പാര്‍ട്ടിയില്‍നിന്ന് അകന്ന പ്രമുഖര്‍ വി.കെ ശ്രീകണ്ഠന്‍ നയിക്കുന്ന ജയ്‌ഹോയില്‍ അണിനിരക്കുന്നു; 51 സിപിഎം, ബിജെപി പ്രവര്‍ത്തകരും കോണ്‍ഗ്രസില്‍ ചേര്‍ന്നു

പാലക്കാട്: ഡിസിസി പ്രസിഡന്റ് വികെ ശ്രീകണ്ഠന്‍ നയിക്കുന്ന ജയ് ഹോ പദയാത്ര ജില്ലയില്‍ തരംഗമായി മാറിയിരിക്കുകയാണ്. പത്താം ദിവസത്തെ യാത്രയുടെ ഉദ്ഘാടന സമ്മേളനം പട്ടാമ്പി മുന്‍ എംഎല്‍എ സിപി മുഹമ്മദാണ് ഉദ്ഘാടനം ചെയ്തത്. കോണ്‍ഗ്രസുമായി അകന്ന് നില്‍ക്കുന്ന നിരവധി പ്രാദേശിക നേതാക്കളും പ്രവര്‍ത്തകരും ആവേശംപൂണ്ട് പദയാത്രയില്‍ പങ്കുചേരുന്നുണ്ട്. കഴിഞ്ഞ ദിവസം കുത്തന്നൂരില്‍ നിന്നും 51 സിപിഎം, ബിജെപി പ്രവര്‍ത്തകര്‍ പാര്‍ട്ടി വിട്ട് ജയ്‌ഹോ സ്വീകരണ വേദിയില്‍ വച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു.

അതേസമയം കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസുമായി അകന്ന് പാര്‍ട്ടി വേദികളില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്ന മുന്‍ ഡിസിസി അധ്യക്ഷന്‍ എവി ഗോപിനാഥ് വീണ്ടും കോണ്‍ഗ്രസ് വേദിയില്‍ എത്തിയതും നേതാക്കളില്‍ ആവേശമുയര്‍ത്തി. പദയാത്രയ്‌ക്കൊപ്പം 4 കി.മീറ്റര്‍ ദൂരം നടന്ന എവി ഗോപിനാഥ് പെരിങ്ങോട്ടുകുറിശിയില്‍ നടന്ന ജയ്‌ഹോയുടെ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയും ചെയ്തു.

പാര്‍ട്ടിയുടെ ത്രിവര്‍ണ്ണ പതാക പുതപ്പിച്ച് ശ്മശാനത്തില്‍ എരിഞ്ഞടങ്ങും വരെ താന്‍ കോണ്‍ഗ്രസായിരിക്കുമെന്ന ഗോപിനാഥിന്റെ പ്രസംഗം പ്രവര്‍ത്തകര്‍ ആവേശത്തോടെയാണ് സ്വീകരിച്ചത്. നൂറോളം പ്രവര്‍ത്തകരും ഗോപിനാഥിനൊപ്പം ജയ്‌ഹോയില്‍ പങ്കാളികളായി. കഴിഞ്ഞ തവണ നെന്മാറ നിയോജക മണ്ഡലത്തില്‍ യു ഡി എഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച ഗോപിനാഥിനെ തോല്‍പ്പിക്കാന്‍ പാര്‍ട്ടിയിലെ ഒരു വിഭാഗം ശ്രമം നടത്തിയെന്നായിരുന്നു അദ്ദേഹത്തിന്റെ ആക്ഷേപം. അതിനുശേഷം പാര്‍ട്ടിയുമായി അകന്ന ഗോപിനാഥ് ഇടക്കാലത്ത് സി പി എമ്മുമായി അടുക്കുന്നു എന്ന ആക്ഷേപം ശക്തമായിരുന്നു.

കോണ്‍ഗ്രസില്‍ വിട്ടുനില്‍ക്കുന്നവരും വിഘടിച്ചു നിന്നവരും ജയ്‌ഹോയിലൂടെ പാര്‍ട്ടിയിലേക്ക് മടക്കയാത്ര നടത്തുന്നതിനിടെ മറ്റ് പാര്‍ട്ടികളില്‍ നിന്നും പ്രവര്‍ത്തകര്‍ കൂട്ടത്തോടെ കോണ്‍ഗ്രസില്‍ ചേരുകകൂടി ചെയ്യുന്നതോടെ ‘ജയ്‌ഹോ’ ജില്ലയില്‍ തരംഗമായി മാറിയിരിക്കുകയാണ്. 25 ദിവസങ്ങള്‍കൊണ്ട് ജില്ലയിലെ 88 പഞ്ചായത്തുകളും 8 നഗരസഭകളും താണ്ടി 100 സ്വീകരണ പരിപാടികള്‍ ഏറ്റുവാങ്ങി 361 കിലോമീറ്റര്‍ കാല്‍നടയായി സഞ്ചരിച്ചാണ് വി കെ ശ്രീകണ്ഠന്റെ ജയ്‌ഹോ പ്രയാണം. മാര്‍ച്ച് 14 നാണ് പദയാത്രയുടെ സമാപനം.

അതിനിടെ, പാലക്കാട് മണ്ഡലത്തില്‍ ഡിസിസി പ്രസിഡന്റ് വി.കെ. ശ്രീകണ്ഠന്റെ പേരാണു ലോക്‌സഭാ സ്ഥാനാര്‍ത്ഥിയായി പരിഗണനയിലുള്ളത്. സുമേഷ് അച്യുതന്‍, വി.എസ്. വിജയരാഘവന്‍ എന്നിവരുടെ പേരും ഉയരുന്നുണ്ടെങ്കിലും ജയ് ഹോ പദയാത്രയിലൂടെ വലിയ ജനപിന്തുണ നേടിയെടുക്കാനായ വി.കെ. ശ്രീകണ്ഠന്‍ തന്നെ മതിയെന്ന നിലപാടിലാണ് അണികളും ജില്ലയിലെ നേതാക്കളും.

സി.പി.എമ്മിനെ സംബന്ധിച്ചിടത്തോളം അവര്‍ക്ക് പ്രാമുഖ്യമുള്ള രണ്ട് മണ്ഡലങ്ങളാണ് ആലത്തൂരും പാലക്കാടും. എന്നാല്‍ വി.കെ. ശ്രീകണ്ഠന്റെ പദയാത്ര രണ്ട് മണ്ഡലങ്ങളിലും കാര്യമായ ചലനങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നത്. കോണ്‍ഗ്രസിന് അസാധ്യമായ സീറ്റൊന്നുമല്ല പാലക്കാട് എന്ന് രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വ. ജയശങ്കറും പറയുന്നു.

കോണ്‍ഗ്രസ് നല്ല രീതിയില്‍ ഒരു ശ്രമം നടത്താത്തതുകൊണ്ടാണ് പാലക്കാട് തോറ്റുപോവുന്നത്. സതീശന്‍ പാച്ചേനി മത്സരിച്ചപ്പോള്‍ ഏതാണ്ട് ആയിരത്തില്‍പ്പരം വോട്ടുകള്‍ക്ക് മാത്രമാണ് പരാജയപ്പെട്ടത്. അങ്ങനെയുള്ള ഒരു മണ്ഡലത്തില്‍ വളരെ പ്രബലനായ ഒരു സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയാല്‍ കോണ്‍ഗ്രസിന് നല്ല പോരാട്ടം കാഴ്ചവെയ്ക്കാനാവുമെന്ന് ജയശങ്കര്‍ പറയുന്നു.

1971ലെ തിരഞ്ഞെടുപ്പ് വരെ സ്ഥിരമായി കമ്മ്യൂണിസ്റ്റ് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചിരുന്ന മണ്ഡലമാണ് പാലക്കാട്. 77ലാണ് ആ മണ്ഡലം സി.പി.എമ്മിന് നഷ്ടപ്പെടുന്നത്. അതിന് ശേഷം വി.എസ്.വിജയരാഘവന്‍ മത്സരിച്ച് ജയിച്ചു. ഒരു തവണ എ. വിജയരാഘവന്‍ ചെറിയ ഭൂരിപക്ഷത്തില്‍ വിജയിച്ചെങ്കിലും വി.എസ് വീണ്ടും ആ സീറ്റ് തിരിച്ചുപിടിച്ചു. പിന്നെ കൃഷ്ണദാസാണ് ആ മണ്ഡലം തിരിച്ചുകൊണ്ടുവരുന്നത്. കൃഷ്ണദാസ് വിജയിച്ചതിനുശേഷം പിന്നെ ഇതുവരെ ഇവിടെ സി.പി.എമ്മേ വിജയിച്ചിട്ടുള്ളൂ. കൃഷ്ണദാസ് മൂന്ന് തവണ ജയിച്ചു. അതിന് ശേഷം രാജേഷ് രണ്ട് തവണയും. പാലക്കാട് ഇത്തവണ കോണ്‍ഗ്രസിനൊപ്പം നില്‍ക്കുമെന്ന വിലയിരുത്തലാണ് രാഷ്ട്രീയ നിരീക്ഷകര്‍ക്ക് ഉള്ളത്.

Similar Articles

Comments

Advertismentspot_img

Most Popular