എന്തുകൊണ്ടാണ് ഇത്രയും നഷ്ടത്തിലായത്..? കെ.എസ്.ആര്‍.ടി.സി. മാനേജ്മെന്റിന്റെ പിടിപ്പുകേട് ജീവനക്കാര്‍ എന്തിന് സഹിക്കണമെന്നും സുപ്രീം കോടതി

ന്യൂഡല്‍ഹി: കെ.എസ്.ആര്‍.ടി.സി മാനേജ്മെന്റിനെതിരെ രൂക്ഷ വിമര്‍ശവുമായി സുപ്രീംകോടതി. പെന്‍ഷന്‍ കേസ് പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസ് എ.കെ. സിക്രി അധ്യക്ഷനായ ബെഞ്ചില്‍നിന്ന് രൂക്ഷവിമര്‍ശം ഏല്‍ക്കേണ്ടിവന്നത്.

മാനേജ്മെന്റിന്റെ പിടിപ്പുകേട് ജീവനക്കാര്‍ എന്തിന് സഹിക്കണമെന്ന് സുപ്രീംകോടതി ആരാഞ്ഞു. എന്തുകൊണ്ടാണ് കെ.എസ്.ആര്‍.ടി.സി ഇത്രയും നഷ്ടത്തിലായതെന്നും കോടതി ചോദിച്ചു. നിലവില്‍ കോര്‍പ്പറേഷന്‍ ഭീമമായ നഷ്ടത്തിലാണെന്ന് കെ.എസ്.ആര്‍.ടി.സി. അഭിഭാഷകന്‍ വ്യക്തമാക്കിയതോടെയാണ് കോടതി ഇക്കാര്യങ്ങള്‍ ചോദിച്ചത്.

കോര്‍പ്പറേഷന് നിലവില്‍ 4,200 കോടിയുടെ ബാധ്യതയുണ്ടെന്നും പ്രതിമാസം 110 കോടി രൂപ നഷ്ടമുണ്ടെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നു. അതിനാല്‍ താത്കാലികമായി ജോലിയില്‍ പ്രവേശിച്ച് പിന്നീട് സ്ഥിരപ്പെടുത്തിയവര്‍ക്കുള്ള പെന്‍ഷന്‍ കണക്കാക്കുമ്പോള്‍ താത്ക്കാലിക ജോലി ചെയ്ത കാലത്തെയും പെന്‍ഷന്‍ നല്‍കുന്നത് 420 കോടി രൂപയുടെ അധികബാധ്യതയുണ്ടാക്കുമെന്നും കെ.എസ്.ആര്‍.ടി.സി. അഭിഭാഷകന്‍ കോടതിയില്‍ വ്യക്തമാക്കി. ഇതോടെയാണ് കോര്‍പ്പറേഷന് നേരേ സുപ്രീംകോടതി രൂക്ഷ വിമര്‍ശനമുന്നയിച്ചത്. അതിനിടെ, കേസില്‍ സംസ്ഥാന സര്‍ക്കാരിനെ കക്ഷി ചേര്‍ക്കണമെന്ന ആവശ്യം കോടതി അംഗീകരിക്കുകയും ചെയ്തു.

Similar Articles

Comments

Advertismentspot_img

Most Popular