അഭിനന്ദനെ രാജ്യം അഭിമാനത്തോടെ വരവേറ്റു; കൈമാറുന്ന വീഡിയോ കാണാം….

വാഗാ: വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാനെ പാകിസ്ഥാന്‍ ഇന്ത്യക്ക് കൈമാറി. ഇന്ത്യന്‍ സൈന്യത്തിന് അഭിനന്ദനെ കൈമാറുന്ന ചടങ്ങ് പൂര്‍ത്തിയായി. വാഹനം അമൃത്സറിലേക്ക് നീങ്ങി. തുടര്‍ന്ന് ഡല്‍ഹിയില്‍ എത്തിക്കും. അല്‍പസമയം മുമ്പ് അഭിനന്ദന്റെ ഒരു വീഡിയോ ഡോണ്‍ ഉള്‍പ്പടെയുള്ള പാക് മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു.
പാക് റേഞ്ചര്‍മാരുടെ ഒപ്പമാണ് വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാന്‍ എത്തിയത്. കനത്ത സുരക്ഷാ സന്നാഹമാണ് അതിര്‍ത്തിയില്‍ ഒരുക്കിയിരിക്കുന്നത്. ഇന്ത്യന്‍ അതിര്‍ത്തിയില്‍ ബിഎസ്എഫ് വന്‍ സുരക്ഷാ സന്നാഹമാണ് ഒരുക്കുന്നത്. 9 മണിയോടെ അഭിനന്ദന്‍ പാക് അതിര്‍ത്തിയിലെത്തിയ ദൃശ്യങ്ങള്‍ പാക് മാധ്യമങ്ങള്‍ പുറത്തുവിട്ടു തുടങ്ങി.

റോയിറ്റേഴ്‌സ് ഉള്‍പ്പടെയുള്ള വാര്‍ത്താ ഏജന്‍സികളും ദൃശ്യങ്ങള്‍ നല്‍കിത്തുടങ്ങി. അഭിനന്ദനൊപ്പം പാക് റേഞ്ചര്‍മാരും പാക് വിദേശകാര്യമന്ത്രാലയത്തിലെ ഉന്നതഉദ്യോഗസ്ഥരും. അഭിനന്ദനെ ഇന്ത്യയിലേക്ക് കൈമാറാന്‍ നടപടികള്‍ തുടങ്ങി.

വ്യോമസേനയിലെയും വിദേശ, പ്രതിരോധമന്ത്രാലയങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥര്‍ അഭിനന്ദനെ നേരിട്ട് സ്വീകരിക്കാന്‍ എത്തി. എയര്‍ വൈസ് മാര്‍ഷല്‍മാരായ പ്രഭാകരനും ആര്‍ജികെ കപൂറും ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു.

പാക് അതിര്‍ത്തിയിലെ ഗേറ്റ് കടന്ന് ഇന്ത്യന്‍ ഗേറ്റിലേക്ക് അഭിനന്ദന്‍ വര്‍ദ്ധമാന്‍ നടന്നടുക്കുന്നു. ഊഷ്മളമായ വരവേല്‍പ്. തോളില്‍ കയ്യിട്ട് അഭിനന്ദനെ ബിഎസ്എഫ് ഉദ്യോഗസ്ഥര്‍ സ്വീകരിക്കുന്നു.

അഭിനന്ദന്റെ കൈമാറ്റത്തിനുള്ള നടപടിക്രമങ്ങള്‍ അസാധാരണമാം വണ്ണം വൈകുകയായിരുന്നു. രണ്ട് തവണ അഭിനന്ദനെ കൈമാറുന്ന സമയം പാക് സൈന്യം മാറ്റിയിരുന്നു. മറ്റൊരു രാജ്യത്തു നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയെത്തുന്ന യുദ്ധത്തടവുകാരനായതിനാല്‍ റെഡ് ക്രോസിന്റെ പ്രത്യേക സംഘം അഭിനന്ദനെ പരിശോധിച്ചിരുന്നു. പാകിസ്ഥാനില്‍ പെട്ട അഭിനന്ദനെ നാട്ടുകാര്‍ മര്‍ദ്ദിച്ചിരുന്നു. ഇതുള്‍പ്പടെ അഭിനന്ദന്റെ മുഖത്തും തോളിലും പരിക്കേറ്റിരുന്നു.

ദേശീയപതാകയുമേന്തി വന്‍ ജനാവലിയാണ് അഭിനന്ദനെ നേരിട്ട് സ്വീകരിക്കാന്‍ കാത്തു നില്‍ക്കുന്നത്. അഭിനന്ദന്റെ കുടുംബാംഗങ്ങളും അതിര്‍ത്തിയില്‍ കാത്തു നില്‍ക്കുകയാണ്. വൈകിട്ട് 5.20ഓടെ അഭിനന്ദനെ ഔദ്യോഗികമായി കൈമാറിയെന്ന് വിവരം പുറത്തുവന്നതോടെ ദേശീയ പതാക വീശിയും നൃത്തം ചവിട്ടിയും മുദ്രാവാക്യം വിളിച്ചും ജനക്കൂട്ടം ആഹ്‌ളാദത്തിലായിരുന്നു. രാജ്യമെമ്പാടും ആഘോഷങ്ങളും തുടങ്ങി.

Similar Articles

Comments

Advertismentspot_img

Most Popular