ദേശീയപാത സ്ഥലമേറ്റെടുപ്പ് നിര്‍ത്തി വയ്ക്കണമെന്ന് കേന്ദ്രം; പറ്റില്ലെന്ന് കേരളം

തിരുവനന്തപുരം: സംസ്ഥാനത്തെ ദേശീയ പാത വികസനത്തിനായുള്ള സ്ഥലമെടുപ്പ് നിര്‍ത്തി വെക്കണമെന്ന കേന്ദ്ര ഉത്തരവ് തിരുത്തണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് കത്തയച്ചു. പൊതുമരാമത്ത് മന്ത്രി ജി സുധാകരനാണ് കേന്ദ്ര സര്‍ക്കാരിന് കത്തയച്ചത്.

ദേശീയ പാത വികസനത്തിനായി കാസര്‍ഗോഡ് ഒഴികെയുള്ള ജില്ലകളിലെ സ്ഥലം ഏറ്റെടുപ്പ് നിര്‍ത്തിവെക്കണമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം. കാസര്‍കോട് ഒഴികെയുള്ള ജില്ലകളെ ദേശീയ പാത വികസനത്തിന്റെ രണ്ടാം മുന്‍ഗണന പട്ടികയിലേക്ക് മാറ്റിയിതിന് ശേഷമാണ് സംസ്ഥാന സര്‍ക്കാരിന് കേന്ദ്രം ഇത്തരമൊരു നിര്‍ദേശം നല്‍കിയത്.

എന്നാല്‍ പല ജില്ലകളിലെയും സ്ഥലം ഏറ്റെടുപ്പ് പൂര്‍ത്തിയായി വരികയാണെന്നും ഈ ഘട്ടത്തില്‍ സ്ഥലം ഏറ്റെടുപ്പ് നിര്‍ത്തിവെക്കാന്‍ കഴിയില്ലെന്നും മന്ത്രി കത്തില്‍ വ്യക്തമാക്കുന്നുണ്ട്. കേരളത്തെ ഒന്നാം മുന്‍ഗണനാ പട്ടികയിലേക്ക് മാറ്റണമെന്നും സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര ഗതാഗത മന്ത്രിക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടു.

കണ്ണൂര്‍, കോഴിക്കോട്, തുടങ്ങിയ ജില്ലകളില്‍ സ്ഥലം ഏറ്റെടുപ്പ് 80 ശതമാനത്തോളം പൂര്‍ത്തിയാക്കിയിട്ടുണ്ട്. തെക്കന്‍ ജില്ലകളിലും ഏതാണ്ട് 50 ശതമാനത്തോളം സ്ഥലം ഏറ്റെടുപ്പ് പൂര്‍ത്തിയാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ട്. കണ്ണൂരിലും കാസര്‍കോട്ടും സര്‍ക്കാരിന് സ്ഥലം നല്‍കിയവര്‍ക്കുള്ള നഷ്ടപരിഹാരത്തുക നല്‍കാനുള്ള നടപടികളും തുടങ്ങിക്കഴിഞ്ഞു. എന്നാല്‍ കേരളത്തെ രണ്ടാം മുന്‍ഗണനാ പട്ടികയിലേക്ക് മാറ്റിയതോടെ സ്ഥലം ഏറ്റെടുപ്പിന് ശേഷവും സംസ്ഥാനത്തെ ദേശീയ പാത വികസനം നീണ്ടുപോകുമോ എന്ന ആശങ്കയിലാണ് സര്‍ക്കാര്‍.

വലിയ പ്രതിസന്ധികളും പ്രാദേശിക പ്രതിഷേധങ്ങളും മറികടന്നാണ് സംസ്ഥാന സര്‍ക്കാര്‍ കീഴാറ്റൂരിലേതടക്കം നിരവധി പ്രദേശങ്ങളിലെ സ്ഥലം ഏറ്റെടുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കിവരുന്നത്. എന്നാല്‍ ഈ സാഹചര്യത്തില്‍ സ്ഥലം ഏറ്റെടുപ്പ് പൂര്‍ണമായി നിര്‍ത്തിവെക്കണമെന്ന കേന്ദ്ര ഉത്തരവ് ഒരു കാരണവശാലും നടപ്പാക്കാനാവില്ലെന്ന നിലപാടിലാണ് സംസ്ഥാന സര്‍ക്കാര്‍.

പ്രത്യേകമായി ഒരു കാരണവും വ്യക്തമാക്കാതെയാണ് കേരളത്തെ ദേശീയ പാത വികസനത്തിന്റെ രണ്ടാം മുന്‍ഗണന പട്ടികയിലേക്ക് മാറ്റിയത്. നേരെത്തെ സ്ഥലം ഏറ്റെടുപ്പിനുള്ള തുക സംബന്ധിച്ച് ദേശീയ പതാ വികസന അതോറിറ്റിയും സംസ്ഥാന സര്‍ക്കാരും തമ്മില്‍ കടുത്ത തര്‍ക്കം നിലനിന്നിരുന്നു.

വിഷയത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിയെയും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയെയും മുഖ്യമന്ത്രിയുടെ ഓഫീസ് സമീപിക്കും.കേന്ദ്ര സര്‍ക്കാരിന്റെ രാഷ്ട്രീയ പകപോക്കലാണ് നടപടിക്ക് പിന്നിലെന്നും ആരോപണമുണ്ട്. കേരളത്തെയും കര്‍ണാടകയെയും മാത്രമായി രണ്ടാം മുനഗണനാ പട്ടികയിലേക്ക് മാറ്റിയതാണ് ഇത്തരമൊരു ആരോപണത്തിന്റെ അടിസ്ഥാനം.

സംസ്ഥാനത്തെ ദേശീയപാത വികസനം ഇടത് സര്‍ക്കാരിന്റെ കാലത്ത് തന്നെ പൂര്‍ത്തിയാക്കാനുള്ള നീക്കം ബിജെപി സര്‍ക്കാര്‍ അട്ടിമറിക്കുകയാണെന്ന് മന്ത്രി ജി സുധാകരന്‍ നേരെത്തെ ആരോപിച്ചിരുന്നു. പദ്ധതി കേന്ദ്ര സര്‍ക്കാര്‍ അനന്തമായി നീട്ടിക്കൊണ്ടുപോവുകയാണെന്നും ഇതിന് പിന്നില്‍ രാഷ്ട്രീയ അജണ്ടയുണ്ടെന്നും ജി സുധാകരന്‍ പറഞ്ഞിരുന്നു. ദേശീയ പാത വികസനത്തിന്റെ രണ്ടാം മുന്‍ഗണന പട്ടികയിലേക്ക് മാറിയതോടെ ദേശീയ പാതാ വികസനം ഇനിയും നീണ്ടുപോകുമെന്ന ആശങ്കയിലാണ് സംസ്ഥാനം.

Similar Articles

Comments

Advertismentspot_img

Most Popular