കോടിയേരി രാജിക്കൊരുങ്ങുന്നു; പിണറായിയുമായി കൂടിക്കാഴ്ച

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രാജി സന്നദ്ധത അറിയിച്ചതായി സൂചന. രാവിലെ മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ മാറിനില്‍ക്കാന്‍ തയ്യാറാണെന്ന് കോടിയേരി അറിയിച്ചത്.

എന്നാല്‍ ഇപ്പോള്‍ മാറിനിന്നാല്‍ അത് പാര്‍ട്ടിക്ക് ദോഷം ചെയ്യുമെന്നാണ് മുഖ്യമന്ത്രിയും കേന്ദ്രനേതൃത്വവുമായി നടത്തിയ ആശയവിനിമയത്തില്‍ അറിയിച്ചത്. മകനെതിരായി ഉയര്‍ന്നിരിക്കുന്ന ലൈംഗിക വിവാദം വ്യക്തിപരമെങ്കിലും പാര്‍ട്ടിയെ പ്രതിരോധത്തിലാക്കാതിരിക്കാന്‍ താന്‍ മാറിനില്‍ക്കാമെന്നാണ് കോടിയേരി അറിയിച്ചു.

എകെജി സെന്ററില്‍ നടന്ന പിണറായി-കോടിയേരി കൂടിക്കാഴ്ച ഏറെ നിര്‍ണായകമാണ്. ഇന്ന് രാവിലെ സംസ്ഥാന സെക്രട്ടേറിയറ്റ് ചേരാനിരിക്കെയാണ് ഈ കൂടിക്കാഴ്ച. സെക്രട്ടേറിയറ്റ് യോഗത്തിലും കോടിയേരി തന്റെ നിലപാട് ആവര്‍ത്തിക്കാന്‍ സാധ്യതയുണ്ട്. അങ്ങനെയെങ്കില്‍ അത് പാര്‍ട്ടി സ്വീകരിക്കുമോ അതോ തള്ളുമോ എന്നതും കണ്ടറിയേണ്ടതാണ്. ആന്തൂര്‍ നഗരസഭാ വിവാദവും സെക്രട്ടേറിയറ്റില്‍ ഗൗരവമായ ചര്‍ച്ചയ്ക്ക് വിഷയമാകും.

ആവര്‍ത്തിച്ച് ആവര്‍ത്തിച്ച് മക്കള്‍ക്കെതിരെ വരുന്ന ആരോപണങ്ങളുടെ സാഹചര്യത്തില്‍ കോടിയേരി ബാലകൃഷ്ണന്‍ മുന്‍പെങ്ങുമില്ലാത്ത വിധം പ്രതിരോധത്തിലാണ്. ഈ സാഹചര്യത്തില്‍ കൂടിയാണ് എകെജി സെന്ററില്‍ നടന്ന കൂടിക്കാഴ്ചയില്‍ സ്ഥാനമൊഴിയാന്‍ കോടിയേരി ബാലകൃഷ്ണന്‍ സന്നദ്ധതയറിയിച്ചതെന്നാണ് വിവരം.

മുഖ്യമന്ത്രിയോട് പറഞ്ഞ അതേ നിലപാട് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലും കോടിയേരി ആവര്‍ത്തിക്കാന്‍ ഇടയുണ്ട്. എന്നാല്‍ മക്കളുടെ കാര്യത്തില്‍ ഉണ്ടായ ആരോപണം അത് വ്യക്തിപരമെന്ന് വിലയിരുത്തി കോടിയേരിയുടെ രാജി സന്നദ്ധത സെക്രട്ടേറിയറ്റ് യോഗത്തില്‍ അവസാനം ഉണ്ടാകാനാണ് സാധ്യത ഏറെ.

അതേസമയം ബിനോയ് കോടിയേരിക്കെതിരെ വന്ന ഗുരുതര ആരോപണം പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയത് കുറച്ചൊന്നും അല്ല. കണ്ണൂരിലെ വീട്ടിലും തിരുവനന്തപുരത്ത് പാര്‍ട്ടി ആസ്ഥാനത്തോട് ചേര്‍ന്ന് നില്‍ക്കുന്ന കോടിയേരിയുടെ ഫ്‌ലാറ്റിലേക്കുമെല്ലാം അന്വേഷണ സംഘം പരിശോധനയ്ക്ക് എത്തുന്ന സാഹചര്യം നിസ്സാരമല്ലെന്ന വിലയിരുത്തലും ഉണ്ട്. ഈ ഘട്ടത്തില്‍ കൂടിയാണ് മുഖം രക്ഷിക്കാനെന്ന പോലെ കോടിയേരി ബാലകൃഷ്ണന്റെ സ്ഥാനമൊഴിയല്‍ സന്നദ്ധതയെന്ന് വിലയിരുത്തുന്നവരും കുറവല്ല. ആരോപണം വന്ന സമയം മുതല്‍ തിരുവനന്തപുരത്തെ സ്വകാര്യ ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു കോടിയേരി.

ലോക്‌സഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയം, പിന്നാലെ പാര്‍ട്ടിയെ അടിമുടി പ്രതിസന്ധിയിലാക്കി ഉയര്‍ന്ന് വന്ന ബിനോയ് കോടിയേരിക്കെതിരായ പരാതി , പ്രവാസി വ്യവസായിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് എം വി ഗോവിന്ദന്റെ ഭാര്യയും ആന്തൂര്‍ നഗരസഭാ ചെയര്‍പേഴ്‌സണുമായ പി കെ ശ്യാമള ആരോപണങ്ങള്‍ നേരിടുന്ന സാഹചര്യം തുടങ്ങി സിപിഎം സമീപകാലത്തെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ഘട്ടത്തില്‍ കൂടിയാണ് പാര്‍ട്ടി യോഗങ്ങള്‍ ചേരുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular