കുട്ടികളെ പ്രദര്‍ശിപ്പിച്ചുള്ള സമരം ശരിയല്ലെന്ന് ആരോഗ്യമന്ത്രി; ഇങ്ങനെ കുറച്ചു പേര്‍ ജീവിക്കുന്നുണ്ടെന്ന് ഈ ലോകം അറിയണമെന്ന് ദയാഭായ്

തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ സമരത്തിനെതിരെ ആരോഗ്യമന്ത്രി. കുട്ടികളെ പ്രദര്‍ശിപ്പിച്ചുള്ള സമരരീതി ശരിയല്ല. സമരക്കാരുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചതാണെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ തിരുവനന്തപുരത്ത് പറഞ്ഞു. സമരം തുടങ്ങി നാല് ദിവസമായിട്ടും സര്‍ക്കാര്‍ എന്‍ഡോസള്‍ഫാന്‍ ഇരകളെ കണ്ടില്ലെന്ന് നടിക്കുന്നുവെന്ന ആരോപണം ഉയരുന്നതിനിടെയാണ് ആരോഗ്യമന്ത്രിയുടെ പ്രസ്താവന പുറത്തുവരുന്നത്. ഞായറാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്റെ വസതിയിലേക്ക് സങ്കടയാത്ര നടത്തുമെന്നും സമരം നടത്തുന്ന ഇരകളുടെ കുടുംബാംഗങ്ങള്‍ വ്യക്തമാക്കി. വെള്ളിയാഴ്ച റവന്യൂ മന്ത്രിയുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു.

എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് എല്ലാ ആനുകൂല്യങ്ങളും നല്‍കിയെന്ന് അവരെ അറിയിച്ചതാണെന്ന് ചൂണ്ടിക്കാട്ടിയാണ് സമരത്തിനെതിരെ ആരോഗ്യമന്ത്രി രംഗത്തു വന്നത്. കുട്ടികളെ സമരപ്പന്തലിലിരുത്തി കഷ്ടപ്പെടുത്തുകയാണെന്നും സമരം തുടരുന്നതിന്റെ ലക്ഷ്യം എന്താണെന്ന് അറിയില്ലെന്നും കെ.കെ ശൈലജ പറഞ്ഞു. നേരത്തേ സമരത്തിന്റെ മുന്നില്‍ പ്രമുഖരുണ്ടായിരുന്നു ഇപ്പോള്‍ അവരെ കാണാനില്ലെന്നും മന്ത്രി ശൈലജ പറഞ്ഞു.

എന്നാല്‍, ആരോഗ്യമന്ത്രി കുറ്റബോധം കൊണ്ടാണ് ഇങ്ങനെ പറയുന്നതെന്ന് ഇരകളോട് പിന്തുണ പ്രഖ്യാപിച്ച് ഒപ്പം സമരം ചെയ്യുന്ന സാമൂഹ്യപ്രവര്‍ത്തക ദയാബായ് പറഞ്ഞു. ഇന്നലെ ചര്‍ച്ച നടത്തിയ മന്ത്രി ഇന്ന് സമരം എന്തിനാണെന്ന് എങ്ങനെ ചോദിച്ചു. മനസാക്ഷി ഉണ്ടെങ്കില്‍ സമരം ശരിയാണോ എന്ന് മന്ത്രി ചിന്തിക്കണം. ഇങ്ങനെ കുറച്ചു പേര്‍ ജീവിക്കുന്നുണ്ടെന്ന് ഈ ലോകം അറിയണം. സമരം കുട്ടികളെ പ്രദര്‍ശിപ്പിക്കലല്ല. നാളെ കൂടുതല്‍ അമ്മമാരും കുട്ടികളും സമരത്തിനെത്തുമെന്നും ദയാബായ് പറഞ്ഞു.

അതേസമയം, സെക്രട്ടേറിയേറ്റിനുമുന്നിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ കുടുംബത്തിന്റെ സമരം നാല് ദിവസം പിന്നിടുകയാണ്. അര്‍ഹരെ പട്ടികയില്‍പ്പെടുത്തുന്നതില്‍ തീരുമാനമാകാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് സമരസമിതി. ഇന്നലെ സര്‍ക്കാര്‍ വിളിച്ച ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തില്‍ സമരം ശക്തമാക്കാനാണ് സമരസമിതിയുടെ തീരുമാനം.

നാളെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് സങ്കടയാത്ര നടത്തുമെന്ന് സമരസമിതി അറിയിച്ചിട്ടുണ്ട്. അര്‍ഹരായ മുഴുവന്‍ പേരെയും ഇരകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നാണ് ആവശ്യം. എന്‍ഡോസള്‍ഫാന്‍ ബാധിതരായ ഒന്‍പത് കുട്ടികളും അവരുടെ രക്ഷിതാക്കളും അടക്കം മുപ്പതംഗ സംഘമാണ് തലസ്ഥാനത്ത് സമരം നടത്തുന്നത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ കൂടുതല്‍ അമ്മമാര്‍ സമരത്തിനെത്തുമെന്നാണ് സമരസമിതി വ്യക്തമാക്കുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular