ധോണി സ്‌റ്റൈല്‍ അനുകരിച്ച പന്തിന് പണി പാളി..!!! കൂകി വിളിച്ച് കാണികള്‍…!!!

മൊഹാലി: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ നടന്ന നാലാം ഏകദിനം യുവതാരം ഋഷഭ് പന്ത് ഒരുകാലത്തും മറക്കാനിടയില്ല..!!! വിക്കറ്റിനു പിന്നില്‍ വരുത്തിയ ചില പിഴവുകളാണ് മൊഹാലി ഏകദിനത്തില്‍ പന്തിനെ ‘വില്ലനാ’ ക്കിയത്. തകര്‍പ്പന്‍ സെഞ്ചുറിയുമായി ഓസീസ് ഇന്നിങ്‌സിന് നങ്കൂരമിട്ട പീറ്റര്‍ ഹാന്‍ഡ്‌സ്‌കോംബ്, തട്ടുപൊളിപ്പന്‍ ബാറ്റിങ്ങിലൂടെ ഓസീസിനെ വിജയതീരമണച്ച ആഷ്ടണ്‍ ടേണര്‍ എന്നിവര്‍ നല്‍കിയ രണ്ടു സുവര്‍ണാവസരങ്ങളാണ് വിക്കറ്റിനു പിന്നില്‍ പന്ത് പാഴാക്കിയത്. ബിസിസിഐയുടെ ലിസ്റ്റ് എ കരാറിലേക്കു പന്തിനു പ്രമോഷന്‍ ലഭിച്ചതിനു പിന്നാലെയാണ് ഈ സംഭവങ്ങളെല്ലാം.

പന്തിന് സംഭവിച്ചത് ഇതാണ്…

38.5 ഓവര്‍. ബോള്‍ ചെയ്യുന്നത് കുല്‍ദീപ് യാദവ്. സെഞ്ചുറി പൂര്‍ത്തിയാക്കി ഹാന്‍ഡ്‌സ്‌കോംബ് ക്രീസില്‍. ഹാന്‍ഡ്‌സ്‌കോംബ് കയറിക്കളിക്കാനുള്ള സാധ്യത മുന്‍കൂട്ടി കണ്ട യാദവ്, വേഗം കുറച്ച് പന്തെറിഞ്ഞു. പ്രതീക്ഷിച്ചതുപോലെ ഹാന്‍ഡ്‌സ്‌കോംബിനെ കബളിപ്പിച്ച പന്ത് പാഡില്‍ത്തട്ടി ഗതിമാറി പിന്നിലേക്ക്. ഹാന്‍ഡ്‌സ്‌കോംബ് ക്രീസിനു പുറത്തായിരുന്നെങ്കിലും പന്തിന് പന്ത് പിടിച്ചെടുക്കാനാകുന്നില്ല. ലളിതമായ അവസരമല്ലെങ്കിലും ഭേദപ്പെട്ട അവസരം തന്നെ ഇത്.

43.1 ഓവര്‍. തന്റെ ഒന്‍പതാം ഓവര്‍ ബോള്‍ ചെയ്യാനായി യുസ്!വേന്ദ്ര ചാഹലെത്തുന്നു. ഓസീസ് 43 ഓവറില്‍ അഞ്ചിന് 287 റണ്‍സ് എന്ന നിലയില്‍. വിജയത്തിലേക്കു വേണ്ടത് 42 പന്തില്‍ 72 റണ്‍സ്. 27 പന്തില്‍ 38 റണ്‍സുമായി ആഷ്ടണ്‍ ടേണര്‍ ക്രീസില്‍. ചാഹലിന്റെ പന്ത് കയറിക്കളിക്കാനുള്ള ശ്രമത്തില്‍ ടേണര്‍ കബളിപ്പിക്കപ്പെട്ടു. പന്ത് നേരെ കയ്യിലേക്കെത്തിയെങ്കിലും പന്തിന് പിടിച്ചെടുക്കാനാകുന്നില്ല. ടേണറിനെ പുറത്താക്കാനുള്ള സുവര്‍ണാവസരം നഷ്ടം.

3.3 ഓവര്‍. ഇക്കുറി ക്രീസില്‍ അലക്‌സ് കാരി. ചാഹലിന്റെ പന്ത് കാരിയുടെ കാലില്‍ത്തട്ടി പിന്നിലേക്ക്. പന്തെടുത്ത് തിരിഞ്ഞുനോക്കാതെ സ്റ്റംപിലേക്കിട്ട പന്തിന്റെ നീക്കം പാളി. ഓസ്‌ട്രേലിയ ഒരു റണ്‍ ഓടിയെടുത്തു.
അടുത്ത പന്തിലായിരുന്നു ‘ഡിആര്‍എസ്’ ഇന്ത്യയ്ക്കു മുന്നില്‍ വില്ലനായി സംഭവം. ചാഹലിന്റെ പന്ത് ആഷ്ടണ്‍ ടേണറിന്റെ ബാറ്റിലുരസി എന്ന് സിനിക്കോ മീറ്ററില്‍ കാണിച്ചെങ്കിലും അംപയര്‍ ഔട്ട് നല്‍കിയില്ല. മല്‍സര ശേഷം കോഹ്‌ലി ഇതില്‍ അതൃപ്തി പ്രകടിപ്പിച്ചു.

മഹേന്ദ്രസിങ് ധോണിയെന്ന ഇതിഹാസ താരം വിക്കറ്റിനു പിന്നില്‍ അര്‍ധാവസരങ്ങള്‍ പോലും മുതലെടുക്കുന്നത് കണ്ടു ശീലിച്ചതിനാലാകണം, കൂവലോടെയും ‘ധോണി, ധോണി’ വിളികളോടെയുമാണ് ഓരോ സ്റ്റംപിങ് അവസരങ്ങള്‍ പന്ത് പാഴാക്കുമ്പോഴും മൊഹാലിയിലെ സ്‌റ്റേഡിയം പ്രതികരിച്ചത്. ഇടയ്ക്ക് വിക്കറ്റിനു എതിരായി തിരിഞ്ഞുനില്‍ക്കെ കിട്ടിയ മറ്റൊരു അവസരം, ധോണി സ്‌റ്റൈലില്‍ വിക്കറ്റിലേക്കു നോക്കുക പോലും ചെയ്യാതെ വലിച്ചെറിഞ്ഞു നടത്തിയ പരീക്ഷണവും പാളി. ഈ പന്തില്‍ ഓസീസ് സിംഗിള്‍ നേടുകയും ചെയ്തു. ഈ വീഴ്ചയില്‍ ക്യാപ്റ്റന്‍ കോഹ്!ലിയുടെ മുഖത്തുണ്ടായ അനിഷ്ടം തൊട്ടുപിന്നാലെ ടിവി ക്യാമറകള്‍ ഒപ്പിയെടുക്കുകയും ചെയ്തു.

അതേസമയം, വിക്കറ്റ് കീപ്പിങ്ങിലെ ഇതിഹാസമായി ഇപ്പോള്‍ത്തന്നെ വിലയിരുത്തപ്പെടുന്ന ധോണിയുമായി പന്തിനെ താരതമ്യം ചെയ്ത് നടത്തുന്ന പരിഹാസങ്ങളെ വിമര്‍ശിച്ചും ഒരു വിഭാഗം ആരാധകര്‍ രംഗത്തെത്തിയിട്ടുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റിലെ ഭാവി താരങ്ങളിലൊരാളായി വാഴ്ത്തപ്പെടുന്ന പന്തിന്റെ കരിയര്‍ തന്നെ ഇത്തരം പരിഹാസങ്ങള്‍ നശിപ്പിക്കുമെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

Similar Articles

Comments

Advertismentspot_img

Most Popular