വിവാഹ നിശ്ചയം കഴിഞ്ഞ് മടങ്ങവേ വാഹനാപകടം; വരന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ മരിച്ചു; രാത്രി 12 മണിയോടെ അപകടത്തില്‍പെട്ടത് തിരുവനന്തപുരത്തുനിന്ന് കണ്ണൂരിലേക്ക് പോയ വാഹനം

ആലപ്പുഴ: ദേശീയ പാതയില്‍ ആലപ്പുഴ കണിച്ചുകുളങ്ങരയില്‍ കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ഫാസ്റ്റ് ബസും വിവാഹ നിശ്ചയത്തിന് പോയി മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ചിരുന്ന ടെമ്പോ ട്രാവലറും കൂട്ടിയിടിച്ച് പ്രതിശ്രുതവരന്‍ ഉള്‍പ്പടെ മൂന്ന് പേര്‍ മരിച്ചു.

കണ്ണൂര്‍ ഇരിട്ടി സ്വദേശിയായ പ്രതിശ്രുതവരന്‍ വിനീഷ് (25), വിനീഷിന്റെ അമ്മയുടെ സഹോദരി പ്രസന്ന (55) പ്രസന്നയുടെ സഹോദരിയുടെ മകളുടെ ഭര്‍ത്താവ് ഉദയകത്ത് തെക്കേതില്‍ വീട്ടില്‍ വിജയകുമാര്‍ (38), എന്നിവരാണ് മരിച്ചത്. പൂവാറില്‍ വിനീഷിന്റെ വിവാഹ നിശ്ചയം കഴിഞ്ഞ് മങ്ങുകയായിരുന്നു ടെമ്പോ ട്രാവലറിലുള്ള സംഘം. മൂന്നു കുട്ടികളടക്കം 11 പേര്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച രാത്രി 12 മണിയോടെ കണിച്ചുകുളങ്ങര ജങ്ഷനില്‍ കാണിക്കവഞ്ചിക്ക് മുന്നിലാണ് അപകടം.

വിവാഹ നിശ്ചയം കഴിഞ്ഞ് തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്ക് പോകുകയായിരുന്ന ടെമ്പോ ട്രാവലറും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന സൂപ്പര്‍ഫാസ്റ്റുമായിട്ടാണ് ഇടിച്ചത്. മുന്നില്‍പോയ ഒരു വാഹനത്തെ മറികടന്ന വാന്‍ കെ.എസ്.ആര്‍.ടി.സി ബസ് വരുന്നത് കണ്ട് റോഡിന്റെ വലത് വശത്തേക്ക് വെട്ടിക്കുകയായിരുന്നു. വാനിന്റെ പിന്നില്‍ ഇടത് ഭാഗത്താണ് ബസ് ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ട്രാവലര്‍ തകര്‍ന്നു.

പരിക്കേറ്റവരെ മാരാരിക്കുളം പോലീസും നാട്ടുകാരും ചേര്‍ന്ന് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തില്‍ പൊട്ടിയടര്‍ന്ന് ഒരുവശത്തേക്ക് മറിഞ്ഞ ടെമ്പോ ട്രാവലറില്‍നിന്ന് വളരെ കഷ്ടപ്പെട്ടാണ് ആളുകളെ പുറത്തെത്തിച്ചത്.

ഓടിക്കൂടിയ നാട്ടുകാരും പിന്നാലെ വാഹനങ്ങളിലെത്തിയവരുംകൂടി ചേര്‍ന്നാണ് വാനിന്റെ ഭാഗങ്ങള്‍ പൊളിച്ച് എല്ലാവരെയും പുറത്തെടുത്തത്. മൂന്നുപേര്‍ സംഭവസ്ഥത്തുതന്നെ മരിച്ചിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular