കിരാതവും വ്യക്തികേന്ദ്രീകൃതമായ മേഖലയായിരുന്നു സിനിമാ വ്യവസായം; ബി.ഉണ്ണികൃഷ്ണന്‍

ദുബായ്:വലിയ നഷ്ടം സംഭവിക്കും എന്ന പ്രതിസന്ധി ഘട്ടത്തിലാണ് കോടതി സമക്ഷം ബാലന്‍ വക്കീല്‍ എന്ന സിനിമ സംവിധാനം ചെയ്യാന്‍ താന്‍ തയാറായതെന്ന് ബി.ഉണ്ണികൃഷ്ണന്‍. 2013ലായിരുന്നു ഈ സിനിമയുടെ നിര്‍മാണ കമ്പനിയുമായി കരാറിലേര്‍പ്പെട്ടത്. എന്റെയും ദിലീപിന്റെയും തിരക്ക് കാരണം അത് വൈകിപ്പോവുകയായിരുന്നു. സിനിമ ചെയ്തില്ലെങ്കില്‍ വലിയ സംഖ്യ നഷ്ടപരിഹാരം നല്‍കേണ്ടിവരും എന്ന ഘട്ടം വന്നപ്പോള്‍ ഞങ്ങള്‍ ഗൗരവമായി ആലോചിക്കുകയും യാഥാര്‍ഥ്യമാക്കാന്‍ തീരുമാനിക്കുകയുമായിരുന്നു. ദുബായില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദിലീപിനെതിരെ ഒരു ആരോപണമുണ്ടായപ്പോള്‍ സംഘടനാപരമായ നടപടി സ്വീകരിച്ചതാണ്. പക്ഷേ, എന്റെ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ അനിവാര്യമായ നടനെന്ന രീതിയിലാണ് ഞാന്‍ അദ്ദേഹത്തെ ഈ ചിത്രത്തിലേയ്ക്ക് തിരഞ്ഞെടുത്തിരിക്കുന്നത്.ഈ സിനിമ എപ്പോള്‍ ചെയ്യുകയാണെങ്കിലും ദിലീപ് വേണം. അത് ചിത്രം കാണുമ്പോള്‍ മനസിലാകും. ദിലീപിന്റെ കേസിന്റെ കാര്യത്തില്‍ നിലപാട് അനുകൂലമോ പ്രതികൂലമോ എന്നുള്ള കാര്യം ഇപ്പോള്‍ ചിന്തിക്കേണ്ടതില്ല. അദ്ദേഹം ആരോപിതനായപ്പോള്‍ സംഘടനയുടെ ഭാഗത്ത് നിന്ന് സസ്‌പെന്‍ഷന്‍ ഉണ്ടായിരുന്നുവെന്നും മലയാള സംവിധായക കൂട്ടായ്മയായ ഫെഫ്കയുടെ മുന്‍ ഭാരവാഹി കൂടിയായ ഉണ്ണികൃഷ്ണന്‍ പറഞ്ഞു.
വേള്‍ഡ് വൈഡ് ഫിലിംസ് സാരഥികളായ നൗഫല്‍ അഹമ്മദ്, ബിജേഷ് മുഹമ്ദ് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.
ഭാഷയുടെ അതിര്‍വരമ്പുകള്‍ വിട്ട് മലയാള സിനിമ വളര്‍ന്നു തുടങ്ങി. നമ്മുടെ സിനിമയ്ക്ക് ഇന്ത്യക്ക് പുറത്ത് പ്രേക്ഷകരെ ഉണ്ടാക്കാന്‍ സാധിച്ചിട്ടുണ്ട്. അതിന്റെ ഏറ്റവും വലിയ തെളിവാണ് എന്റെ സിനിമയായ കോടതി സമക്ഷം ബാലന്‍ വക്കീല്‍’ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ നിര്‍മാണ കമ്പനിയായ വയക്കം 18 മോഷന്‍ പിക്‌ചേഴ്‌സ് നിര്‍മിച്ചത്. മുതലാളിത്തത്തെ പിന്തുണക്കുന്നു എന്ന് വേണമെങ്കില്‍ എനിക്കെതിരെ ആരോപണം ഉയരാമെങ്കിലും ഇത്തരമൊരു അവസ്ഥയെ അംഗീകരിച്ചേ തീരൂ. മലയാളത്തില്‍ ഒന്നില്‍ക്കൂടുതല്‍ കമ്പനികള്‍ ചേര്‍ന്നുള്ള നിര്‍മാണ കമ്പനി രൂപപ്പെടാനുള്ള ആലോചനയും നടന്നുവരുന്നു. ഇത് കാലഘട്ടം ആവശ്യപ്പെടുന്ന മാറ്റമാണ്.
പത്ത് വര്‍ഷം മുന്‍പ് സെറ്റിലെ ഒരു ജോലിക്കാരന്‍ രാവിലെ നാല് മണിക്ക് എണീറ്റ് മറ്റുള്ളവരെ വിളിച്ചുണര്‍ത്തി അവര്‍ക്ക് ചായ ഉണ്ടാക്കിക്കൊടുക്കണം. ഇയാളുടെ ജോലി അവസാനിക്കുന്നത് രാത്രി രണ്ട് മണിക്കും. ദിവസം രണ്ട് മണിക്കൂര്‍ മാത്രം ഉറക്കം. എന്നാലോ അയാള്‍ക്ക് കിട്ടുക 320 രൂപയാണ്. അത്രയ്ക്കും കിരാതവും വ്യക്തികേന്ദ്രീകൃതമായ മേഖലയായിരുന്നു സിനിമാ വ്യവസായം. ഇതിനെ വളരെ ഗൗരവമായ വ്യവസായമായി കാണുമ്പോഴാണ് ഇത്തരം വലിയ നിര്‍മാണ കമ്പനിയുണ്ടാകുന്നത്. ഞാനിതുവരെ ചെയ്തുവന്നിട്ടുള്ള സിനിമകളില്‍ നിന്ന് വ്യത്യസ്തമായി നര്‍മമുഹൂര്‍ത്തങ്ങളുള്ള ചിത്രമാണ് കോടതി സമക്ഷം ബാലന്‍ വക്കീല്‍. ഗള്‍ഫിലെ 67 തിയറ്ററുകളില്‍ കേരളത്തോടൊപ്പം ചിത്രം റിലീസാകും.

Similar Articles

Comments

Advertismentspot_img

Most Popular