മുഖ്യമന്ത്രി ബലാത്സംഗം ചെയ്‌തെന്ന പരാതിയുമായി സ്ത്രീ സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: അരുണാചല്‍പ്രദേശ് മുഖ്യമന്ത്രി പെമ ഖണ്ഡുവടക്കം നാലുപേര്‍ പത്തുവര്‍ഷംമുമ്പ് ബലാത്സംഗം ചെയ്തുവെന്ന കേസില്‍ പരാതിക്കാരി സുപ്രീംകോടതിയെ സമീപിച്ചു. ഡല്‍ഹി ഹൈക്കോടതിയെ സമീപിക്കാന്‍ അനുമതിതേടിയാണ് പരാതിക്കാരി സുപ്രീംകോടതിയിലെത്തിയത്. പ്രതികളുടെ പേരില്‍ കേസെടുക്കണമെന്ന പരാതി സ്വീകരിക്കാന്‍ പോലീസും ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റും വിസമ്മതിച്ചതിനെത്തുടര്‍ന്നാണ് സുപ്രീംകോടതിയെ സമീപിക്കുന്നതെന്ന് സ്ത്രീ പറഞ്ഞു.

പരാതിക്കാരിക്ക് 15 വയസ്സുള്ളപ്പോഴാണ് സംഭവം. ടെലിഫോണ്‍ ബൂത്തില്‍ ജോലി ചെയ്തിരുന്ന ഇവരെ സര്‍ക്കാര്‍ജോലി വാഗ്ദാനംചെയ്ത് ഫുര്‍മ ലാമ എന്നയാള്‍ ഒരു യോഗത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെവെച്ച് മയക്കുമരുന്ന് കലര്‍ത്തിയ പാനീയം നല്‍കിയശേഷം നാലുപേര്‍ ബലാത്സംഗംചെയ്‌തെന്നാണ് ആരോപണം. പിന്നീട് ബോധംവീണപ്പോള്‍ വിവരം പുറത്തുപറയരുതെന്ന് പറഞ്ഞ് മര്‍ദിക്കുകയും ഭീഷണിപ്പെടുത്തുകയുംചെയ്തു. പ്രതികള്‍ ആരാണെന്ന് പരാതിക്കാരിക്ക് അറിയുമായിരുന്നില്ല. പിന്നീട് 2012ല്‍ പത്രത്തില്‍ ചിത്രംകണ്ടപ്പോഴാണ് അന്ന് അരുണാചല്‍ ടൂറിസം മന്ത്രിയായിരുന്ന പെമ ഖണ്ഡുവിനെ തിരിച്ചറിഞ്ഞത്.

2015ല്‍ പരാതിയുമായി പോലീസിനെ സമീപിച്ചെങ്കിലും അവര്‍ സ്വീകരിച്ചില്ല. ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റും 2016ല്‍ അപേക്ഷ തള്ളി. ദേശീയ വനിതാ കമ്മിഷനെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല.

Similar Articles

Comments

Advertismentspot_img

Most Popular