തിരുവനന്തപുരത്തും പാലക്കാട്ടും കോണ്‍ഗ്രസ്, സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

തിരുവനന്തപുരം / പാലക്കാട്: കൊട്ടിക്കലാശത്തിന് പിന്നാലെ രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മില്‍ പലയിടങ്ങളിലും നടന്ന സംഘര്‍ഷം തുടരുന്നു. തിരുവനന്തപുരത്തും പാലക്കാട്ടും സംഘര്‍ഷത്തെ തുടര്‍ന്ന് പ്രവര്‍ത്തകര്‍ക്ക് വേട്ടേറ്റു. തിരുവനന്തപുരത്ത് രണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. ആറ്റിങ്ങല്‍ മംഗലപുരത്തെ വേങ്ങോട് ആണ് സംഭവം നടന്നത്. വീട്ടില്‍ കയറിയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ അക്രമികള്‍ വെട്ടിയത്. കൊട്ടിക്കലാശം കഴിഞ്ഞ് മടങ്ങിയ സിപിഎം, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിലാണ് ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകന് വെട്ടേറ്റത്.

മംഗലപുരം പഞ്ചായത്തംഗം അജയ രാജ്, സിയാദ് എന്നിവര്‍ക്കാണ് വെട്ടേറ്റത്. അജയ രാജിന്റെ വീട്ടില്‍ കയറിയാണ് അക്രമികള്‍ വെട്ടിയത്. അജയ രാജിനെ ആറ്റിങ്ങലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോണ്‍ഗ്രസുകാരുടെ അടിയേറ്റ് പരിക്കേറ്റ ഒരു സിപിഎം പ്രവര്‍ത്തകനും ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പരിക്കേറ്റ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആറ്റിങ്ങലിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥി അടൂര്‍ പ്രകാശ് സന്ദര്‍ശിച്ചു.

പാലക്കാട്ട് രണ്ടിടങ്ങളിലായി കോണ്‍ഗ്രസ്, സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. പാലക്കാട് മുതലമട അംബേദ്കര്‍ കോളനിയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശിവരാജനും ഗോവിന്ദാപുരത്ത് സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് ജയ്‌ലാവ്ദീനുമാണ് വെട്ടേറ്റത്. ശിവരാജനെ കൂടാതെ മറ്റ് മൂന്ന് പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. കിട്ടുചാമി, വിജയ്, സുരേഷ് എന്നിവര്‍ക്കാണ് അക്രമത്തില്‍ പരിക്കേറ്റത്. ശിവരാജന്റെ നില ഗുരുതരമാണ്. സംഭവത്തിന് പിന്നില്‍ സിപിഎം ആണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

അതേസമയം തലക്ക് വെട്ടേറ്റ ജയ്‌ലാവ്ദീനെ പാലക്കാട് നിന്ന് തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ആക്രമണമേറ്റ നേതാവിനെ ആംബുലന്‍സില്‍ കയറ്റാന്‍ പോലും കഴിയാത്ത അവസ്ഥയായിരുന്നു ഗോവിന്ദാപുരത്തെന്ന് സിപിഎം പ്രവര്‍ത്തകര്‍ പറഞ്ഞു. കൊട്ടിക്കലാശത്തിന് ശേഷം വ്യാപകമായ അക്രമമാണ് പാലക്കാടിന്റെ വിവിധ മേഖലകളില്‍ പോലും നടന്നത്.

ആലത്തൂരില്‍ കൊട്ടിക്കലാശം നടന്ന വേദിയില്‍ തന്നെ രമ്യ ഹരിദാസിന് നേരെ ആക്രമണമുണ്ടായത്. സിപിഎമ്മിന് നേരെ തിരിച്ചും കല്ലേറുണ്ടായി. ആലത്തൂര്‍ എംഎല്‍എ പ്രസേനന്‍ ആശുപത്രിയിലാണ്. ഇതിന് പിന്നാലെയാണ് മുതലമടയില്‍ സംഘര്‍ഷമുണ്ടായത്. ഇതേ സമയത്തു തന്നെയാണ് ഗോവിന്ദാപുരത്തും അക്രമസംഭവമുണ്ടായത്. ആലത്തൂരും പാലക്കാടും സ്ഥിതി ശാന്തമായെങ്കിലും കനത്ത പൊലീസ് സുരക്ഷയും ജാഗ്രതയും തുടരുകയാണ്.

Similar Articles

Comments

Advertismentspot_img

Most Popular