ന്യൂസിലന്‍ഡില്‍ ആദ്യ ട്വന്റി 20 വിജയവുമായി ഇന്ത്യ

ഓക്‌ലന്‍ഡ്: ഒന്നാം ട്വന്റി20യില്‍ ഉണ്ടായ നാണംകെട്ട തോല്‍വിക്ക് അതേ ടീമിനെ വച്ച് പകരംവീട്ടി ഇന്ത്യ. ന്യൂസീലന്‍ഡിനെതിരായ രണ്ടാം ട്വന്റി20യില്‍ തകര്‍പ്പന്‍ ജയവുമായി ഇന്ത്യ പരമ്പര 1-1 എന്ന നിലയിലെത്തിച്ചു. ന്യൂസിലന്‍ഡ് മണ്ണില്‍ ആദ്യ ട്വന്റി 20 വിജയവുമായി ഇന്ത്യ തിരിച്ചവരവ് നടത്തിയിരിക്കുകയാണ്. ഏഴു വിക്കറ്റിനാണ് ന്യൂസീലന്‍ഡിനെ ഇന്ത്യ തകര്‍ത്തത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ന്യൂസീലന്‍ഡ് നിശ്ചിത 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സെടുത്തപ്പോള്‍, ഏഴു പന്ത് ബാക്കിനില്‍ക്കെ മൂന്നു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ഇന്ത്യ വിജയലക്ഷ്യം മറികടന്നു. തകര്‍പ്പന്‍ അര്‍ധസെഞ്ചുറിയുമായി മുന്നില്‍നിന്നു പടനയിച്ച ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്. 29 പന്തുകള്‍ നേരിട്ട രോഹിത് മൂന്നു ബൗണ്ടറിയും നാലു സിക്‌സും സഹിതം 50 റണ്‍സെടുത്ത് പുറത്തായി. ഇതോടെ മൂന്നു മല്‍സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ ആതിഥേയര്‍ക്കൊപ്പമെത്തി (1–1). പരമ്പരയിലെ നിര്‍ണായകമായ മൂന്നാം മല്‍സരം ഞായറാഴ്ച ഹാമില്‍ട്ടനിലെ സെഡന്‍ പാര്‍ക്കില്‍ നടക്കും.

ഓപ്പണിങ് വിക്കറ്റില്‍ ശിഖര്‍ ധവാനൊപ്പം 77 റണ്‍സിന്റെ കൂട്ടുകെട്ട് തീര്‍ത്ത് രോഹിത് ശര്‍മ ഇന്ത്യന്‍ വിജയം അനായാസമാക്കിയിരുന്നു. തുടര്‍ച്ചയായ ഓവറുകളില്‍ ഇരുവരും പുറത്തായെങ്കിലും പിരിയാത്ത നാലാം വിക്കറ്റില്‍ 44 റണ്‍സ് കൂട്ടിച്ചേര്‍ത്ത ഋഷഭ് പന്ത് – മഹേന്ദ്രസിങ് ധോണി സഖ്യം ഇന്ത്യയെ വിജയത്തിലെത്തിച്ചു. പന്ത് 28 പന്തില്‍ നാലു ബൗണ്ടറിയും ഒരു സിക്‌സും സഹിതം 40 റണ്‍സോടെയും ധോണി 17 പന്തില്‍ ഒരു ബൗണ്ടറി സഹിതം 20 റണ്‍സോടെയും പുറത്താകാതെ നിന്നു. ധവാന്‍ 31 പന്തില്‍ 30 റണ്‍സെടുത്തു. എട്ടു പന്തില്‍ ഓരോ സിക്‌സും ബൗണ്ടറിയും സഹിതം 14 റണ്‍സുമായി കൂടാരം കയറിയ വിജയ് ശങ്കറാണ് പുറത്തായ മൂന്നാമത്തെയാള്‍. ന്യൂസീലന്‍ഡിനായി ഇഷ് സോധി, ലോക്കി ഫെര്‍ഗൂസന്‍, ഡാരില്‍ മിച്ചല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

ന്യൂസീലന്‍ഡ് ഉയര്‍ത്തിയ താരതമ്യേന ഉയര്‍ന്ന വിജയലക്ഷ്യത്തിലേക്കു ബാറ്റെടുത്ത ഇന്ത്യയ്ക്ക് തകര്‍പ്പന്‍ തുടക്കമാണ് ഓപ്പണര്‍മാരായ രോഹിത് ശര്‍മയും ശിഖര്‍ ധവാനും ചേര്‍ന്ന് സമ്മാനിച്ചത്. പതിവിനു വിപരീതമായി രോഹിത് ആക്രമിച്ചു കളിച്ചപ്പോള്‍, നിലയുറപ്പിക്കുന്നതിനുള്ള ശ്രമത്തിലായിരുന്നു ധവാന്‍. കൃത്യം ആറ് ഓവറില്‍ ഇന്ത്യ 50 കടന്നു. 28 പന്തില്‍ മൂന്നു ബൗണ്ടറിയും നാലു സിക്‌സും സഹിതം രോഹിത് ട്വന്റി20യിലെ 16–ാം അര്‍ധസെഞ്ചുറി നേടി. എന്നാല്‍ തൊട്ടുപിന്നാലെ ഇഷ് സോധിയുടെ പന്തില്‍ ടിം സൗത്തിക്ക് ക്യാച്ച് സമ്മാനിച്ച് പുറത്താകുകയും ചെയ്തു. അധികം വൈകാതെ ലോക്കി ഫെര്‍ഗൂസനെ സിക്‌സിനു പറത്താനുള്ള ശ്രമം പിഴച്ച് ധവാനും കൂടാരം കയറി. 31 പന്തില്‍ രണ്ടു ബൗണ്ടറി സഹിതം 30 റണ്‍സെടുത്ത ധവാനെ കോളിന്‍ ഗ്രാന്‍ഡ്‌ഹോം ക്യാച്ചെടുത്താണ് മടക്കിയത്.

ഡാരില്‍ മിച്ചലിനെതിരെ തകര്‍പ്പന്‍ സിക്‌സുമായി വരവറിയിച്ച വിജയ് ശങ്കറിന്റേതായിരുന്നു അടുത്ത ഊഴം. തുടര്‍ച്ചയായ രണ്ടാം സിക്‌സ് നേടാനുള്ള ശ്രമത്തില്‍ വിജയ് ശങ്കര്‍ ബൗണ്ടറിക്കരികെ ടിം സൗത്തിയുടെ തകര്‍പ്പന്‍ ക്യാച്ചില്‍ പുറത്തായി. എട്ടു പന്തില്‍ ഓരോ ബൗണ്ടറിയും സിക്‌സും സഹിതം 14 റണ്‍സായിരുന്നു വിജയിന്റെ സമ്പാദ്യം. എന്നാല്‍ പിരിയാത്ത നാലാം വിക്കറ്റില്‍ തകര്‍ത്തടിച്ച പന്ത്–-ധോണി സഖ്യം കൂടുതല്‍ വിക്കറ്റ് നഷ്ടമില്ലാതെ ഇന്ത്യയെ വിജയത്തിലെത്തിച്ചു.

Similar Articles

Comments

Advertismentspot_img

Most Popular