ഓസ്‌ട്രേലിയക്ക് നാലാം ജയം; ശ്രീലങ്ക പൊരുതി തോറ്റു

ലോകകപ്പില്‍ വമ്പന്‍ തിരിച്ചുവരവില്‍ ശ്രീലങ്കയ്ക്ക് എതിരെ ഓസ്ട്രേലിയക്ക് 87 റണ്‍സ് ജയം. ഓസീസിന്റെ 334 റണ്‍സ് പിന്തുടര്‍ന്ന ലങ്ക മികച്ച തുടക്കത്തിന് ശേഷം 45.5 ഓവറില്‍ 247ല്‍ പുറത്തായി. ദിമുത് കരുണരത്നെയും കുശാല്‍ പെരേരയും അര്‍ദ്ധ സെഞ്ചുറി നേടിയെങ്കിലും നാല് വിക്കറ്റുമായി സ്റ്റാര്‍ക്കും മൂന്ന് പേരെ പുറത്താക്കി റിച്ചാര്‍ഡ്സണും ലങ്കയെ തളച്ചു. നേരത്തെ നായകന്‍ ഫിഞ്ചിന്റെ സെഞ്ചുറിയാണ് ഓസ്ട്രേലിയയെ കൂറ്റന്‍ സ്‌കോറിലെത്തിച്ചത്.

മറുപടി ബാറ്റിംഗില്‍ സ്വപ്നതുല്യമായ തുടക്കം ലങ്കയ്ക്ക് ദിമുത് കരുണരത്നെയും കുശാല്‍ പെരേരയും നല്‍കി. ഇരുവരും ഒന്നാം വിക്കറ്റില്‍ 115 റണ്‍സ് കൂട്ടിച്ചേര്‍ത്തു. പേരെര 52 റണ്‍സില്‍ പുറത്തായപ്പോള്‍ ദിമുത് സെഞ്ചുറിക്കരികെ 97ല്‍ വീണു. പെരേരയെ പുറത്താക്കി സ്റ്റാര്‍ക്കാണ് ബ്രേക്ക് ത്രൂ നല്‍കിയത്. പിന്നീട് വന്നവരില്‍ ലഹിരു തിരിമന്നെയും(16), കുശാല്‍ മെന്‍ഡിസും(30), ധനഞ്ജയ ഡി സില്‍വയും(16*) മാത്രമാണ് രണ്ടക്കം കടന്നത്.

എയ്ഞ്ചലേ മാത്യൂസ്(9), സിരിവര്‍ദ്ധന(3), തിസാര പെരേര(7), ഉഡാന(8), ലസിത് മലിംഗ(1), നുവാന്‍ പ്രദീപ്(0) എന്നിങ്ങനെയായിരുന്നു മറ്റുള്ളവരുടെ സ്‌കോര്‍. സ്റ്റാര്‍ക്ക് നാലും റിച്ചാര്‍ഡ്സണ്‍ മൂന്നും കമ്മിന്‍സ് രണ്ടും ബെഹ്റന്‍ഡോര്‍ഫ് ഒരു വിക്കറ്റും വീഴ്ത്തി.

ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്ത ഓസ്ട്രേലിയ 50 ഓവറില്‍ ഏഴ് വിക്കറ്റിന് 334 റണ്‍സെടുത്തു. ഫിഞ്ച് 153 റണ്‍സും സ്മിത്ത് 73 റണ്‍സുമെടുത്തു. അവസാന ഓവറുകളില്‍ ആഞ്ഞടിച്ച മാക്സ്വെല്ലും(25 പന്തില്‍ 46) ഓസ്ട്രേലിയക്ക് കരുത്തായി. ഡേവിഡ് വാര്‍ണര്‍(26), ഉസ്മാന്‍ ഖവാജ(10), ഷോണ്‍ മാര്‍ഷ്(3). അലക്സ് ക്യാരി(4), പാറ്റ് കമ്മിന്‍സ്(0) എന്നിവര്‍ക്ക് തിളങ്ങാനായില്ല. ഉഡാനയും ധനഞ്ജയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഓസീസിന്റെ നാലാം ജയമാണിത്.

Similar Articles

Comments

Advertismentspot_img

Most Popular