കല്ലട ബസ്സിലെ അക്രമത്തിനെതിരേ വ്യാപക പ്രതിഷേധം; ബസ് കസ്റ്റഡിയിലെടുക്കും; കേസെടുത്തത് മൂന്നുപേര്‍ക്കെതിരെ

കൊച്ചി: കല്ലട ബസിലെ യാത്രക്കാരെ വഴിമധ്യേ മര്‍ദ്ദിച്ച് ഇറക്കി വിട്ട സംഭവത്തില്‍ വ്യാപക പ്രതിഷേധം. സംഭവം നടന്ന ബസ് ഉടനെ സ്റ്റേഷനിലെത്തിക്കാന്‍ കൊച്ചി മരട് പൊലീസ് കല്ലട കമ്പനിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ന് ഉച്ചയോടെ ഈ ബസ് മരട് സ്റ്റേഷനിലെത്തും എന്ന് മരട് പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. സംഭവം നടന്നപ്പോള്‍ ബസ് സ്റ്റേഷനിലെത്തിക്കാന്‍ പൊലീസ് ആലോചിച്ചിരുന്നുവെങ്കിലും ബസില്‍ ദീര്‍ഘദൂരയാത്രക്കാരുള്ളതിനാല്‍ യാത്ര തുടരാന്‍ അനുവദിക്കുകയായിരുന്നു. ഇന്ന് രാവിലെ തിരുവനന്തപുരത്ത് എത്തിയ ബസ് ഉച്ചയോടെ മരട് സ്റ്റേഷനിലെത്തിക്കാം എന്ന് ജീവനക്കാര്‍ പൊലീസിനെ അറിയിച്ചതായാണ് വിവരം.

യാത്രക്കാരെ മര്‍ദ്ദിച്ചതുമായി ബന്ധപ്പെട്ട് പൊലീസില്‍ പരാതി നല്‍കിയ അജയ് ഘോഷിനോട് മൊഴിയെടുക്കാന്‍ വേണ്ടി സ്റ്റേഷനില്‍ ഹാജരാവാന്‍ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സുരേഷ് കല്ലട ബസ് ജീവനക്കാരായ മൂന്ന് പേര്‍ക്ക് എതിരെയാണ് മരട് പൊലീസ് കേസെടുത്തത്. പ്രതികളുടെ പേര് വിവരങ്ങള്‍ ലഭിച്ചിട്ടില്ല. കണ്ടാലറിയാവുന്ന മൂന്ന് പേര്‍ക്ക് എതിരെയാണ് കേസെടുത്തിരിക്കുന്നതെന്ന് മരട് പൊലീസ് അറിയിച്ചു.

തിരുവനന്തപുരത്ത് നിന്ന് ബെംഗളൂരൂവിലേക്ക് പുറപ്പെട്ട സ്വകാര്യ ബസില്‍ ഇന്നലെ അര്‍ധരാത്രിയിലാണ് അക്രമം നടന്നത്. ജേക്കബ് ഫിലിപ്പ് എന്ന യാത്രക്കാരന്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റുചെയ്ത ദൃശ്യങ്ങളിലൂടെയാണ് അതിക്രമം പുറത്തായത്. ഇന്നലെ രാത്രി ഹരിപ്പാട് പിന്നിട്ട ബസ് തകരാറായി വഴിയില്‍ കിടന്നിരുന്നു. ദീര്‍ഘനേരം കഴിഞ്ഞിട്ടും ഇത് സംബന്ധിച്ച് യാത്രക്കാര്‍ക്ക് ബസ് ജീവനക്കാര്‍ യാതൊരു മറുപടിയും നല്‍കിയില്ലെന്നാണ് ജേക്കബ് ഫിലിപ്പിന്റെ ഫെയ്‌സ്ബുക് പോസ്റ്റില്‍ പറയുന്നത്.

യാത്രക്കാരായ രണ്ട് യുവാക്കള്‍ ഇത് സംബന്ധിച്ച് തര്‍ക്കിച്ചതായിരുന്നു തുടക്കം. ബസ് പിന്നീട് വൈറ്റിലയിലെത്തിയപ്പോള്‍ കൂടുതല്‍ ബസ് ജീവനക്കാര്‍ ബസിലേക്ക് ഇരച്ച് കയറുകയും യുവാക്കളെ മര്‍ദ്ദിക്കുകയുമായിരുന്നു. ജേക്കബ് ഫിലിപ്പ് തന്റെ ഫോണില്‍ ഈ വീഡിയോ ദൃശ്യം പകര്‍ത്തുകയും പിന്നീട് ഫെയ്‌സ്ബുക്കില്‍ പങ്കുവയ്ക്കുകയുമായിരുന്നു. സംഭവത്തെ കുറിച്ച് ദീര്‍ഘമായൊരു കുറിപ്പും അദ്ദേഹം എഴുതിയിരുന്നു.

വൈറ്റിലയില്‍ വച്ച് മര്‍ദ്ദിച്ചവശരാക്കിയ ശേഷം യുവാക്കളെയും അജയ് ഘോഷ് എന്ന മറ്റൊരാളെയും ഇവര്‍ ഇറക്കിവിട്ടു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ മരട് പൊലീസ് എസ്‌ഐ വിനോദ് ഇവരോട് ആശുപത്രിയില്‍ പോകാന്‍ ആവശ്യപ്പെട്ടു. ‘മൂന്ന് പേരെയും ഒരു ഓട്ടോറിക്ഷയില്‍ കയറ്റി തൃപ്പൂണിത്തുറ ആശുപത്രിയിലേക്ക് വിട്ടതാണ്. എന്നാല്‍ അവര്‍ അങ്ങോട്ടേക്ക് പോയില്ല. മര്‍ദ്ദനമേറ്റത് പാലക്കാട് സ്വദേശിക്കും വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശിക്കുമാണ്. ഇരുവരും ഈറോഡ് പഠിക്കുന്ന വിദ്യാര്‍ത്ഥികളാണ്. തിരുവനന്തപുരത്ത് സുഹൃത്തിന്റെ വീട്ടില്‍ പോയ ശേഷം തിരികെ പോവുകയായിരുന്നു. ഇവര്‍ക്കൊപ്പം തൃശ്ശൂരിലേക്ക് പോവുകയായിരുന്ന അജയ് ഘോഷ് എന്നൊരാളും ഉണ്ടായിരുന്നു. ഇദ്ദേഹം നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മൂന്ന് സുരേഷ് കല്ലട ബസ് ജീവനക്കാര്‍ക്ക് എതിരെ കേസെടുത്തിട്ടുണ്ട്,’ എസ്‌ഐ വിനോ
ദ് പറഞ്ഞു.

അതേസമയം യുവാക്കളാണ് ആദ്യം പ്രശ്‌നം ഉണ്ടാക്കിയതെന്നാണ് സുരേഷ് കല്ലട ബസ് ജീവനക്കാരുടെ പ്രതികരണം. യുവാക്കള്‍ മദ്യപിച്ചിരുന്നതായി സംശയിക്കുന്നുവെന്ന് സുരേഷ് കല്ലട ബസിന്റെ തിരുവനന്തപുരത്തെ മാനേജര്‍ പ്രതികരിച്ചു. ‘ഞങ്ങളുടെ ക്ലീനറെ ഹരിപ്പാട് വച്ച് അവര്‍ അടിച്ച് മൂക്കില്‍ നിന്നും വായില്‍ നിന്നും ചോര വരുത്തി. അദ്ദേഹത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. എന്തിനാണ് മര്‍ദ്ദിച്ചതെന്ന് ചോദിക്കാനാണ് വൈറ്റിലയില്‍ നിന്ന് കൂടുതല്‍ ജീവനക്കാര്‍ ബസില്‍ കയറിയത്,’ അദ്ദേഹം പറഞ്ഞു. എന്നാല്‍ ഏത് ആശുപത്രിയിലാണ് ക്ലീനറെ പ്രവേശിപ്പിച്ചതെന്ന് വ്യക്തമായി അറിയില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

കല്ലട ബസ്സില്‍ ജീവനക്കാരുടെ ഗുണ്ടായിസം; യാത്രക്കാരെ മര്‍ദ്ദിച്ച് ഇറക്കിവിട്ടു

Similar Articles

Comments

Advertismentspot_img

Most Popular