ചീഫ് ജസ്റ്റിസിനെതിരായ ലൈംഗിക ആരോപണം; പരാതിക്കാരിയുടെ അഭാവത്തില്‍ അന്വേഷണം നടത്തരുതെന്ന് ജഡ്ജിമാര്‍

ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്ക്കെതിരായ ലൈംഗിക ആരോപണത്തില്‍ പുതിയ നിലപാടുമായി സുപ്രീംകോടതി ജഡ്ജിമാര്‍. സുപ്രീംകോടതി മുന്‍ ജീവനക്കാരി കൂടിയായ യുവതിയുടെ പരാതി അന്വേഷിക്കുന്ന ആഭ്യന്തര അന്വേഷണ സമിതിയെ നേരില്‍ കണ്ടാണ് ജഡ്ജിമാര്‍ നിലപാട് അറിയിച്ചിരിക്കുന്നത്. പരാതിക്കാരിയുടെ അസാന്നിധ്യത്തില്‍ അന്വേഷണം നടത്തരുതെന്നാണ് ഇവര്‍ ആവശ്യം ഉയര്‍ത്തിയിരിക്കുന്നത്. ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, റോഹിന്റണ്‍ നരിമാന്‍ എന്നിവരാണ് ശക്തമായ ആവശ്യം സമിതിക്ക് മുന്നില്‍ നിര്‍ദേശിച്ചിരിക്കുന്നത്.

പരാതിക്കാരിയെ മാറ്റിനിര്‍ത്തിയുള്ള ഏകപക്ഷീയമായ അന്വേഷണം കോടതിയുടെ പേര് കളങ്കപ്പെടുത്തുമെന്ന ആശങ്കയും ജഡ്ജിമാര്‍ ആഭ്യന്തര സമിതിക്കു മുന്നില്‍ പങ്കുവെച്ചു. ജസ്റ്റിസ് ബോബദെയാണ് ആഭ്യന്തര അന്വേഷണ സമിതിയുടെ തലവന്‍. ഇന്ദിരാ ബാനര്‍ജി, ഇന്ദു മല്‍ഹോത്ര എന്നിവരടങ്ങിയ മൂന്നംഗ സമിതിയാണ് ചീഫ് ജസ്റ്റിസിനെതിരായ ആരോപണം അന്വേഷിക്കുന്നത്.

പരാതിക്കാരിയുടെ അഭാവത്തില്‍ അന്വേഷണവുമായി മുന്നോട്ടുപോകുന്നത് സുപ്രീം കോടതിയുടെ പേരിന് കളങ്കമേല്‍പ്പിക്കുന്നതാണ്. പരാതിക്കാരിക്ക് ഒരു അഭിഭാഷകനെ അനുവദിക്കുകയോ, അന്വേഷണത്തിനായി അമിക്കസ് ക്യൂറിയോ നിയോഗിക്കുകയോ ചെയ്യണമെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് നിര്‍ദേശിച്ചിരുന്നു.

ഇക്കഴിഞ്ഞ ഏപ്രില്‍ 30നാണ് ചീഫ് ജസ്റ്റിസിന് എതിരായ ലൈംഗിക പീഡന പരാതിയിലെ ആഭ്യന്തര അന്വേഷണത്തില്‍ നിന്ന് സുപ്രീംകോടതി മുന്‍ ജീവനക്കാരി പിന്മാറിയത്. അഭിഭാഷകയെ അനുവദിക്കുന്നില്ല, നടപടികള്‍ വീഡിയോയില്‍ പകര്‍ത്തുന്നില്ല തുടങ്ങിയ കാരണങ്ങള്‍ കാട്ടിയായിരുന്നു പിന്മാറ്റം. സമിതിയില്‍ നിന്ന് നീതി ലഭിക്കുമെന്ന് പ്രതീക്ഷയില്ലാത്തതിനാല്‍ സിറ്റിങ്ങില്‍ നിന്ന് ഇറങ്ങി വന്നതായും യുവതി അറിയിച്ചു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിക്ക് എതിരായ ലൈംഗിക ആരോപണ വിവാദം സങ്കീര്‍ണമാക്കികൊണ്ടാണ് ആഭ്യന്തര അന്വേഷണം ബഹിഷ്‌കരിക്കാനുള്ള സുപ്രീംകോടതി മുന്‍ ജീവനക്കാരിയുടെ തീരുമാനം. ജസ്റ്റിസ് എസ്.എ ബോബ്ഡെ അധ്യക്ഷനായ മൂന്നംഗ സമിതിക്ക് മുന്‍പാകെ മൂന്നു ദിവസം ഹാജരായ ശേഷമാണ് അന്വേഷണത്തില്‍ നിന്ന് പിന്മാറുന്നതായി യുവതി അറിയിച്ചത്.

ഒരു ചെവിക്ക് കേള്‍വി കുറവും, മൂന്ന് ജഡ്ജിമാര്‍ക്ക് മുന്നില്‍ ഹാജരാകുന്നതില്‍ സമ്മര്‍ദവും നേരിടുന്ന തനിക്ക് അഭിഭാഷകയെ ഹാജരാക്കാന്‍ ഉള്ള അവകാശം നിഷേധിച്ചുവെന്ന് യുവതി ആരോപിച്ചിരുന്നു. നടപടികള്‍ വീഡിയോയില്‍ പകര്‍ത്തിയില്ല. രണ്ടു ദിവസത്തെ തന്റെ മൊഴി രേഖപ്പെടുത്തിയത്തിന്റെ പകര്‍പ്പ് അനുവദിച്ചില്ല. അനൗപചാരിക അന്വേഷണമാണ് നടക്കുന്നതെന്ന് അറിയിച്ചില്ല. രണ്ടു മൊബൈല്‍ നമ്പറുകളിലെ കോള്‍ റെക്കോര്‍ഡ് പരിശോധിക്കണമെന്ന ആവശ്യവും തഴഞ്ഞു. ജീവന് ഭീഷണി ഉണ്ടെന്നും യുവതി അറിയിച്ചിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular