സെവാഗ് സ്ഥാനാര്‍ഥിയാകില്ല; ബിജെപിയുടെ ക്ഷണം നിരസിച്ചു

ന്യൂഡല്‍ഹി: ലോകസഭാ തിരഞ്ഞെടുപ്പില്‍ ഡല്‍ഹിയില്‍ നിന്ന് മത്സരിക്കാനുള്ള ബിജെപിയുടെ ക്ഷണം മുന്‍ ക്രിക്കറ്റ് താരം വീരേന്ദര്‍ സേവാഗ് നിരസിച്ചു. നിലവില്‍ ബിജെപിയുടെ പര്‍വേശ് വര്‍മ പ്രതിനിധീകരിക്കുന്ന വെസ്റ്റ് ഡല്‍ഹി സീറ്റില്‍ സെവാഗിനെ സ്ഥാനാര്‍ഥിയാക്കാമെന്ന വാഗ്ദാനമാണ് ബിജെപി മുന്നോട്ടുവച്ചത്.

എന്നാല്‍ വ്യക്തിപരമായ കാരണങ്ങളാല്‍ മത്സരിക്കാനില്ലെന്ന് സേവാഗ് അറിയിച്ചതായി ബിജെപി വക്താവ് വ്യക്തമാക്കി. ഹരിയാനയിലെ റോത്തക്കില്‍ ബിജെപി സ്ഥാനാര്‍ഥിയായി സേവാഗ് മത്സരിച്ചേക്കുമെന്ന് ഫെബ്രുവരിയില്‍ അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ രാഷ്ട്രീയത്തിലോ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിലോ താല്‍പര്യമില്ലെന്ന് സേവാഗ് ട്വിറ്റ് ചെയ്തിരുന്നു. ‘അഭ്യൂഹങ്ങള്‍ക്ക് മാറ്റമുണ്ടാകാം, എന്നാല്‍ ചില കാര്യങ്ങള്‍ ഒരിക്കലും മാറില്ല. 2014 ലെ പോലെ ഇപ്പോഴും ചില വാര്‍ത്തകള്‍ വരുന്നുണ്ട്. പക്ഷെ അന്നത്തെ പോലെ തന്നെ ഇപ്പോഴും ഇക്കാര്യത്തില്‍ താല്‍പര്യമില്ല’. സേവാഗ് കുറിച്ചു.

സമ്പര്‍ക്ക് ഫോര്‍ സമര്‍ഥന്റെ ഭാഗമായി കഴിഞ്ഞ കൊല്ലം ജൂലൈയില്‍ കേന്ദ്രമന്ത്രി രാജ്യവര്‍ധന്‍ രാത്തോഡും പാര്‍ട്ടിയുടെ ഡല്‍ഹി അധ്യക്ഷന്‍ മനോജ് തിവാരിയും സേവാഗിനെ സന്ദര്‍ശിച്ചിരുന്നു. ഇത് സേവാഗിന്റെ ബിജെപി പ്രവേശനത്തെ കുറിച്ച് അഭ്യൂഹങ്ങള്‍ക്കിടയാക്കി. എന്നാല്‍ പരസ്യപ്രതികരണത്തിലൂടെ സേവാഗ് അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടിരിക്കുകയാണ്.

എന്നാല്‍ ഡിസംബറില്‍ വിരമിച്ച ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍ ബിജെപി സീറ്റില്‍ ലോകസഭയിലേക്ക് മത്സരിക്കുമെന്ന് വാര്‍ത്തകളുണ്ട്. ഗംഭീര്‍ ഇക്കാര്യം ഗൗരവമായി പരിഗണിക്കുന്നുണ്ടെന്നാണ് പാര്‍ട്ടിവൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഗംഭീറിന്റെ വിരമിക്കലിനെ തുടര്‍ന്ന് ക്രിക്കറ്റില്‍ ഗംഭീര്‍ നല്‍കിയ സംഭാവനകള്‍ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി കത്തയയ്ക്കുകയും ചെയ്തിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular