ചുഴലിക്കാറ്റ് തമിഴ്‌നാട് തീരത്തേക്ക്; കേരളത്തില്‍ വ്യാപക മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം ചുഴലിക്കാറ്റായി തമിഴ്‌നാട് തീരമടുക്കുന്നു. അതിനാല്‍ കേരളത്തില്‍ വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

ഞായറാഴ്ചയും തിങ്കളാഴ്ചയും കേരളത്തില്‍ മണിക്കൂറില്‍ 40 മുതല്‍ 50 വരെ കിലോമീറ്റര്‍വേഗത്തില്‍ കാറ്റുവീശാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാനിരീക്ഷണകേന്ദ്രം അറിയിച്ചു. അതിനാല്‍ രണ്ടുദിവസങ്ങളില്‍ സംസ്ഥാനത്തെ എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് നല്‍കിയിട്ടുണ്ട്.

കേരളത്തില്‍ ചിലയിടങ്ങളില്‍ 29, 30 തീയതികളില്‍ ശക്തമായ മഴയുണ്ടായേക്കും. എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, വയനാട് ജില്ലകളില്‍ 29-ന് ശക്തമായ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പുള്ളത്. ഈ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. 30-ന് കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നിവിടങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, പത്തനംതിട്ട, വയനാട്, കോഴിക്കോട്, പാലക്കാട്, കണ്ണൂര്‍ ജില്ലകളില്‍ ഉരുള്‍പൊട്ടല്‍ സാധ്യതയുള്ളതിനാല്‍ രാത്രി ഏഴുമണിമുതല്‍ രാവിലെ ഏഴുമണിവരെ മലയോരമേഖലയിലേക്കുള്ള യാത്ര പരമാവധി ഒഴിവാക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അഭ്യര്‍ഥിച്ചു.

ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ഭൂമധ്യരേഖാപ്രദേശത്തിന്റെ കിഴക്കും അതിനോടുചേര്‍ന്നുള്ള തെക്കന്‍ ബംഗാള്‍ഉള്‍ക്കടലിന്റെ മധ്യഭാഗത്തും തെക്കുകിഴക്കന്‍ ബംഗാള്‍ഉള്‍ക്കടലിലും കേരളതീരത്തും മീന്‍പിടിക്കാന്‍ പോകരുതെന്ന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ആഴക്കടലില്‍ മീന്‍പിടിക്കാന്‍ പോകുന്നവര്‍ ഞായറാഴ്ചയ്ക്കു മുന്‍പ് തിരിച്ചെത്തണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നേരത്തേതന്നെ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular