ്‌കാന്‍ റിപ്പോര്‍ട്ടുകളും രക്തപരിശോധനാ ഫലങ്ങളും വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സഹായത്തോടെ വിലയിരുത്തി സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് തയാറാക്കാനാണ് അന്വേഷണസംഘത്തിന്റെ നീക്കം.

Similar Articles

Comments

Advertismentspot_img

Most Popular