യുഡിഎഫും കൈവിട്ടു; സീറ്റ് തര്‍ക്കത്തില്‍ ജോസഫ് ഒറ്റപ്പെടുന്നു..?

കോട്ടയം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാകാന്‍ കച്ചകെട്ടിയിറങ്ങിയ പി.ജെ. ജോസഫ് കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പില്‍ കൂടുതല്‍ ഒറ്റപ്പെടുന്നതായി റിപ്പോര്‍ട്ട്. നൂറിലേറെപ്പേര്‍ അംഗങ്ങളായ കേരളാ കോണ്‍ഗ്രസിന്റെ സ്റ്റിയറിംഗ് കമ്മിറ്റിയില്‍ 3 പേര്‍ മാത്രമാണ് പി ജെ ജോസഫിനുവേണ്ടി വാദിച്ചത് എന്നാണു പുറത്തു വരുന്ന റിപ്പോര്‍ട്ട്. 6 എം എല്‍ എമാരും ഒരു എം പിയുമുള്ള പാര്‍ലമെന്ററി പാര്‍ട്ടിയില്‍ ജോസഫിനെ പിന്തുണച്ചത് കേവലം മോന്‍സ് ജോസഫ് മാത്രമാണെന്നും, മണ്ഡലം ഭാരവാഹികളില്‍ കടുത്തുരുത്തി നിയോജക മണ്ഡലത്തില്‍ നിന്നുപോലും ജോസഫിന് ഭൂരിപക്ഷം ലഭിച്ചില്ല എന്നും നേതാക്കള്‍ പറയുന്നു.

ഇതോടെയാണ് യു ഡി എഫ് നേതൃത്വവും ജോസഫ് വിഭാഗത്തിനെ കൈവിട്ടത്. ഉമ്മന്‍ ചാണ്ടി കോട്ടയത്ത് മത്സരിക്കണം എന്നാണു ഇപ്പോള്‍ പി ജെ ജോസഫ് ആവശ്യപ്പെടുന്നത്. അതിനു ഉമ്മന്‍ ചാണ്ടി തയാറായാല്‍ കോട്ടയം സീറ്റിനായുള്ള അവകാശവാദം ഉപേക്ഷിക്കാം എന്നും ഉമ്മന്‍ ചാണ്ടിയെ പി ജെ ജോസഫ് ധരിപ്പിച്ചു. എന്നാല്‍ ഇതിനോടും ഉമ്മന്‍ ചാണ്ടി അനുകൂലമായി പ്രതികരിച്ചില്ല എന്ന് മാത്രമല്ല ജോസഫിനെ കൂടുതല്‍ പ്രോഹത്സാഹിപ്പിക്കാനും ഉമ്മന്‍ ചാണ്ടി ഉള്‍പ്പടെയുള്ള യു ഡി എഫ് നേതാക്കള്‍ തയാറായില്ല.

ഇതോടെ തികച്ചും ഒറ്റപ്പെട്ടിരിക്കുകയാണ് പി ജെ ജോസഫ്. പി ജെ ജോസഫിന്റെ സ്ഥാനാര്‍ഥിത്വത്തിന് വേണ്ടി രംഗത്ത് വന്നവര്‍ക്ക് പറയാനുള്ള ന്യായങ്ങള്‍ ദുര്‍ബലമാണെന്നതാണ് മാണിയുടെ ധൈര്യം. പി ജെ ജോസഫിന് പ്രായം 79 കഴിഞ്ഞു.കൂടാതെ പത്തിലേറെ തെരഞ്ഞെടുപ്പുകളിളിലും ഇതുവരെ മത്സരിച്ചു. നാല് പതിറ്റാണ്ടുകാലത്തോളം നിയമസഭാംഗം. നിലവില്‍ രണ്ടര വര്‍ഷം മുമ്പത്തെ നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയത്തിന് ശേഷം ഇനി എം എല്‍ എ പദവിയില്‍ രണ്ടര വര്‍ഷം കൂടി ബാക്കി. സാഹചര്യം ഇങ്ങനെയിരിക്കെ വീണ്ടും മറ്റു നേതാക്കളുടെ അവസരം തട്ടിയെടുക്കുന്നത് ശരിയല്ല എന്നാണു യു ഡി എഫ് നേതാക്കള്‍ ചര്‍ച്ചയില്‍ പി ജെ ജോസഫിനോട് പറഞ്ഞത് എന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍.

Similar Articles

Comments

Advertismentspot_img

Most Popular