തന്‍റെ ശൈലി മാറ്റില്ല, രാജി വയ്ക്കുകയുമില്ല; ശബരിമല വിഷയം തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചിട്ടില്ലെന്നും പിണറായി വിജയൻ

തിരുവനന്തപുരം: ശബരിമല വിഷയം തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചിട്ടില്ലെന്നും ഇടതുമുന്നണിക്കെതിരായ ജനവിധിയുടെ കാരണം അതല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ചില ശക്തികൾ വിശ്വാസപരമായ കാര്യങ്ങളിൽ തെറ്റിദ്ധാരണ പരത്തിയിട്ടുണ്ട്. അത് പാർട്ടി വിശദമായി വിലയിരുത്തും. ഈ ജനവിധിയുടെ പശ്ചാത്തലത്തിൽ തന്‍റെ ശൈലി മാറ്റില്ല, രാജി വയ്ക്കുകയുമില്ല. ഇത് സർക്കാരിനെതിരായ ജനവിധിയല്ലെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.

ശബരിമല വിഷയം തെരഞ്ഞെടുപ്പിനെ ബാധിച്ചെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും കേരളാ കോൺഗ്രസ് ബി നേതാവ് ബാലകൃഷ്ണപിള്ളയും പറഞ്ഞ സാഹചര്യത്തിലും പിണറായി ഈ വാദം തള്ളിക്കളയുകയാണ്. ”ഈ ഫലം സിപിഎമ്മിന്‍റെ ബഹുജന പിന്തുണയ്ക്ക് ഭീഷണിയായിട്ട് കാണുന്നില്ല. സർക്കാരിൽ ജനങ്ങൾക്ക് വിശ്വാസമില്ലാതെയായിട്ടുമില്ല. എൻഎസ്എസ് സമദൂര സിദ്ധാന്തം പാലിച്ചിട്ടുണ്ട് എന്ന് തന്നെയാണ് കാണുന്നത്. തെരഞ്ഞെടുപ്പ് ഫലം പ്രാദേശിക കമ്മിറ്റികൾ മുതൽ സംസ്ഥാനസമിതി വരെ പരിശോധിക്കും. അതിന് ശേഷം കൂടുതൽ പറയാം”, പിണറായി പറഞ്ഞു.

ഈ തെരഞ്ഞെടുപ്പ് ഫലത്തിന്‍റെ പശ്ചാത്തലത്തിൽ ഒരു ശൈലീമാറ്റമുണ്ടാകുമോ എന്ന ചോദ്യത്തിന് ചിരിയോടെ മറുപടി ഇങ്ങനെ: ”എന്‍റെ ശൈലി അത് തന്നെയായിരിക്കും, അതിലൊരു മാറ്റവുമുണ്ടാകില്ല. ഞാൻ ഈ നിലയിലെത്തിയത് എന്‍റെ ശൈലിയിലൂടെയാണ്. അത് മാറില്ല.”

ശബരിമലയിലെ സുപ്രീംകോടതി വിധി നടപ്പാക്കാൻ ഏത് സർക്കാരും ബാധ്യസ്ഥരാണ്. അത് തന്നെയാണ് സംസ്ഥാനസർക്കാരും ചെയ്തത്. കേന്ദ്രസർക്കാരിനും അതിൽ വേറെ ഒരു വഴിയുണ്ടായിരുന്നില്ല. ശബരിമലയിൽ പ്രശ്നമുണ്ടാകുമെന്നും നിരോധനാജ്ഞ വേണമെന്നും പറഞ്ഞത് കേന്ദ്രസർക്കാർ തന്നെയാണെന്നതിന് തെളിവ് കാണിച്ചതാണ്. രാജ്യത്തെ നിയമം അനുസരിക്കുക എന്നത് ഏത് സർക്കാരിന്‍റെയും ഉത്തരവാദിത്തമാണെന്നും പിണറായി വിജയൻ പറഞ്ഞു.

”ശബരിമല ബാധിക്കുമായിരുന്നെങ്കിൽ ഗുണഫലം കിട്ടേണ്ടത് ബിജെപിക്കായിരുന്നില്ലേ? പത്തനംതിട്ടയിൽ ബിജെപി സ്ഥാനാർത്ഥി മൂന്നാം സ്ഥാനത്തേക്ക് പോയില്ലേ? അതുകൊണ്ട് അത്തരം വാദങ്ങളിൽ കഴമ്പില്ല”, പിണറായി പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular