പുതിയ കറന്‍സി ഫേസ്ബുക്ക് ഉടന്‍ പുറത്തിറക്കും; ആദ്യം ഇന്ത്യയിലെന്ന് സൂചന

സാമൂഹിക മാധ്യമമായ ഫെയ്‌സ്ബുക്ക് പുതിയ ക്രിപ്‌റ്റോ കറന്‍സി പുറത്തിറക്കാന്‍ പോകുന്നതായി റിപ്പോര്‍ട്ട്. 2.38 ബില്ല്യന്‍ ഉപയോക്താക്കളെ ലക്ഷ്യമിട്ടുള്ള ഫെയ്‌സ്ബുക്കിന്റെ ബിറ്റ്‌കോയിന്‍ രൂപത്തിലുള്ള ഡിജിറ്റല്‍ കറന്‍സി ഉടന്‍ തന്നെ പുറത്തിറങ്ങുമെന്നാണ് അറിയുന്നത്.

വാള്‍ സ്ട്രീറ്റ് ജേണലില്‍ വന്ന റിപ്പോര്‍ട്ട് പ്രകാരം പുതിയ കറന്‍സി അവതരിപ്പിക്കുന്നതിന്റെ മുന്നൊരുക്കങ്ങള്‍ തുടങ്ങിയെന്നാണ്. പദ്ധതി നടപ്പിലാക്കാനായി ഓണ്‍ലൈന്‍ വ്യാപാരികള്‍, സാമ്പത്തിക സ്ഥാപനങ്ങള്‍ എന്നിവരുമായി ഫെയ്‌സ്ബുക് ധാരണയിലെത്തി. ബ്ലോക്ക് ചെയിന്‍ ടെക്‌നോളജിയുടെ സഹായത്തോടെയാണ് ഫെയ്‌സ്ബുക്കിന്റെ ഡിജിറ്റല്‍ കറന്‍സി പദ്ധതി നടപ്പിലാക്കുക.

ബിറ്റ്‌കോയിന്‍ അടക്കമുള്ള ക്രിപ്‌റ്റോകറന്‍സികള്‍ക്ക് പ്രതീക്ഷിച്ചത്ര വിജയം നേടാനായിട്ടില്ല എന്നത് മറ്റൊരു വസ്തുതാണ്. എന്നാല്‍ ലോകത്തെ ഏറ്റവും വലിയ കമ്പനികളിലൊന്നായ ഫെയ്‌സ്ബുക് സ്വന്തം കറന്‍സിയുമായി എത്തുമ്പോള്‍ പല സമവാക്യങ്ങളും തെറ്റിയേക്കാമെന്നാണ് കരുതുന്നത്. ഫെയ്‌സ്ബുക്കിന്റെ പുതിയ കറന്‍സി ഇന്ത്യയിലാണ് ആദ്യം അവതരിപ്പിക്കാന്‍ ശ്രമിക്കുന്നതെന്നും വാര്‍ത്തകളുണ്ട്. ഇന്ത്യയില്‍ ക്രിപ്‌റ്റോകറന്‍സിയെ ഇപ്പോള്‍ പ്രോത്സാഹിപ്പിക്കുന്നില്ല. പക്ഷേ, ഫെയ്‌സ്ബുക് പോലെയൊരു കമ്പനി അത്തരമൊരു ഉദ്യമവുമായി എത്തിയാല്‍ അധികാരികളെക്കൊണ്ട് എന്തുനയം സ്വീകരിപ്പിക്കുമെന്നതും കാത്തിരുന്നു കാണേണ്ട കാര്യമാണ്.

ഫെയ്‌സ്ബുക് എന്തോ സാമ്പത്തിക ഇടപാടുകള്‍ നടത്താന്‍ ഒരുങ്ങുകയാണെന്ന അഭ്യുഹങ്ങള്‍ കഴിഞ്ഞ കുറച്ചു മാസങ്ങളായി കേള്‍ക്കാമായിരുന്നു. ഇതിന്റെ കാരണം മുന്‍ പേപാല്‍ പ്രസിഡന്റ് ഡേവിഡ് മാര്‍ക്കസിനെ തങ്ങളുടെ ബ്ലോക് ചെയിന്‍ വിഭാഗത്തിന്റെ തലവനാക്കി നിയമിച്ചതായിരുന്നു. എന്നാല്‍ അദ്ദേഹവും അദ്ദേഹത്തിന്റെ കീഴില്‍ ജോലി ചെയ്യുന്നവരും കൃത്യമായി എന്തു ജോലിയാണ് ചെയ്യുന്നത് എന്നതിനെപ്പറ്റി ആര്‍ക്കും ഒരു വിവരവുമില്ല. തങ്ങള്‍ ബ്ലോക്‌ചെയിന്‍ കറന്‍സിയുടെ സാധ്യതകള്‍ ആരായുകയുന്നുണ്ടെന്നും, അതേപ്പറ്റി കൂടുതല്‍ കാര്യങ്ങള്‍ ഇപ്പോള്‍ വെളിയില്‍ വിടില്ലെന്നുമാണ് ഒരു ഫെയ്‌സ്ബുക് ഉദ്യോഗസ്ഥന്‍ ബ്ലൂംബര്‍ഗിനോടു മാസങ്ങള്‍ക്കു മുന്‍പ് പറഞ്ഞത്.

ഓണ്‍ലൈനായി വിവിധതരം ഇടപാടുകള്‍ നടത്താന്‍ സാധിക്കുന്ന ഡിജിറ്റല്‍ കറന്‍സിയാണ് ക്രിപ്‌റ്റോകറന്‍സി. പണം എന്ന സങ്കല്‍പ്പത്തെ ഇന്റര്‍നെറ്റ് പുനര്‍വിഭാവനം ചെയ്യുകയാണ് ഇതിലൂടെ. സ്വന്തമാക്കാവുന്ന, കൈമാറ്റം ചെയ്യാവുന്ന, അനന്യമായ ഡിജിറ്റല്‍ രേഖയാണിത്. ബ്ലോക് ചെയിന്‍ ഉപയോഗിച്ചാണ് ഇവ സൃഷ്ടിക്കുന്നത്. ഉണ്ടാക്കുന്നതിനും കൈമാറ്റം ചെയ്യന്നതിനും കൃത്യമായ മാനദണ്ഡങ്ങളുമുണ്ട്. എന്നാല്‍ ഓരോ ക്രിപ്‌റ്റോകറന്‍സിയുടെയും നിയമം തമ്മില്‍ കുറച്ചു വ്യത്യാസങ്ങളുണ്ടായിരിക്കും.

ബിറ്റ്‌കോയിനുകള്‍ കംപ്യൂട്ടര്‍കോഡുകളിലൂടെ സൃഷ്ടിക്കപ്പട്ടവയും ഡിജിറ്റല്‍ ഒപ്പുകളാല്‍ സാക്ഷ്യപ്പെടുത്തിയവയുമാണ്. ഒരോ തവണയും അവ കൈമാറ്റം ചെയ്യപ്പെടുമ്പോഴും അവയില്‍ ഡിജിറ്റല്‍ ഒപ്പുകള്‍ പതിയും. എട്ടു വര്‍ഷം മുന്‍പ് സൃഷ്ടിക്കപ്പെട്ട ബിറ്റ്‌കോയിനാണ് ആദ്യത്തെ ക്രിപ്‌റ്റോകറന്‍സി. കോയിന്‍ബെയസ്, ബിറ്റ്ഫിനെക്‌സ് തുടങ്ങിയ എക്‌സ്‌ചേഞ്ചുകളില്‍ നിന്ന് ബിറ്റ്‌കോയിന്‍ വാങ്ങാം. ക്രിപ്‌റ്റോകറന്‍സി ഉപയോഗിച്ച് ഇപ്പോള്‍ ഓരോ 24 മണിക്കൂറും 270,000 ഇടപാടുകള്‍ നടക്കുന്നുണ്ട്.

ഈ ഡിജിറ്റല്‍ പണം നോട്ടുകളോ, നാണയങ്ങളോ ആയി വാങ്ങാന്‍ പറ്റില്ല. നിങ്ങള്‍ ക്രിപ്‌റ്റോകറന്‍സി വാങ്ങിയാല്‍ അത് ഈ നെറ്റ്‌വര്‍ക്കിലുള്ള മറ്റു കോയിന്‍ ഉടമകളുടെ പൊതു സമ്മതത്തോടെ, നിയമപരമായി ‘ഖനനം’ ചെയ്തതാണെന്നു പതിച്ചു കിട്ടുകയാണ് ചെയ്യുന്നത്. കൈമാറ്റത്തെക്കുറിച്ചുള്ള രേഖകള്‍ ലോകത്തെ വിവിധ കംപ്യൂട്ടറുകളില്‍ സൂക്ഷിക്കപ്പെടും. ആളുകളുടെ ആര്‍ത്തിയാണ് ഈ നെറ്റ്‌വര്‍ക്കിനെ നിലനിര്‍ത്തുന്നതെന്നു പറയുന്നു.

ബ്ലോക്‌ചെയിന്‍ ടെക്‌നോളജി പരിചിതരായ മൈനര്‍മാരുടെ (ഖനനം ചെയ്യുന്നയാളുകള്‍) സഹായത്തോടെ, കംപ്യൂട്ടിങ് ശക്തിയുപയോഗിച്ച് സത്യസന്ധമായ ഒന്നായി നിലനിര്‍ത്തിപ്പോരുകയാണ്. മൈനര്‍മാര്‍ ബ്ലോക് ചെയിന്‍ സുരക്ഷിതമായി നിലനിര്‍ത്തുകയാണെങ്കില്‍ ‘കളളപ്പണ’ പ്രശ്‌നം ഉദിക്കുന്നേയില്ല എന്നതുമൊരു നേട്ടമാണ്. എന്നാല്‍, ബാങ്കുകളുടെയും മറ്റും ഇടനിലയില്ലാതെ കൈമാറ്റം ചെയ്യപ്പെടുന്നതിനാല്‍ ഇത് സ്വാതന്ത്ര്യം ഇഷ്ടപ്പെടുന്നവരുടെയും ടെക്‌നോളജിപ്രേമികളുടെയും ഊഹക്കണക്കുകാരുടെയും ഒപ്പം ക്രമിനലുകളുടെയും ഇഷ്ട വിനിമയ രീതിയായി തീരുകയാണ്.

Similar Articles

Comments

Advertismentspot_img

Most Popular