മുസ്ലീം സ്ത്രീകളെ പള്ളിയില്‍ പ്രവേശിപ്പിക്കണമെന്ന ഹര്‍ജി സുപ്രീം കോടതിയും തള്ളി; പര്‍ദ നിരോധനവും കോടതി തള്ളി

ന്യൂഡല്‍ഹി: മുസ്ലിം സ്ത്രീകളെ പള്ളിയില്‍ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട് അഖില ഭാരത ഹിന്ദു മഹാസഭാ കേരളം ഘടകം പ്രസിഡന്റ് നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് ആണ് ഹര്‍ജി തള്ളിയത്.

മുസ്ലിം സ്ത്രീകള്‍ക്ക് പള്ളിയില്‍ പ്രവേശിക്കാന്‍ അവര്‍ തന്നെ ഹര്‍ജിയുമായി വരട്ടെയെന്ന് പറഞ്ഞാണ് ചീഫ് ജസ്റ്റിസ് ഹര്‍ജി തള്ളിയത്. നേരത്തെ ഹൈക്കോടതിയും ഇതേ ആവശ്യം ഉന്നയിച്ച് സമര്‍പ്പിച്ച ഹര്‍ജി തള്ളിയിരുന്നു. ഇത് ചോദ്യം ചെയ്താണ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്. സ്വാമി ദെത്താത്രേയ സായ് സ്വരൂപ് നാഥ് ആണ് ഹര്‍ജി സമര്‍പ്പിച്ചത്.

കേരളത്തിലെ മുസ്ലിം പള്ളികളില്‍ സ്ത്രീ പ്രവേശന നിരോധനമുണ്ടെന്ന് തെളിയിക്കാന്‍ ഹര്‍ജിക്കാര്‍ക്ക് കഴിയാതെ പോയെന്നായിരുന്നു ചീഫ് ജസ്റ്റിസ് ഋഷികേശ് റോയ് എ.കെ ജയശങ്കര്‍ നമ്പ്യാര്‍ എന്നിവര്‍ ഉള്‍പ്പെട്ട കേരള ഹൈക്കോടതി ബെഞ്ച് നിരീക്ഷിച്ചത്.

പര്‍ദ്ദ നിരോധിക്കണമെന്ന ആവശ്യവും ഹര്‍ജിക്കാരന്‍ ഉന്നയിച്ചിരുന്നു. ഇതും കോടതി തള്ളി. സമൂഹ വിരുദ്ധര്‍ പര്‍ദ്ദ ദുരുപയോഗം ചെയ്ത് സാമൂഹിക വിരുദ്ധകാര്യങ്ങള്‍ ചെയ്യുമെന്നായിരുന്നു ഹര്‍ജിയില്‍ ചൂണ്ടികാണിച്ചത്. സാമൂഹിക സുരക്ഷയ്ക്ക് ഇത് ഭീഷണിയാണെന്നും ഹര്‍ജിയില്‍ പറഞ്ഞു.

എന്നാല്‍ വിലകുറഞ്ഞ പ്രസിദ്ധിക്കു വേണ്ടിയാണ് ഈ ഹര്‍ജികള്‍ സമര്‍പ്പിച്ചതെന്നായിരുന്നു കോടതി നിരീക്ഷണം. കോടതി കേസ് പരിഗണിക്കുന്നതിനു മുമ്പേ പത്രത്തില്‍ വാര്‍ത്ത വന്നത് ഇത്തരം ചീപ് പബ്ലിസിറ്റിയുടെ ഭാഗമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

Similar Articles

Comments

Advertismentspot_img

Most Popular