പാക്കിസ്ഥാനെതിരേ ആണവ അന്തര്‍വാഹിനികള്‍ ഉള്‍പ്പെടെ ഇന്ത്യ വിന്യസിച്ചിരുന്നു

ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യ- പാക് ബന്ധം സംഘര്‍ഷാവസ്ഥയിലേക്ക് നീങ്ങിയപ്പോള്‍ ആണവ അന്തര്‍വാഹിനികള്‍ ഉള്‍പ്പെടെ ഇന്ത്യ വിന്യസിച്ചിരുന്നതായി റിപ്പോര്‍ട്ട്. ആണവ അന്തര്‍വാഹനികളും വിമാനവാഹിനി കപ്പലായ ഐ.എന്‍.എസ് വിക്രമാദിത്യയും അടക്കമുള്ളവ ഇന്ത്യ അറബിക്കടലില്‍ വിന്യസിച്ചിരുന്നു. പാകിസ്താന്റെ ഭാഗത്തുനിന്ന് ഉണ്ടാകാനിടയുള്ള ഏത് നിക്കത്തെയും പ്രതിരോധിക്കാനാണ് ഇന്ത്യ ദ്രുതഗതിയില്‍ പടക്കപ്പലുകള്‍ അടക്കമുള്ളവയെ വിന്യസിച്ചതെന്ന് നാവികസേന വൃത്തങ്ങള്‍ അറിയിച്ചു. ട്രോപെക്‌സ് 19 നാവികാഭ്യാസ പ്രകടനത്തില്‍ പങ്കെടുത്ത വിമാന വാഹിനി കപ്പലിനെയും ആണവ അന്തര്‍വാഹിനികളെയും മറ്റ് നിരവധി യുദ്ധക്കപ്പലുകളെയും വിമാനങ്ങളെയുമാണ് അതിവേഗം അറബിക്കടലില്‍ വിന്യസിച്ചത്.

പുല്‍വാമയില്‍ ഭീകരാക്രമണം നടന്ന സമയത്ത് വലിയ അഭ്യാസ പ്രകടനത്തില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു നാവികസേന. 60 യുദ്ധക്കപ്പലുകളും കോസ്റ്റ് ഗാര്‍ഡിന്റെ 12 കപ്പലുകളും 60 വിമാനങ്ങളും ഉള്‍പ്പെട്ട അഭ്യാസ പ്രകടനത്തിലായിരുന്നു നാവികസേന ഏര്‍പ്പെട്ടിരുന്നത്. 40 ജവാന്മാര്‍ വീരമൃത്യു വരിക്കാനിടയായ ഭീകരാക്രമണം നടന്നതിന് പിന്നാലെ അഭ്യാസ പ്രകടനത്തില്‍ പങ്കെടുത്ത യുദ്ധക്കപ്പലുകളും വിമാനങ്ങളും അടക്കമുള്ളവ എന്തും നേരിടാന്‍ തയ്യാറായി അറബിക്കടലില്‍ നിലയുറപ്പിച്ചു.

ഐഎന്‍എസ് വിക്രമാദിത്യയ്ക്ക് പുറമെ ആണവ അന്തര്‍വാഹിനികളായ ഐഎന്‍എസ് അരിഹന്ത്, ഐഎന്‍എസ് ചക്ര എന്നിവ അടക്കമുള്ളവയാണ് അതീവ ജാഗ്രത പാലിച്ച് അറബിക്കടലില്‍ ഉണ്ടായിരുന്നത്. ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്താന്റെ ഖൈബര്‍ പഖ്തുണ്‍ഖ്വ പ്രവിശ്യയിലെ ബലാക്കോട്ടിലുള്ള ഭീകര താവളങ്ങള്‍ ലക്ഷ്യമാക്കി വ്യോമസേന ആക്രമണം നടത്തിയിരുന്നു. ഈ സമയത്തുതന്നെയാണ് നാവികസേനയും സര്‍വസജ്ജമായി അറബിക്കടലില്‍ നിലയുറപ്പിച്ചത്. ട്രോപെക്‌സ് നാവികാഭ്യാസ പ്രകടനത്തെപ്പറ്റിയും തുടര്‍ന്ന് നടത്തിയ നീക്കങ്ങളെപ്പറ്റിയും ഉന്നത ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്താന്‍ നാവികസേനാ മേധാവി അഡ്മിറല്‍ സുനില്‍ ലാംബ തിങ്കളാഴ്ച കൊച്ചിയിലെത്തുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു.

Similar Articles

Comments

Advertismentspot_img

Most Popular